14-കാരി ദിവസം ധരിക്കുന്നത് 6 ഡയപ്പറുകൾ; സ്കൂളിലെത്തിയ നഴ്സ് നൽകിയത് പുതുജീവിതം
- Published by:Sneha Reghu
- news18-malayalam
Last Updated:
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വീഡിയോ കോള്‍ വഴി കുട്ടിയുമായും ടീം അംഗങ്ങളുമായും സംസാരിച്ചു
കോട്ടയം: മലമൂത്ര വിസർജനത്തിന് നിയന്ത്രണമില്ലാത്ത രോഗാവസ്ഥ മൂലം ജന്മനാ ബുദ്ധിമുട്ടുന്ന കുട്ടിക്ക് പുതുജീവൻ നൽകി സ്കൂളിലെത്തിയ നഴ്സ്. സ്കൂളിൽ പരിശോധനയ്ക്കെത്തിയ ആരോഗ്യ സംഘമാണ് 14 കാരിയെ കണ്ടെത്തിയത്. കുട്ടിക്ക് സാക്രല്‍ എജെനെസിസ് (Sacral Agenesis) എന്ന രോഗാവസ്ഥയാണെന്ന് അറിഞ്ഞതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തി പ്രശ്നം പരിഹരിച്ചു.
സ്കൂളിൽ പരിശോധനയ്ക്കെത്തിയ ആരോഗ്യ കേരളം നഴ്സ് ലീനാ തോമസിന്റെ ഇടപെടലാണ് കുട്ടിയ്ക്ക് പുതുജീവൻ നൽകാൻ വഴിത്തിരിവായത്. കുട്ടിയുടെ ക്ലബ് ഫൂട്ടിനെ കുറിച്ചും ചികിത്സയെക്കുറിച്ചും സംസാരിച്ച് പിരിയുമ്പോഴാണ് കുട്ടി ഡയപ്പർ ധരിച്ചിരിക്കുകയാണെന്ന് ശ്രദ്ധിച്ചത്. കൂടുതൽ അന്വേഷിച്ചതോടെയാണ് 14-കാരി ജന്മനായുള്ള അസുഖത്തെ കുറിച്ച് നഴ്സിനോട് പറഞ്ഞത്. അറിയാതെ മലവും മൂത്രവും പോകുന്ന അവസ്ഥയായതിനാൽ ദിവസവും 5 മുതല്‍ 6 വരെ ഡയപ്പര്‍ ധരിച്ചാണ് ഓരോ ദിവസവും കഴിഞ്ഞുപോയത്.
നട്ടെല്ലിന്റെ താഴെ ഭാഗത്തുള്ള എല്ല് പൂർണമായും വളരാത്തത് മൂലം ആ ഭാഗത്തെ നാഡികൾ വളർച്ച പ്രാപിക്കാതെ തൊലിയോട് ഒട്ടിച്ചേർന്നിരിക്കുന്ന ഒരു അപൂർവ അവസ്ഥയായിരുന്നു ഈ രോഗം. കുട്ടിയെ അഞ്ചു വയസ്സുള്ളപ്പോൾ ആശുപത്രിയിൽ കാണിച്ചിരുന്നെങ്കിലും ശസ്ത്രക്രിയ സങ്കീർണമായതിനാൽ ചികിത്സ ഉപേക്ഷിച്ചിരുന്നു.
advertisement
പ്രശ്നം ശ്രദ്ധയിൽപ്പെട്ടതോടെ നഴ്സ് ലീനാ തോമസ് ജില്ലാ ആർ.ബി.എസ്.കെ കോർഡിനേറ്റർക്ക് റിപ്പോർട്ട് നൽകി. ഇതിൻറെ അടിസ്ഥാനത്തിലാണ് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ഏകോപിപ്പിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ സൗജന്യ വിദഗ്ദ ചികിത്സ ഉറപ്പാക്കുകയായിരുന്നു. സ്വകാര്യ ആശുപത്രികളിൽ അതിസങ്കീർണമായ ഈ ശസ്ത്രക്രിയക്ക് കുറഞ്ഞത് അഞ്ചു ലക്ഷം രൂപയെങ്കിലുമാണ് ചെലവ് വരുന്നത്. നട്ടെല്ലിനോട് ചേര്‍ന്നുള്ള ഭാഗത്തെ ശസ്ത്രക്രിയായതിനാല്‍ പരാജയപ്പെട്ടാല്‍ ശരീരം പൂര്‍ണമായിത്തന്നെ തളര്‍ന്നുപോകുകയും മലമൂത്ര വിസര്‍ജനം അറിയാന്‍ പറ്റാത്ത അവസ്ഥയിൽ വരാൻ സാധ്യതയുണ്ട്. അതി സങ്കീർണമായ ഈ ശസ്ത്രക്രിയയാണ് കോട്ടയം മെഡിക്കൽ കോളേജ് ന്യൂറോ സർജറി വിഭാഗം വിജയകരമായി പൂർത്തീകരിച്ചത്. തുടര്‍ചികിത്സയ്ക്കും പരിചരണത്തിനും ശേഷം കുട്ടി ഡയപ്പറിന്റെ ഉപയോഗമില്ലാതെയാണ് സ്കൂളിൽ പോകുന്നത്.
advertisement
ആർ ബി കെ എസ് നഴ്സ് ലീനാ തോമസ്, ആര്‍.ബി.എസ്.കെ. കോ-ഓര്‍ഡിനേറ്റര്‍ ഷേര്‍ളി സെബാസ്റ്റ്യന്‍, ആശാ പ്രവര്‍ത്തക ഗീതാമ്മ, ഡി.ഇ.ഐ.സി. മാനേജര്‍ അരുണ്‍കുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ്, കോട്ടയം മെഡിക്കല്‍ കോളേജിലെ ടീം തുടങ്ങിയവരാണ് കുട്ടിയുടെ ശസ്ത്രക്രിയക്ക് പിന്നിൽ പ്രവർത്തിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വീഡിയോ കോള്‍ വഴി കുട്ടിയുമായും ടീം അംഗങ്ങളുമായും സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
December 28, 2024 9:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
14-കാരി ദിവസം ധരിക്കുന്നത് 6 ഡയപ്പറുകൾ; സ്കൂളിലെത്തിയ നഴ്സ് നൽകിയത് പുതുജീവിതം