ആക്രമണങ്ങളുടെ ഉത്തരവാദിത്വം സംഘപരിവാറിനെന്ന് മുഖ്യമന്ത്രി
Last Updated:
തിരുവനന്തപുരം: കേരളത്തിൽ നടന്നുവരുന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം സംഘപരിവാറിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്‍റെ ശാന്തിയും സമാധാനവും തകർക്കാനുള്ള ബോധപൂർവമായ നീക്കമാണ് നടക്കുന്നത്. നേരത്തെ ആസൂത്രണം ചെയ്തതിന്‍റെ ഭാഗമായുള്ള അക്രമങ്ങളാണ് പലയിടത്തും നടക്കുന്നത്. ജനപ്രതിനിധികളെ ആക്രമിക്കുന്നു, മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നു, പൊതുകെട്ടിടങ്ങൾ നശിപ്പിക്കുന്നു, നിരവധി പാർട്ടികളുടെ ഓഫീസുകൾ നശിപ്പിക്കുന്നു, ഇതിന്‍റെയെല്ലാം പിന്നീൽ നാട്ടിൽ വലിയതോതിലുള്ള പ്രകോപനം സൃഷ്ടിക്കുകയെന്ന ഉദ്ദേശമാണുള്ളത്. ഇതിനുള്ള ശ്രമമാണ് സംഘപരിവാർ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇക്കാര്യങ്ങളെ കേരളം ഒറ്റക്കെട്ടായി അപലപിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ നിർഭാഗ്യവശാൽ അവിടെയും ചില രാഷ്ട്രീയ ലക്ഷ്യങ്ങളെ വെച്ചുകൊണ്ട് അക്രമങ്ങളെ അപലപിക്കാൻ തയ്യാറാകാത്ത സമീപനമാണ് കോൺഗ്രസ് അടക്കമുള്ള കക്ഷികൾ സ്വീകരിക്കുന്നത്. നാടിന്‍റെ സ്വൈര്യവും സമാധാനവും തകർത്ത് ഒരു പുതിയ രീതിയിലേക്ക് മാറ്റാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഒരു കാരണവശാലും അനുവദിക്കില്ല. ശക്തമായ നടപടികളിലൂടെ തന്നെ അതിനെ നേരിടും. ആർഎസ്എസിന് അവരുടെ അജണ്ട അനുസരിച്ച് ജനങ്ങളിൽ ഭീതി പടർത്താനും, ഭയത്തിന്‍റെ അന്തരീക്ഷത്തിൽ നാടിനെ നിർത്താനും സാധിക്കില്ല. ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും സർക്കാർ ഒരുക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
വികാരപരമായ സംഭവങ്ങൾക്കിടയാക്കുന്ന തരത്തിലുള്ള ആക്രമണം നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവെ സംയമനം പാലിക്കുന്ന നിലയിൽ മാതൃകാപരമായ ഇടപെടൽ പൊതുപ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായത് ശ്രദ്ധേയമാണ്. ഇപ്പോഴത്തെ സംഭവങ്ങളിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും, നേരത്തെ തന്നെ ആവശ്യമായ കരുതൽ നടപടികൾ പൊലീസ് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 05, 2019 4:46 PM IST