'ലൈല സ്നേഹത്തോടെ ഭക്ഷണം കഴിക്കാൻ വീട്ടിനകത്തേക്ക് വിളിച്ചു; സംശയം തോന്നിയതിനാൽ കയറിയില്ല': സുമയുടെ വെളിപ്പെടുത്തൽ
- Published by:Rajesh V
- news18-malayalam
Last Updated:
മോളെ...നീ ഭക്ഷണം കഴിച്ചതാണോ? ഇല്ലെന്നു പറഞ്ഞപ്പോൾ ഇവിടെ നിന്ന് കഴിക്കാമെന്ന് അവർ പറഞ്ഞു. വീട്ടിൽ ചെന്നിട്ട് കഴിക്കാമെന്ന് സുമ പറഞ്ഞിട്ടും സ്ത്രീ ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുകയായിരുന്നു. സുമ ഭക്ഷണം കഴിക്കാൻ കൂട്ടാക്കുന്നില്ലെന്നു കണ്ടപ്പോൾ വീട്ടിലേക്ക് കയറി കുറച്ച് വെള്ളമെങ്കിലും കുടിച്ചിട്ട് പോകാമെന്ന് നിർബന്ധിച്ചു
പത്തനംതിട്ട: ഇലന്തൂരിൽ നരബലി നടത്തിയ ഭഗവൽ സിങ്ങിന്റെ വീട്ടിൽ പിരിവിന് പോയപ്പോൾ തലനാരിഴ്യ്ക്ക് രക്ഷപ്പെട്ടെന്ന വെളിപ്പെടുത്തലുമായി പത്തനംതിട്ട സ്വദേശിനി എസ് സുമ. സെപ്റ്റംബർ 10ന് വീട്ടിൽ വന്ന സുമയെ ലൈല ഭക്ഷണം കഴിക്കാൻ ക്ഷണിച്ചുവെന്ന് സുമ പറയുന്നു. എന്നാൽ അസ്വാഭാവികത തോന്നിയ സുമ ക്ഷണം നിരസിക്കുകയായിരുന്നു. അടൂർ മഹാത്മജ ജനസേവ കേന്ദ്രം എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് ഇടപ്പോൾ ചരുവിൽ വീട്ടിൽ താമസിക്കുന്ന സുമ. അനാഥാലയത്തിന് വേണ്ടി പിരിവ് നടത്തുന്നതിന്റെ ഭാഗമായാണ് ഇലന്തൂരെത്തിയത്.
സുമ പിരിവിനു വേണ്ടി ഭഗവൽ സിങ്ങിന്റെയും ലൈലയുടെയും വീടിനു സമീപത്തു കൂടി നടന്നു പോവുകയായിരുന്നു. ഇവരെ രണ്ടുപേരെയും സുമക്ക് നേരത്തേ പരിചയമില്ല.
ഉച്ചക്ക് രണ്ടു മണി കഴിഞ്ഞിട്ടുണ്ടാകും. റോഡ് വിജനമായിരുന്നു. ഒരു വീടിന്റെ മുൻഭാഗത്തെ കാവിലേക്ക് നോക്കിയപ്പോൾ ഒരു സ്ത്രീയെ കണ്ടു. മോളെ...നീ ഭക്ഷണം കഴിച്ചതാണോ? ഇല്ലെന്നു പറഞ്ഞപ്പോൾ ഇവിടെ നിന്ന് കഴിക്കാമെന്ന് അവർ പറഞ്ഞു. വീട്ടിൽ ചെന്നിട്ട് കഴിക്കാമെന്ന് സുമ പറഞ്ഞിട്ടും സ്ത്രീ ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുകയായിരുന്നു. സുമ ഭക്ഷണം കഴിക്കാൻ കൂട്ടാക്കുന്നില്ലെന്നു കണ്ടപ്പോൾ വീട്ടിലേക്ക് കയറി കുറച്ച് വെള്ളമെങ്കിലും കുടിച്ചിട്ട് പോകാമെന്ന് നിർബന്ധിച്ചു.
advertisement
ഒരു പരിചയവുമില്ലാത്ത ഒരാൾ ഭക്ഷണത്തിന് ക്ഷണിക്കുന്നതിൽ അസ്വാഭാവികത തോന്നിയ സുമ പെട്ടെന്നു തന്നെ അവിടെ നിന്ന് പോവുകയായിരുന്നു. അതിനിടക്ക് ജനസേവന കേന്ദ്രത്തിലേക്ക് സംഭാവനയായി 60 രൂപ കൊടുക്കുകയും ചെയ്തു. ബാബു എന്ന പേരിലാണ് അതിന്റെ രസീത് നൽകിയത്. ഇരുവരും സംസാരിക്കുന്നതിനിടെ മുതിർന്ന ഒരാൾ പുറത്തേക്ക് വന്ന് നോക്കിയെന്നും സുമ പറയുന്നു. അത് ഭഗവൽ സിങ്ങും ലൈലയും ആയിരുന്നുവെന്ന് സുമ ഇപ്പോൾ മനസിലാക്കുന്നു. ഏതായാലും ജീവൻ നഷ്ടപ്പെടാത്തതിന്റെ ആശ്വാസത്തിലാണ് ഈ 45കാരി. മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ നിർദേശമനുസരിച്ച് ലൈലയും ഭഗവൽ സിങ്ങും നരബലിക്കായി രണ്ടാമത്തെ സ്ത്രീയെ തേടിനടക്കുന്ന സമയമായിരുന്നു സുമ പിരിവിന് പോയത്. ഈ സംഭവം നടന്ന് രണ്ടാഴ്ചക്കു ശേഷമാണ് പത്മ കൊല്ലപ്പെട്ടത്.
advertisement
ഒക്ടോബർ 11നാണ് കേരളത്തെ നടുക്കിയ നരബലിയുടെ വാർത്തകൾ പുറത്ത് വരുന്നത്. കടവന്ത്രയിലെ ലോട്ടറി വിൽപനക്കാരിയായ പത്മത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നരബലിയുടെ ചുരുളഴിച്ചത്. പത്മത്തേയും തൃശൂർ സ്വദേശിനിയായ റോസ്ലിനെയും അതിക്രൂരമായാണ് ഭഗവൽ സിങ്ങും ഭാര്യ ലൈലയും ഏജന്റ് ഷാഫിയുമുൾപ്പെട്ട മൂവർ സംഘം കൊലപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 14, 2022 11:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ലൈല സ്നേഹത്തോടെ ഭക്ഷണം കഴിക്കാൻ വീട്ടിനകത്തേക്ക് വിളിച്ചു; സംശയം തോന്നിയതിനാൽ കയറിയില്ല': സുമയുടെ വെളിപ്പെടുത്തൽ