ആന്റണി രാജുവിന് ഇത്തവണ സീറ്റില്ല; തിരുവനന്തപുരം മണ്ഡലം ഏറ്റെടുക്കാനൊരുങ്ങി സിപിഎം
- Published by:Rajesh V
- news18-malayalam
Last Updated:
സി പി എം സ്ഥാനാർഥി വന്നാൽ ഇവിടെ വിജയിക്കാനാകും എന്ന വിശ്വാസമാണ് സി പി എം ജില്ലാ നേതൃത്വത്തിന്. സംസ്ഥാന നേതൃത്വവും ഇത് ശരിവയ്ക്കുന്നു. കഴിഞ്ഞതവണ നേമത്ത് പരാജയപ്പെട്ട വി ശിവൻകുട്ടിയെ ഇറക്കി മണ്ഡലം തിരിച്ചു പിടിക്കാനാണ് ആലോചന.
തിരുവനന്തപുരം : തിരുവനന്തപുരം നിയമസഭാ നിയോജക മണ്ഡലം സി പി എം ഏറ്റെടുക്കും. ജനാധിപത്യ കേരള കോൺഗ്രസിൻ്റെ ആൻ്റണി രാജുവാണ് കഴിഞ്ഞതവണ ഇടതു മുന്നണിക്ക് വേണ്ടി മത്സരിച്ചത്. സി പി എം മത്സരിച്ചാൽ വിജയസാധ്യതയുണ്ടെന്നും സീറ്റ് ഏറ്റെടുക്കണമെന്നുമുള്ള ജില്ലാ കമ്മിറ്റിയുടെ നിർദേശം സംസ്ഥാന നേതൃത്വം അംഗീകരിച്ചതായാണ് സൂചന. ജില്ലയിലെ സിറ്റിംഗ് എം എൽ എമാർക്ക് ഒരു അവസരം കൂടി നൽകാനും സി പി എം തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം മണ്ഡലത്തിലും മുൻ രൂപമായ തിരുവനന്തപുരം വെസ്റ്റിലും സി പി എം ഇതുവരെ മത്സരിച്ചിട്ടില്ല. ആദ്യം ആർ എസ് പിക്കും പിന്നീട് തുടർച്ചയായി കേരള കോൺഗ്രസിനുമായിരുന്നു സീറ്റ് നൽകിയിരുന്നത്. നാലുതവണ മത്സരിക്കുകയും 1996 ൽ വിജയിക്കുകയും ചെയ്ത ആൻ്റണി രാജു സ്ഥാനാർഥി ആകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സി പി എം സ്ഥാനാർഥി വന്നാൽ ഇവിടെ വിജയിക്കാനാകും എന്ന വിശ്വാസമാണ് സി പി എം ജില്ലാ നേതൃത്വത്തിന്. സംസ്ഥാന നേതൃത്വവും ഇത് ശരിവയ്ക്കുന്നു.
advertisement
കഴിഞ്ഞതവണ നേമത്ത് പരാജയപ്പെട്ട വി ശിവൻകുട്ടിയെ ഇറക്കി മണ്ഡലം തിരിച്ചു പിടിക്കാനാണ് ആലോചന. നേമത്ത് അനുയോജ്യനായ മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്താനായാൽ ശിവൻകുട്ടി തിരുവനന്തപുരത്തേക്ക് മാറും. അല്ലെങ്കിൽ യുവനേതാക്കളിൽ ആരെയെങ്കിലും രംഗത്തിറക്കും. സർക്കാർ അധികാരത്തിലെത്തിയാൽ പ്രധാനപ്പെട്ട ബോർഡ് - കോർപറേഷൻ അധ്യക്ഷ സ്ഥാനം നൽകി ആൻ്റണി രാജുവിനെ അനുനയിപ്പിക്കാനാണ് ശ്രമം.
advertisement
അപ്രതീക്ഷിത സ്ഥാനാർഥിയെ ഇറക്കി ബി ജെപി യിൽനിന്ന് നേമം തിരിച്ചുപിടിക്കാനും ശ്രമമുണ്ടാകും. കോൺഗ്രസ് സ്ഥാനാർഥി ആരെന്നു നോക്കിയാകും ഇവിടെ സ്ഥാനാർഥി നിർണയം. കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രനും വട്ടിയൂർക്കാവിൽ വി കെ പ്രശാന്തും വർക്കലയിൽ വി ജോയിയും വാമനപുരത്ത് ഡി കെ മുരളിയും വീണ്ടും മത്സരിക്കും. നെയ്യാറ്റിൻകരയിൽ കെ ആൻസലനും പാറശ്ശാലയിൽ സി കെ ഹരീന്ദ്രനും കാട്ടാക്കടയിൽ ഐ ബി സതീഷിനും ഒരവസരം കൂടി ലഭിക്കും.
advertisement
Also Read- 'കനകസിംഹാസനത്തില് ഇരിക്കുന്നവന് കനകനോ ശുംഭനോ അതോ ശുനകനോ'; എ. വിജയരാഘവനെതിരെ കെ. സുധാകരന്
ആറ്റിങ്ങലിൽ രണ്ടു തവണ വിജയിച്ച ബി സത്യനെ മാറ്റാൻ തീരുമാനിച്ചാൽ എസ് എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് വിനീഷിന് നറുക്കു വീഴും. അരുവിക്കരയിലും വലിയ പ്രതീക്ഷയാണ് സി പി എമ്മിന്. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് വി കെ മധുവിനാണ് പ്രഥമ പരിഗണന. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ്റെ പേരും ചർച്ചയിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 30, 2021 6:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആന്റണി രാജുവിന് ഇത്തവണ സീറ്റില്ല; തിരുവനന്തപുരം മണ്ഡലം ഏറ്റെടുക്കാനൊരുങ്ങി സിപിഎം


