കൊല്ലം ശാസ്താംകോട്ടയിൽ ഭര്‍തൃവീട്ടില്‍ യുവതി മരണപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടി ഗ്രേയ്സ് ആന്റണി. എത്ര ക്രൂരമായ ഹൃദയം ഉള്ളവര്‍ക്കാണ് മനുഷ്യനേക്കാള്‍ വലുതായി പണം കൊടുത്തു വാങ്ങുന്ന ഒന്നിനുവേണ്ടി താലികെട്ടിയ ഒരു പെണ്‍കുട്ടിയെ ഇങ്ങനെ കൊല്ലാകൊല ചെയ്യാന്‍ സാധിക്കുക. അവളിലെ വിസ്മയം കാണാന്‍ സാധിക്കാത്ത ആ ക്രൂര ഹൃദയത്തെ സത്യം വിഴുങ്ങട്ടെ എന്നാണ് ഗ്രേസ് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചത്.
''എനിക്കറിയില്ല എത്ര ക്രൂരമായ ഹൃദയം ഉള്ളവര്‍ക്കാണ് മനുഷ്യനേക്കാള്‍ വലുതായി പണം കൊടുത്തു വാങ്ങുന്ന ഒന്നിനുവേണ്ടി താലികെട്ടിയ ഒരു പെണ്‍കുട്ടിയെ ഇങ്ങനെ കൊല്ലാകൊല ചെയ്യാന്‍ സാധിക്കുന്നതെന്ന്. പെണ്ണായത് കൊണ്ട് എന്തും ചെയ്യാം എന്നാണോ ? ഇതു അവന്റെ കുറ്റത്തേക്കാളുപരി മകനെ ഇത്ര ക്രൂരമായി വളർത്തിയ മാതാപിതാപിതാക്കളുടെ കുറ്റമായേ എനിക്ക് കാണുവാന്‍ പറ്റുന്നുള്ളു. സഹിക്കാന്‍ പറ്റുന്നതിനും അപ്പുറം വിസ്മയ സഹിച്ചിട്ടുണ്ടായിരുന്നിരിക്കാം. അവളുടെ മാതാവിന്റെയും സഹോദരന്റെയും വാക്കുകളില്‍ നിന്നുപൊടിയുന്ന ചോരയില്‍നിന്നാണ് ഞാന്‍ ഇത് എഴുതുന്നത്. അവളിലെ വിസ്മയം കാണാന്‍ സാധിക്കാത്ത ആ ക്രൂര ഹൃദയത്തിനുടമയെ സത്യം വിഴുങ്ങട്ടെ.''
Also Read-
വിസ്മയയുടെ മരണം; കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
വിസ്മയയുടെ മരണത്തില്‍ നിരവധി താരങ്ങള്‍ ഇതിനോടകം പ്രതികരണം അറിയിച്ച് കഴിഞ്ഞു. ജയറാം, അഹാന കൃഷ്ണകുമാര്‍, സിത്താര, ഹരീഷ് പേരടി എന്നിവരും നേരത്തെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
Also Read-'മരിച്ച വിസ്മയയെക്കാള്‍, ഇരകളായി ജീവിക്കുന്ന നിരവധി വിസ്മയമാര്‍ നമ്മുടെ ചുറ്റിലുമുണ്ട്'; രമേശ് ചെന്നിത്തല
അതേസമയം വിസ്മയയുടെ മരണത്തെ തുടര്‍ന്നുള്ള അന്വേഷണം ദക്ഷിണ മേഖല ഐ ജി ഹര്‍ഷിത അട്ടല്ലൂരി മേല്‍നോട്ടം നിര്‍വ്വഹിക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. നടപടികളുടെ ഭാഗമായി ഐ.ജി ഇന്ന് നേരിട്ട് സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തും. പെണ്‍കുട്ടിയുടെ മരണത്തില്‍ കുറ്റവാളികള്‍ക്കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പഴുതുകളടച്ചുളള അന്വേഷണം ഉറപ്പാക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
Also Read-'എന്റെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, അവന്റെ അറിവോടെ നടന്ന കൊലപാതകമാണ്'; തീകൊളുത്തി മരിച്ച അർച്ചനയുടെ കുടുംബം
വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് കിരണ്‍കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം ചൊവ്വാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കൂടിയായ കിരണ്‍കുമാറിനെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തുമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് മറ്റു വകുപ്പുകള്‍ ചുമത്തുന്നത് പരിശോധിക്കാനാണ് പൊലീസ് നീക്കം. സംഭവത്തില്‍ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.