• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മുഖ്യമന്ത്രിയുടെ സുരക്ഷ നിശ്ചയിക്കുന്നത് ബ്ലൂബുക്ക്; സര്‍ക്കാരിനോ ഭരണസംവിധാനത്തിനോ വലിയ റോളില്ല'; മന്ത്രി ശിവന്‍കുട്ടി

'മുഖ്യമന്ത്രിയുടെ സുരക്ഷ നിശ്ചയിക്കുന്നത് ബ്ലൂബുക്ക്; സര്‍ക്കാരിനോ ഭരണസംവിധാനത്തിനോ വലിയ റോളില്ല'; മന്ത്രി ശിവന്‍കുട്ടി

കറുത്ത വസ്ത്രങ്ങളും കരിങ്കൊടിയും വിവിഐപി പരിപാടികളിൽ പോലീസ് നിരോധിക്കുന്നതിന് "ബ്ലൂ ബുക്കി"ലെ നിർദേശങ്ങളാണ് ആധാരം

  • Share this:

    തിരുവനന്തപുരം: മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിക്കുന്നവർ അദ്ദേഹത്തിന്റെ ജനപ്രീതിയെ ഭയക്കുന്നവരാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രി പോലുള്ള പദവികളിലെ സുരക്ഷ തീരുമാനിക്കുന്നത് അതിനുത്തരവാദിത്തപ്പെട്ട ഏജൻസികളാണ്. ഈ ഏജൻസികൾ പ്രവർത്തിക്കുന്നത് ഇന്റലിജൻസ് സംവിധാനങ്ങളുടെ അടിസ്ഥാനത്തിലാണ്. ഈ കാര്യങ്ങളിൽ സ്റ്റേറ്റിനോ ഭരണ സംവിധാനത്തിനോ വലിയ റോളില്ലെന്നും മന്ത്രി പറഞ്ഞു.

    വിവിഐപികളുടെയും സുരക്ഷാ ഭീഷണിയുള്ള വിഐപികളുടെയും സുരക്ഷയ്ക്ക് എന്തൊക്കെ വേണമെന്നു കൃത്യവും വ്യക്തവുമായ മാർഗനിർദേശങ്ങളുണ്ട്. ഭരണഘടനാ പദവിയിൽ ഇരിക്കുന്ന മുഖ്യമന്ത്രി അടക്കമുള്ളവരുടെ സുരക്ഷാ മാനദണ്ഡങ്ങൾ പോലീസിന്റെ ബ്ലൂ ബുക്ക് പ്രകാരമാണ്. അതിനു താഴെ യെല്ലോ ബുക്കും ഉണ്ട്.

    Also Read-മുഖ്യമന്ത്രിയുടെ സുരക്ഷാ നിയന്ത്രണത്തിനിടെ കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയ അച്ഛനെ പൊലീസ് തിരിച്ചയച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസ്

    സംസ്ഥാന പോലീസ്, പോലീസ് ഇന്റലിജൻസ്, ഐബി, എൻഎസ്‌ജി തുടങ്ങിയ സംവിധാനങ്ങളാണ് ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. സുരക്ഷാ ഭീഷണി റിപ്പോർട്ട് ചെയ്യപ്പെട്ട സന്ദർഭങ്ങളിൽ പൊതുജനത്തിന്റെയും മീഡിയയുടെയും “കയ്യടി”കൾക്കായി സുരക്ഷ പിൻവലിക്കാൻ ഭരണകൂടം തീരുമാനിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഉണ്ടാവുക.

    മുഖ്യമന്ത്രിയെ തെരുവിൽ തടയാനും കല്ലെറിയാനും കരിങ്കൊടി കാണിക്കാനുമാണെന്ന രൂപത്തിൽ വാഹനത്തിന് മുൻപിൽ ചാടി വീണ് ആക്രമിക്കാനും വഴി നീളെ യുഡിഎഫ് – ബിജെപി അക്രമ സംഘങ്ങൾ ശ്രമിച്ചു വരികയാണ്. അത്തരമൊരു ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കുക എന്നത് പൊലീസിന്റെ സ്വാഭാവിക നടപടിയാണ്. അതുമാത്രമാണ് ഇപ്പോൾ സംഭവിച്ചിട്ടുള്ളത്.

    ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിക്കെ അദ്ദേഹത്തിനും പലതരത്തിൽ സുരക്ഷ വർധിപ്പിച്ചിരുന്നു. പ്രത്യേക പരിശീലനം നേടിയ കമ്മാന്റോകളാണ് അന്ന് അദ്ദേഹത്തിന്റെ സുരക്ഷ ചുമതല ഏറ്റെടുത്തത്. മലപ്പുറം പാണ്ടിക്കാടെ ക്യാംപിൽ നിന്നും 60 ഐആർബി സ്കോർപ്പിയോൺ കമ്മാന്റോകളെയാണ് അന്ന് നിയോ​ഗിച്ചത്. കൂടാതെ തോക്കേന്തിയ 15 കമ്മാന്റോകളും സുരക്ഷ കവചം ഒരുക്കിയിരുന്നു.

    Also Read-മുഖ്യമന്ത്രിയുടെ പോലീസ് അകമ്പടിവാഹനത്തിന് അമിത വേഗം; പാലാ കോടതി റിപ്പോർട്ട് തേടി

    മുഖ്യമന്ത്രിയുടെ വാഹനത്തിനുമുന്നിൽ ചാടി വീഴുക, കല്ലെറിയുക, വിമാന യാത്രയിൽ പോലും ആക്രമിക്കാൻ ശ്രമിക്കുക ഇതൊക്കെയാണ് പ്രതിപക്ഷ യുവജന സംഘടനകൾ കുറേ ആയി ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടി വീണാൽ, വേഗതയിൽ വരുന്ന വാഹനം ഇടിച്ചു തെറിപ്പിച്ചാൽ അപകട സാധ്യത കൂടുതലാണ്. അങ്ങനെ വാഹനത്തിന് മുന്നിൽ ചാടി വീഴുന്നത് മനഃപൂർവ്വം അപകടം സൃഷ്ടിച്ച് രക്തസാക്ഷി പരിവേഷത്തിനുള്ള ശ്രമമാണ് നടത്തുന്നത്. അതുകൊണ്ടാണ് വാഹനത്തിന് നേരെ ചാടി വീഴാൻ ശ്രമിക്കുന്നവരെ പോലീസ് തടയുന്നതെന്ന് മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി.

    കറുത്ത വസ്ത്രങ്ങളും കരിങ്കൊടിയും വിവിഐപി പരിപാടികളിൽ പോലീസ് നിരോധിക്കുന്നതിന് “ബ്ലൂ ബുക്കി”ലെ നിർദേശങ്ങളാണ് ആധാരം. പ്രധാനമന്ത്രിയുടെ പരിപാടികളിൽ കറുത്ത തുണികൾക്കും മറ്റുമുള്ള വിലക്കിന്റെ അതേ കാരണമാണ് മുഖ്യമന്ത്രിയുടെ സുരക്ഷയുടെ കാര്യത്തിലും ഉള്ളത്. സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചുവെന്ന് പറ‍ഞ്ഞാൽ അർഥമാക്കുന്നത് “ബ്ലൂ ബുക്കി”ൽ പറഞ്ഞിട്ടുള്ള ചില നിർദേശങ്ങൾ കൂടി നടപ്പാക്കി സുരക്ഷ ഉയർത്തുന്നു എന്നതാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

    Published by:Arun krishna
    First published: