തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ഹോം സ്റ്റേ കത്തിച്ച കേസില്‍ കുണ്ടമണ്‍കടവ് സ്വദേശി കൃഷ്ണകുമാറാണ് അറസ്റ്റിലായത്. ഹോം സ്റ്റേയ്ക്ക് മുന്നില്‍ ‘ഷിബുസ്വാമിക്ക് ആദരാഞ്ജലികള്‍’ എന്നെഴുതിയ റീത്ത് കൊണ്ടുവച്ചത് താനാണെന്ന് കൃഷ്ണകുമാര്‍ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയതായാണ് വിവരം. ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയാക്കിയ സംഭവത്തില്‍ നാല് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ആദ്യമായി ഒരു അറസ്റ്റ് നടക്കുന്നത്.
വിജിലേഷെന്ന സുഹൃത്തിന്റെ പൾസർ ബൈക്ക് തിരുമലയിലുള്ള ഒരു വർക് ഷോപ്പിൽ കണ്ടുപോയി 2500 നൽകി ശബരീഷ് പൊളിച്ചുവെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ശബരീഷ് ഒളിവിലാണ്. ഹോം സ്റ്റേ കത്തിച്ച കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നു സംശയിക്കുന്നതായി സന്ദീപാനന്ദഗിരി പ്രതികരിച്ചു. പ്രതിയെ പിടിച്ചതില്‍ സന്തോഷമുണ്ട്. സംഘപരിവാറിന്റെ നുണപ്രചാരണം പൊളിഞ്ഞതായും മുഴുവന്‍ പ്രതികളെയും പിടികൂടുമെന്നാണ് പ്രതീക്ഷയെന്നും സന്ദീപാനന്ദഗിരി പ്രതികരിച്ചു.
അതേസമയം, സന്ദീപാനന്ദഗിരിയുടെ ഹോം സ്റ്റേ കത്തിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന നിഗമനത്തിലുറച്ച് അന്വേഷണവുമായി മുന്നോട്ടുപോകുകയാണ് ക്രൈംബ്രാഞ്ച്. കേസിലെ പ്രതികളിലൊരാളായ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തു. തീയിട്ടതിലെ മുഖ്യപ്രതി ആത്മഹത്യ ചെയ്ത കുണ്ടമണ്‍കടവ് സ്വദേശി പ്രകാശാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
ശബരിമല യുവതി പ്രവേശന വിവാദം കത്തിനില്‍ക്കെയാണ് സന്ദീപാനന്ദഗിരിയുടെ ഹോം സ്റ്റേയ്ക്ക് തീപിടിച്ചത്. മുഖ്യമന്ത്രി വരെ സന്ദർശനം നടത്തിയിട്ടും പ്രതികളെ പിടിക്കാനാകാതെ അന്വേഷണം നീണ്ടുപോയി. സ്വയം കത്തിച്ചതാണെന്നും അല്ല ആര്‍എസ്എസുകാരണെന്നുമെല്ലാം പറഞ്ഞു വിവാദങ്ങളും വഴിത്തിരിവുകളും പലതുണ്ടായി. ഒടുവില്‍ തീപിടിത്തതിനു നാലു വര്‍ഷവും നാലു മാസവും തികയുമ്പോഴാണു കേസിലെ ആദ്യ അറസ്റ്റ്.
Also Read- സ്വാമി സന്ദീപാനന്ദഗിരിയുടെ ഹോം സ്റ്റേ അഗ്നിക്കിരയാക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ
ഹോം സ്റ്റേയ്ക്ക് സമീപത്താണ് ഇപ്പോൾ അറസ്റ്റിലായ കൃഷ്ണകുമാർ താമസിക്കുന്നത്. തീവയ്പ്പിന്റെ ആസൂത്രണത്തിലും ഇയാൾക്കു പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. തീവയ്പ്പ് കേസിലെ പ്രധാനിയെന്ന് ക്രൈംബ്രാഞ്ച് പറയുന്ന പ്രകാശിന്റെ ആത്മഹത്യാകേസില്‍ കൃഷ്ണകുമാർ അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം സമ്മതിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
ക്രൈംബ്രാഞ്ച് പറയുന്നത് ഇങ്ങനെ- ആത്മഹത്യ ചെയ്ത പ്രകാശും ശബരി എസ് നായര്‍ എന്ന മറ്റൊരു ആര്‍എസ്എസ് പ്രവര്‍ത്തകനും ചേര്‍ന്നാണ് തീയിട്ടത്. വിജിലേഷ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ബൈക്കിലാണ് ഇവര്‍ അവിടെയെത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മുഖ്യ തെളിവായി ലഭിച്ചു. തീവയ്പ്പിനു പിന്നാലെ 8 വര്‍ഷം മാത്രം പഴക്കമുള്ള ഈ ബൈക്ക് പൊളിച്ചുവിറ്റതും പ്രധാന തെളിവാണെന്നും ക്രൈംബ്രാഞ്ച് വാദിക്കുന്നു. പ്രകാശ് മരിച്ചതിനാല്‍ ശബരി, വിജിലേഷ് എന്നിവരെ പിടിക്കുകയാണ് ക്രൈംബ്രാഞ്ചിന്റെ അടുത്ത ലക്ഷ്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.