തിരുവനന്തപുരം: വാക്സിന്റെ പേരിൽ അനാവശ്യ ഭീതി പ്രചരിപ്പിക്കുന്നതിൽ നിന്നും ബന്ധപ്പെട്ടവർ പിൻമാറണമെന്ന് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങൾ വാക്സിൻ ബുക്ക് ചെയ്യുമ്പോൾ കേരളത്തിന്റെ ഭാഗത്തുനിന്നും അലസമായ സമീപനമാണുള്ളത്.
എത്രയും പെട്ടെന്ന് ആവശ്യമായ വാക്സിനുകൾ ബുക്ക് ചെയ്യാൻ സർക്കാർ തയ്യാറാവണം. ഒച്ചിഴയുന്ന വേഗത്തിലാണ് സംസ്ഥാനത്ത് വാക്സിനേഷൻ നടക്കുന്നത്. കൂടുതൽ വാക്സിനേഷൻ സെന്ററുകൾ തുടങ്ങി ഈ പ്രശ്നം പരിഹരിക്കണം. പ്രൈവറ്റ് ലാബുകളിലെ ആർ ടി പി സി ആർ ടെസ്റ്റിന്റെ നിരക്ക് മൂന്നിലൊന്നായി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം.
മറ്റു സംസ്ഥാനങ്ങളെ ഈ കാര്യത്തിൽ മാതൃകയാക്കുകയാണ് പിണറായി സർക്കാർ ചെയ്യേണ്ടതെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ആർ ടി പി സി ആർ ടെസ്റ്റുകളുടെ ഫലം വരാനുള്ള കാലതാമസം ഒഴിവാക്കണം. ഇത് കോവിഡ് വ്യാപനത്തിന് കാരണമാവും. നാലും അഞ്ചും ദിവസം വരെ ഫലത്തിനായി ആളുകൾ കാത്തു നിൽക്കുന്ന അവസ്ഥയാണുള്ളത്.
ഭാവിയിലെ ഓക്സിജൻ ക്ഷാമം മുന്നിൽ കണ്ട് കൂടുതൽ ഓക്സിജൻ സെന്ററുകൾ തുടങ്ങാൻ സർക്കാർ മുൻകൈ എടുക്കണം. ഓക്സിജൻ പ്ലാന്റുകൾ തുടങ്ങാൻ കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിക്കണം. ലോക്ക്ഡൗൺ കാലത്തെ പോലെ ഗുരുതരമല്ലാത്ത കുറ്റം ചെയ്ത ജയിൽ പുള്ളികൾക്ക് പരോൾ നൽകി ജയിലുകളിലെ കോവിഡ് വ്യാപനം തടയാൻ സർക്കാർ തയ്യാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.