തിരുവനന്തപുരം: സിക്ക വൈറസ് ബാധ റിപ്പോർട്ട് ചെയ്ത തിരുവനന്തപുരത്ത് പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ കേന്ദ്ര വിദഗ്ധ സംഘം നിർദേശിച്ചു. കൂടുതൽ പരിശോധനാ കിറ്റുകൾ ലഭ്യമാക്കും. രോഗ ലക്ഷണം ഉള്ള ഗർഭിണികളെ പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് ആവശ്യമായിട്ടുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശം നൽകി. നിലവിലെ പ്രതിരോധപ്രവർത്തനങ്ങളിൽ കേന്ദ്ര സംഘം സംതൃപ്തി അറിയിച്ചു. ആറ് അംഗ കേന്ദ്ര സംഘം കേരളത്തിലെ ആരോഗ്യവകുപ്പ് പ്രതിനിധികളുമായി ചർച്ച നടത്തി. ആരോഗ്യ വകുപ്പ് ഡയറക്ടറും ഉന്നത ഉദ്യാഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.
നാളെ രോഗബാധിത പ്രദേശങ്ങൾ സംഘം സന്ദർശിക്കും. സിക്ക റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് കേരളത്തിൽ നിന്ന് പോകുന്നവർക്ക് തമിഴ്നാട് നിയന്ത്രണം കടുപ്പിച്ചു. തമിഴ്നാടിൻ്റെ ഇ പാസ് ഇല്ലാത്തവരെ കളിയിക്കാവിള അതിർത്തി കടത്തിവിടുന്നില്ല. നന്ദൻകോട് സ്വദേശിയായ 40 കാരന് സിക സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ എണ്ണം 15 ആയി ഉയർന്നു. നഗരസഭാ പരിധിയിൽ നിന്ന് കൂടുതൽ സാം പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലും പ്രതിരോധ പ്രവർത്തനങ്ങൾ ഈർജിതമാക്കി. തദ്ദേശ സ്ഥാപനങ്ങൾ വാർഡ് തല പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനാണ് ജില്ല ആക്ഷൻ പ്ലാൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ ശക്തമായ പ്രവർത്തനങ്ങൾ നടത്തും. പാറശാല, നന്ദൻകോട് ഭാഗത്തു നിന്നാണ് പരിശോധനയ്ക്ക് കൂടുതൽ സാമ്പിൾ ശേഖരിച്ചത്. കൊതുകിന്റെ സാമ്പിളും ശേഖരിച്ചു.
ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് പുറമെ തിരുവനന്തപുരം മെഡിക്കൽ കൊളേജിലും പബ്ളിക് ലാബിലും സിക്ക പരിശോധന സംവിധാനമൊരുക്കിയിട്ടുണ്ട്. നന്ദൻകോട്, പാറശാല ഭാഗങ്ങളിൽ നിന്നായി 27 സാമ്പിൾ കഴിഞ്ഞ ദിവസം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലവും വരും ദിവസങ്ങളിൽ ലഭിച്ച് തുടങ്ങും.
വാർഡ് തലത്തിൽ നിന്ന് ഈഡിസ് കൊതുകിനെ നിയന്ത്രിക്കാനുള്ള നടപടികൾ ആരംഭിച്ചു. ആരോഗ്യ വകുപ്പിന് കീഴിലെ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റുകൾ കോർപറേഷൻ പരിധിയിൽ നിരീക്ഷണം നടത്തുകയും കൊതുകു നിവാരണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പ്രവർത്തനക്ഷമമാക്കുകയും ചെയ്യും. എല്ലാ പെരിഫെറൽ സ്ഥാപനങ്ങളിലും പനി ക്ലിനിക്കുകൾ ശക്തിപ്പെടുത്താനും തീരുമാനിച്ചു.
രോഗനിർണയ കേന്ദ്രങ്ങൾ, ഒബിജി സ്കാൻ ചെയ്യുന്ന എല്ലാ അൾട്രാ സൗണ്ട് സ്കാനിംഗ് സെന്ററുകളും മൈക്രോസെഫാലി കേസുകളുടെ വിശദാംശങ്ങൾ ജില്ലാ ആർസിഎച്ച് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യും.കൊതുകു നിവാരണത്തിനായി വീടുകളിൽനിന്ന് നടപടി തുടങ്ങാനാണ് നിർദ്ദേശം.
സിക്ക വൈറസ് ഗർഭിണികളെ ഗുരുതരമായി ബാധിക്കും. മറ്റുള്ളവരിൽ രോഗ ലക്ഷണത്തിന്റെ കാഠിന്യം കുറവായിരിക്കും. ഇവർ ഗർഭിണികൾക്ക് രോഗം പകരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഗർഭിണികൾ ആദ്യ നാല് മാസത്തിൽ അതീവ ശ്രദ്ധ പുലർത്തുകയും പരിശോധനയ്ക്ക് വിധേയരാവുകയും ചെയ്യണം. കൊതുകു കടിയേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Zika virus, Zika virus Kerala