കെപിസിസി (KPCC) അധ്യക്ഷന്‍ കെ സുധാകരനെതിരെ ഭീഷണി മുഴക്കി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് (cv varghese). സുധാകരന്റെ ജീവിതം സിപിഎം (CPM)കൊടുക്കുന്ന ഭിക്ഷയാണെന്നും നികൃഷ്ട ജീവിയെ കൊല്ലാന്‍ താത്പര്യമില്ലെന്നും അദ്ദേഹം പ്രസംഗിക്കുന്ന വീഡിയോ പുറത്തുവന്നു.
ചെറുതോണിയില്‍ ഒരു പരിപാടിക്കിടെയാണ് സി വി വര്‍ഗീസിന്റെ വിവാദ പ്രസ്താവന. ''പാര്‍ട്ടിയുടെ കരുത്തിനെ സംബന്ധിച്ച് സുധാകരന് ധാരണയുണ്ടാകും. സിപിഎം നല്‍കുന്ന ദാനമാണ്, ഭിക്ഷയാണ് സുധാകരന്റെ ജീവന്‍ എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. അത്തരമൊരു നികൃഷ്ട ജീവിയെ കൊല്ലാന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല''- വര്‍ഗീസ് പറഞ്ഞു.
ഇടുക്കി എഞ്ചിനീയറിങ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കുത്തേറ്റ് മരിച്ച സംഭവത്തിന് ശേഷം ജില്ലയില്‍ കോണ്‍ഗ്രസ്- സിപിഎം തർക്കം രൂക്ഷമായിരുന്നു. കേസിലെ പ്രതി നിഖില്‍ പൈലിയെ ന്യായീകരിച്ച് കെ സുധാകരന്‍ പലതവണ രംഗത്തെത്തിയിരുന്നു. ഇതാണ് സിപിഎം നേതൃത്വത്തിന്‍റെ പ്രകോപനത്തിന് ഒരു കാരണം.
ധീരജിന്റെ കൊലപാതകത്തിന് ശേഷം കോണ്‍ഗ്രസ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പങ്കെടുത്ത കെ. സുധാകരന്‍ സിപിഎം നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഇതിന് മറുപടിയായി കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരേ എന്ന പേരില്‍ സിപിഎം ചെറുതോണിയില്‍ പ്രതിഷേധ സംഗമവും നടത്തിയിരുന്നു. ഈ പരിപാടിയിലാണ് സുധാകരന് ഭീഷണി മുഴക്കി സിപിഎം ജില്ലാ സെക്രട്ടറി പ്രസംഗിച്ചത്.
പ്രസംഗം വിവാദമായെങ്കിലും നിലപാടിലുറച്ച് സി വി വർഗീസ് രംഗത്തെത്തി. ചെറുതോണി പ്രസംഗത്തില്‍ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം സി വി വർഗീസിന്റേത് തെരുവുഗുണ്ടയുടെ ഭാഷയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആരോപിച്ചു. കെ. സുധാകരന്റെ ദേഹത്ത് ഒരു നുള്ള് മണ്ണുവാരിയിടാൻ കോൺഗ്രസുകാർ അനുവദിക്കില്ലെന്നും സതീശൻ കൽപറ്റയിൽ പറഞ്ഞു. കാലന്റെ റോൾ കൈകാര്യം ചെയ്യുകയാണെന്നു സിപിഎം നേതാക്കൾ തെറ്റിദ്ധരിച്ചിരിക്കുന്നു. പ്രകോപനപരമായ പ്രസ്താവന നടത്തിയ ജില്ലാ സെക്രട്ടറിക്കെതിരെ കേസ് എടുക്കണം. ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ ജില്ലാ സെക്രട്ടറിക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കണം. കൊലപാതകവുമായി ബന്ധപ്പെട്ട് ഒട്ടേറെ രഹസ്യങ്ങൾ ജില്ലാ സെക്രട്ടറിക്ക് അറിയാം.
Also Read-
കൊലക്കേസിൽ ശിക്ഷയനുഭവിക്കുന്ന യുവാവ് പരോളിലിറങ്ങിയപ്പോൾ DYFI മേഖലാ വൈസ് പ്രസിഡന്റ്ഇയാളെ പൊലീസ് ചോദ്യം ചെയ്യണം. തിരുവനന്തപുരം മുതൽ കാസർകോട് വരെ ഗുണ്ടാ കോറിഡോറാണ്. തെരുവ് ഗുണ്ടകളെ സംരക്ഷിക്കുന്നത് സിപിഎം നേതാക്കളാണ്. സുധാകരൻ നികൃഷ്ട ജീവിയാണെന്നാണ് ജില്ലാ സെക്രട്ടറി പറയുന്നത്. ഈ വാക്ക് മലയാളം നിഘണ്ടുവിന് സംഭവന ചെയ്തത് പിണറായി വിജയനാണ്. നേതാക്കന്മാരാണ് ഇത്തരത്തിൽ ഭീഷണിപ്പെടുത്താൻ താഴെത്തട്ടിലുള്ള ആളുകളെയും പ്രേരിപ്പിക്കുന്നതെന്നും വി ഡി സതീശൻ മാധ്യമങ്ങളോടു പറഞ്ഞു.
പ്രസംഗം സുധാകരനുള്ള മറുപടി മാത്രമാണെന്നും അതിൽ പ്രകാപനമില്ലെന്നും സി വി വർഗീസ് പറഞ്ഞു. മുൻമന്ത്രി എം.എം മണി ഇടുക്കി ജില്ലാ സെക്രട്ടറിയുടെ പ്രസംഗത്തെ ന്യായീകരിച്ചു. കെ.സുധാകരന്‍ സിപിഎം നേതാക്കളെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിച്ചു. ധീരജിന്റെ മരണത്തിൽ പാർട്ടിപ്രവർത്തകരെ പ്രകോപിപ്പിക്കാൻ ശ്രമിച്ചത് സുധാകരനാണെന്നും എംഎം മണി പറഞ്ഞു. ധീരജിന്റെ കൊലയാളികളെ ഇറക്കി കൊണ്ടുവന്ന് മാർക്സിറ്റുകാരുടെ നെഞ്ചത്തുകൂടി നടത്തുമെന്നു പറഞ്ഞത് സുധാകരനാണ്. സുധാകരന്‍ പറഞ്ഞതിന് തക്ക മറുപടി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി നല്‍കിയിട്ടില്ലെന്നും എംഎം മണി തിരുവനന്തപുരത്ത് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.