തിരുവനന്തപുരം: കൊവിഡ് 19 രോഗബാധ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകൾ മാർച്ച് 31 വരെ അടച്ചിട്ടെന്ന വാർത്ത ശരിയോ? ഇതാണ് ഏതാനും മണിക്കൂറുകളായി സമൂഹമാധ്യമങ്ങളിലും ഫോണുകളിലും നിരവധി പേർ ഉന്നയിക്കുന്ന ചോദ്യം.
ഈ മാസം 31 വരെ ബിവറേജസ് ഔട്ട്ലെറ്റുകൾ അടച്ചിടുമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിലൂടെ ചിലർ നടത്തിയതിനെ തുടർന്നാണ് ഇതു സത്യമാണോ എന്ന് പലരും അന്വേഷിക്കുന്നത്. കൃത്രിമമായി നിർമിച്ച ചാനൽ സ്ക്രീൻ ഷോട്ടുകൾ ഉപയോഗിച്ചായിരുന്നു വ്യാജപ്രചരണം. എന്നാൽ ഇത്തരമൊരു തീരുമാനം സർക്കാരോ എക്സൈസ് വകുപ്പോ ചൊവ്വാഴ്ച വൈകുന്നേരം വരെ സ്വീകരിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം.
എന്നാൽ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതലുകളുടെ ഭാഗമായി പത്തനംതിട്ട റാന്നിയിലെ ബിവറേജസ് ഔട്ട് ലെറ്റ് അടച്ചിട്ടിരുന്നു. പ്രദേശത്തെ ഏക ഔട്ലെറ്റാണിത്. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം എക്‌സൈസ് വകുപ്പാണ് നടപടി എടുത്തത്. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് KSBCFL 1-3008 എന്ന നമ്പരിലുള്ള ഔട്ട്ലെറ്റ് അടച്ചത്. എന്നാൽ സമീപത്തെ ബാർ ഹോട്ടൽ അടയ്ക്കാത്തതിൽ വിമർശനവും ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാനത്ത് ഏഴാം ക്ലാസ് വരെയുള്ള എല്ലാ സ്‌കൂളുകളും മദ്രസുകളും അങ്കണവാടികളും കോളേജുകളും അടച്ചിടാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. സർക്കാർ നിർദ്ദേശത്തിനു പിന്നാലെ സിനിമാ തിയേറ്ററുകൾ അടച്ചിടാൻ സിനിമാ സംഘടനകളും തീരുമാനിച്ചു.ഇതിനു പിന്നാലെയാണ് ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ചിടുമെന്ന തരത്തിലുള്ള വ്യാജവാർത്ത ചിലർ പ്രചരിപ്പിച്ചത്.
രോഗബാധ പ്രതിരോധിക്കാൻ ബിവറേജസ് കോര്‍പറേഷന്റെ കീഴിലുള്ള എല്ലാ ഔട്ട്‌ലെറ്റുകളിലും ജീവനക്കാര്‍ക്ക് മാസ്‌കുകളും ഗ്ലൗസുകളും മറ്റ് അനുബന്ധസാമഗ്രികളും വിതരണം ചെയ്യുന്നതിന് അടിയന്തരനടപടിയെടുക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.