ഓര്‍ത്തഡോക്‌സ് സഭയുടെ പുതിയ പരമാധ്യക്ഷനായി ഡോ. മാത്യൂസ് മാര്‍ സെവേറിയോസിനെ തെരഞ്ഞെടുത്തു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സ്ഥാനാരോഹണം നാളെ രാവിലെ പരുമല സെമിനാരിയിൽ നടക്കും.
പത്തനംതിട്ട: ഡോ മാത്യൂസ് മാർ സേവേറിയോസ് മലങ്കര മെത്രാപ്പൊലീത്തയായി സ്ഥാനമേറ്റു. ഓർത്തഡോക്സ് സഭാ പരമാദ്ധ്യക്ഷനായും, മലങ്കര മെത്രാപ്പൊലീത്തയുമായുള്ള സുന്നഹദോസ് നാമനിർദ്ദേശം പരുമലയിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അംഗീകരിച്ചതോടെയാണ് സ്ഥാനമേറ്റത്. സ്ഥാനാരോഹണം നാളെ രാവിലെ പരുമല സെമിനാരിയിൽ നടക്കും.
പരുമല പള്ളിയിൽ പ്രാർത്ഥനകൾക്ക് ശേഷം വൈദീകരെ സമ്മേളന നഗരിയിലേക്ക് ആനയിച്ചുകൊണ്ടായിരുന്നു ചടങ്ങുകളുടെ തുടക്കം.തുടർന്ന് മാനേജിംഗ് കമ്മറ്റി അംഗങ്ങളും മെത്രാപ്പൊലീത്തമാരും അടങ്ങിയ യോഗം ചേർന്നു. പിന്നാലെ സുന്നഹദോസ് നിർദ്ദേശം മലങ്കര അസോസിയേഷൻ അംഗീകരിച്ചതോടെ സഭയുടെ പരമാധ്യക്ഷനായി ഡോ മാത്യൂസ് മാർ സെവേറിയോസ് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു
പ്രഖ്യാപന ശേഷം ഉടൻ തന്നെ പുതിയ കാതോലിക ബാവയ്ക്ക് തിരുവസ്ത്രവും സ്ഥാനചിഹ്നങ്ങളും , അംശവടിയും കൈമാറി.സഭാ ചരിത്രത്തിൽ തന്നെ ആദ്യമായാണ് അസോസിയേഷൻ വേദിയിൽ ഇത്തരം ചടങ്ങുകൾ
advertisement
മലങ്കര സഭ ഒരു കുടുംബമാണെന്നും സഹോദരങ്ങൾ തമ്മിലുള്ള ഭിന്നത പരിഹരിക്കണമെന്നും ചുമതലയേറ്റശേഷം ഡോ മാത്യൂസ് മാർ സേവേറിയസ് പറഞ്ഞു. ഇരുപത്തിരണ്ടാം മലങ്കര മെത്രാപ്പൊലീത്തയും ഒൻപതാമത് പൗരസ്ത്യ കാതോലിക്കയുമാണ് മാത്യൂസ് മാർ സേവേറിയോസ്. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനാണ്.ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ സമാനതകളില്ലാത്ത സാമൂഹ്യ സേവനത്തിന്‍റെയും കാരുണ്യത്തിന്‍റെയും വറ്റാത്ത ഉറവയും ദൈവശാസ്ത്ര പണ്ഡിതനുമാണ്.
advertisement
1949 ഫെബ്രുവരി 12-ന് കോട്ടയം വാഴൂര്‍ സെന്‍റ് പീറ്റേഴ്സ് പള്ളി ഇടവകയില്‍ മറ്റത്തില്‍ ചെറിയാന്‍ അന്ത്രയോസിന്‍റെയും മറിയാമ്മയുടെയും മകനായി ജനിച്ച അദ്ദേഹം ജന്മദേശത്തെ വിദ്യാലയങ്ങളില്‍ നിന്നും സ്കൂള്‍ വിദ്യാഭ്യാസവും കോട്ടയം സി.എം.എസ്. കോളേജില്‍ നിന്ന് ബിരുദവും പൂര്‍ത്തിയാക്കിയാണ് 1973-ല്‍ വൈദിക വിദ്യാഭ്യാസത്തിനായി കോട്ടയം പഴയ സെമിനാരിയില്‍ എത്തുന്നത്. റോമിലെ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സുറിയാനി പാരമ്പര്യത്തില്‍ മാബൂഗിലെ മാര്‍ പീലക്സീനോസിന്‍റെ ക്രിസ്തുശാസ്ത്ര ദര്‍ശനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ചു. നാലു പതിറ്റാണ്ടില്‍ അധികമായി കോട്ടയം പഴയ സെമിനാരി അധ്യാപകനാണ്.
advertisement
1978-ല്‍ വൈദീകനായ അദ്ദേഹം 1991 ഏപ്രില്‍ 30-ന് പരുമലയില്‍ വച്ച് എപ്പിസ്കോപ്പായായി അഭിഷിക്തനായി. 1993 മുതല്‍ കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്തായാണ്. പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി, വൈദീക സംഘം പ്രസിഡന്‍റ്, ബസ്ക്യാമ്മ അസോസിയേഷന്‍ പ്രസിഡന്‍റ്, സ്ലീബാദാസ സമൂഹം പ്രസിഡന്‍റ് തുടങ്ങിയ നിലകളിലും, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അസിസ്റ്റന്‍റായും പ്രവര്‍ത്തിച്ചു.
നിലവില്‍ കോട്ടയം പഴയ സെമിനാരിയുടെ ഗവേണിംഗ് ബോര്‍ഡ് വൈസ് പ്രസിഡന്‍റും, ദിവ്യബോധനം പ്രസിഡന്‍റും, ഇടുക്കി, മലബാര്‍ ഭദ്രാസനങ്ങളുടെ സഹായ മെത്രാപ്പോലീത്തായായും പ്രവര്‍ത്തിക്കുന്നു. ജാതി-മത ഭേതമന്യേ സാധുജനങ്ങള്‍ക്ക് നിസ്വാര്‍ത്ഥ സഹായം നല്കുന്ന 16 പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമാണ് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ.പ്രധാന വേദിയായ പരുമലയ്ക്ക് പുറമെ വിദേശത്തു നിന്നടക്കം 49 കേന്ദ്രങ്ങളിൽ നിന്നായി 3901 അംഗങ്ങൾ അസോസിയേഷനിൽ ഹാജരായി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 14, 2021 6:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓര്‍ത്തഡോക്‌സ് സഭയുടെ പുതിയ പരമാധ്യക്ഷനായി ഡോ. മാത്യൂസ് മാര്‍ സെവേറിയോസിനെ തെരഞ്ഞെടുത്തു