ആലപ്പുഴ: യു.ഡി.എഫ് പുറത്തുവിട്ട ശബരിമല കരടുനിയമത്തിനെതിരെ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവന്‍. സുപ്രീം കോടതിയുടെ വിശാല ബെഞ്ചിനു മുന്നിലുള്ള വിഷയത്തില്‍ ഏത് ഭരണഘടനയും ഏത് നിയമവും അനുസരിച്ചാണ് കോണ്‍ഗ്രസ് നിയമം ഉണ്ടാക്കാന്‍ പോകുന്നത്. രാജ്യത്തെ ഭരണഘടനാപരമായ കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും കോടതികള്‍ക്കും ചില അധികാരങ്ങളുണ്ട്. ആ അധികാരങ്ങള്‍ തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചുള്ള അവ്യക്തതയാവാം ഒരുപക്ഷെ ഇത്തരമൊരു സമീപനം സ്വീകരിക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു.
നിയമപരമായാണ് കാര്യങ്ങള്‍ നടക്കുക. ഒന്നാമത് അവര്‍ ഇപ്പോള്‍ അധികാരത്തില്‍ ഇല്ല. ഇനി അധികാരത്തില്‍ വരുമെന്ന് കരുതിയാണെങ്കില്‍, വരാനും പോകുന്നില്ല. പിന്നെ നിയമപരമായ അവകാശവുമില്ല. കോടതിയുടെ തീരുമാനത്തിന് മുകളില്‍ അത്തരമൊരു നിയമം പാസാക്കാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്നത് വസ്തുതയായിരിക്കെ ജനങ്ങളെ പറ്റിക്കുക, പറഞ്ഞു പറ്റിക്കുക എന്ന സ്ഥിരം കാര്യപരിപാടിയുടെ ഭാഗമാണിതെന്നും വിജയരാഘവന്‍ പറഞ്ഞു.
Also Read 'ആചാര ലംഘകർക്ക് രണ്ടു വർഷം തടവ്'; നിയമസഭ തെരഞ്ഞെടുപ്പിൽ ശബരിമല ബ്രഹ്മാസ്ത്രമാക്കി യുഡിഎഫ്
സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ ശബരിമലയുമായി ബന്ധപ്പെട്ട് പാസാക്കാൻ ഉദ്ദേശിക്കുന്ന നിയമത്തിന്റെ കരട് യു ഡി എഫ് പുറത്തു വിട്ടിരുന്നു. ശബരിമലയിൽ പ്രവേശന നിയന്ത്രണം തന്ത്രിയുടെ അനുമതിയോടെ മതിയെന്നാണ് കരടിലുള്ളത്. ശബരിമലയിൽ ആചാരം ലംഘിച്ചു കടന്നാൽ രണ്ടു വർഷം വരെ തടവ് എന്നതാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ. നിയമത്തിന്റെ കരട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയാണ് പരസ്യപ്പെടുത്തിയത്.
ഇതിനിടെ ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിൽ മുൻ നിലപാടിൽ ഉറച്ചു നിൽക്കുകയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഇതിനിടെ കരട് നിയമം മന്ത്രി ബാലന് കൈമാറുമെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പിൽ ശബരിമല പ്രധാനവിഷയമാക്കി ഉയർത്താനാണ് യു ഡി എഫ് ലക്ഷ്യമിടുന്നത്. യുഡിഎഫ് അടുത്ത തവണ അധികാരത്തിൽ വന്നാൽ നിയമനിർമാണം നടത്തുമെന്ന് എം എം ഹസ്സൻ ഡിസംബറിൽ വ്യക്തമാക്കിയിരുന്നു.
അന്ന്, മലപ്പുറം ഡി സി സിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആണ് എം എം ഹസ്സൻ ശബരിമല പരാമർശിച്ചത്. "യു ഡി എഫ് അധികാരത്തിൽ വന്നാൽ ശബരിമലയിൽ വിശ്വാസികളുടെ വികാരം മാനിക്കും. വിഷയത്തിൽ നിയമം കൊണ്ടുവരും." എം എം ഹസ്സൻ പറഞ്ഞു. "ശബരിമല വിശ്വാസ സംരക്ഷണത്തിന് നിയമം കൊണ്ടുവരാൻ സർക്കാരിനെ വെല്ലുവിളിക്കുന്നു. പോലീസ് ആക്റ്റിന് ഭേദഗതി പറ്റുമെങ്കിൽ ശബരിമല വിഷയത്തിൽ ഓർഡിനൻസ് സർക്കാരിന് കൊണ്ടുവരാം." - എന്നിങ്ങനെ ആയിരുന്നു ഹസ്സൻ പറഞ്ഞത്.
ശബരിമലയിൽ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സി പി എമ്മിന് മതമൈത്രിയെക്കുറിച്ച് പറയാൻ അവകാശമില്ലെന്ന് അന്ന് ഹസ്സൻ പറഞ്ഞിരുന്നു. ശബരിമലയിൽ വിശ്വാസികളെ മുറിവേൽപിച്ച ശേഷം സമുദായ സൗഹൃദം പറയുന്നത് ആരാച്ചാർ അഹിംസ പറയുന്നത് പോലെയാണ്. അദ്ദേഹം പറഞ്ഞു. എൻ കെ പ്രേമചന്ദ്രൻ എംപി ഇക്കാര്യം പാർലമെൻ്റിൽ അവതരിപ്പിച്ചപ്പോൾ ബി ജെ പി നിലപാട് എന്താണ് എന്ന് വ്യക്തമായതാണെന്നും യു ഡി എഫ് ആണ് വിശ്വാസികൾക്ക് ഒപ്പം എപ്പോഴും നിൽക്കുന്നതെന്നും ഹസ്സൻ വ്യക്തമാക്കി.
എന്നാല്‍ ശബരിമലയിൽ നിയമനിർമ്മാണത്തിന് ഇനി പ്രസക്തിയില്ല എന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് അന്ന് ഹസ്സന് മറുപടി ആയി പറഞ്ഞിരുന്നു. "ഈ തെരഞ്ഞെടുപ്പിൽ ശബരിമല പ്രത്യേക വിഷയമായി ക്യാംപയിൻ ചെയ്യേണ്ട കാര്യം ഇല്ല. കാരണം അത് ജനങ്ങളുടെ മനസ്സിൽ ഉണ്ട്. പ്രശ്നം ഇപ്പൊൾ കോടതിയുടെ മുമ്പിൽ ആണ്. അന്തിമ വിധി അനുകൂലം ആകുമെന്ന് തന്നെ ആണ് പ്രതീക്ഷ. കോടതി വിധി വരാൻ ഉള്ളത് കൊണ്ട് ആണ് കേന്ദ്ര സർക്കാർ ഇപ്പോൾ തീരുമാനങ്ങൾ ഒന്നും എടുക്കാത്തത്. ശബരിമലയെ തകർക്കാൻ ആണ് എൽ ഡി എഫ് സർക്കാർ ശ്രമിച്ചതെന്നും രമേശ് അന്ന് പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: A vijayaraghavan, Congress, Sabarimala, Udf