തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി മൂന്ന് എഞ്ചിനീയറിങ് കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കിയ സർക്കാർ നടപടിയിൽ സിപിഎമ്മിനെ പരിഹസിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാര്‍ക്സിസ്റ്റ് പാര്‍ട്ടി എതിര്‍ക്കുകയും സമരം ചെയ്യുകയും അധികാരത്തില്‍ കയറി അത് തിരുത്തുകയും ചെയ്ത അനേകം നയമാറ്റങ്ങളിലെ ഏറ്റവും ഒടുവിലത്തെ കാര്യമാണ് സ്വയംഭരണാവകാശമുള്ള കോളേജുകളുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കൊച്ചിയിലെ രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി, കോട്ടയത്തെ സെയ്ന്റ് ഗിറ്റ്സ് കോളേജ് ഓഫ് എന്‍ജിനിയറിങ്, തിരുവനന്തപുരത്ത് മാര്‍ ബസേലിയോസ് കോളേജ് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി എന്നീ സ്ഥാപനങ്ങള്‍ക്കാണ് സ്വയംഭരണ പദവി ലഭിച്ചത്. ഈ കോളേജുകള്‍ക്ക് സ്വയംഭരണാധികാരം നല്കിയതിനെ സ്വാഗതം ചെയ്യുന്നു. അര്‍ഹതയുടെ അടിസ്ഥാനത്തില്‍ തികച്ചും അനുയോജ്യമായ തീരുമാനമാണ് ഗവണ്‍മെന്റും യു.ജി.സി.യും എടുത്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
TRENDING:റമീസ് രാജ്യവിരുദ്ധ പ്രവർത്തനം നടത്തി; പ്രതികൾ ഗൂഢാലോചനയ്ക്ക് ഒത്തുകൂടിയതിന്റെ ദൃശ്യങ്ങൾ എൻഐഎയ്ക്ക്[NEWS]ശിവശങ്കറിനോട് തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം[NEWS]അടിവസ്ത്രത്തിന് പകരം സർജിക്കൽ മാസ്ക് ധരിച്ച് സ്ത്രീകൾക്ക് മുന്നിലൂടെ ഒരാൾ; പുതിയ കാലത്തിന്റെ ചിത്രങ്ങൾ[NEWS]
ഉമ്മൻ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എതിര്‍ക്കുകയും സമരം ചെയ്യുകയും അധികാരത്തില്‍ കയറി അത് തിരുത്തുകയും ചെയ്ത അനേകം നയമാറ്റങ്ങളിലെ ഏറ്റവും ഒടുവിലത്തെ കാര്യമാണ് സ്വയംഭരണാവകാശമുള്ള കോളേജുകളുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്.
കൊച്ചി രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി, തിരുവനന്തപുരം മാര്‍ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി, കോട്ടയം സെന്റ് ഗിറ്റ്‌സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നീ കോളേജുകള്‍ക്ക് സ്വയംഭരണാധികാരം നല്കിയതിനെ സ്വാഗതം ചെയ്യുന്നു. അര്‍ഹതയുടെ അടിസ്ഥാനത്തില്‍ തികച്ചും അനുയോജ്യമായ തീരുമാനമാണ് ഗവണ്‍മെന്റും യു.ജി.സി.യും എടുത്തത്.
അഞ്ഞൂറിലധികം സ്വയംഭരണാധികാര കോളേജുകള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടും കേരളത്തില്‍ ഒരു സ്വയംഭരണ കോളേജ് പോലും ഇല്ലാതിരുന്നതുകൊണ്ടാണ് മുന്‍ യു.ഡി.എഫ്. ഗവണ്‍മെന്റ് സ്വയംഭരണാധികാരമുള്ള കോളേജുകള്‍ കേരളത്തില്‍ തുടങ്ങുന്നതിന് നയപരമായ തീരുമാനം എടുത്തത്. ഇതിനെ അന്ന് എല്‍.ഡി.എഫ്. അതിശക്തമായി എതിര്‍ത്തു. യു.ജി.സി.യുടെ പരിശോധനപോലും തടയുവാന്‍ ശ്രമിച്ചു. അദ്ധ്യാപക സംഘടനയുടെ കൂടി പങ്കാളിത്തത്തോടെയാണ് ഗവണ്‍മെന്റ് കോളേജുകളുടെ പരിശോധന തടഞ്ഞത്.
18 എയിഡഡ് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജുകളും ഒരു ഗവണ്‍മെന്റ് കോളേജും ഉള്‍പ്പെടെ 19 കോളേജുകളെ സ്വയംഭരണാധികാരമുള്ള കോളേജുകളായി എല്ലാ എതിര്‍പ്പുകളെയും മറികടന്നുകൊണ്ട് യു.ഡി.എഫ്. ഗവണ്‍മെന്റിന്റെ കാലത്ത് യു.ജി.സി. പ്രഖ്യാപിച്ചു. യു.ജി.സി.യുടെ ടീം തെരഞ്ഞെടുത്ത കോളജുകളുടെ അര്‍ഹതയെ ആരും ചോദ്യം ചെയ്തില്ല.
സ്വയംഭരണാവകാശ കോളേജുകള്‍ക്ക് എതിരെ ശബ്ദം ഉയര്‍ത്തുകയും സമരം നടത്തുകയും ചെയ്തവര്‍ തുടര്‍ന്ന് അധികാരത്തില്‍ വന്നപ്പോള്‍ യൂണിവേഴ്‌സിറ്റികള്‍ വഴി സ്വയംഭരണസ്ഥാപനങ്ങളെ വീര്‍പ്പ് മുട്ടിച്ചു. എന്നാല്‍ ഇപ്പോള്‍ ഇടതു സര്‍ക്കാര്‍ നയം മാറ്റി സ്വയംഭരണാവകാശ കോളേജുകള്‍ അനുവദിക്കുകയാണു ചെയ്തത്. ട്രാക്ടര്‍ വിരുദ്ധ സമരം, കമ്പ്യൂട്ടര്‍ വിരുദ്ധ സമരം, വേള്‍ഡ് ബാങ്ക്, എ.ഡി.ബി ബാങ്ക് തുടങ്ങിയ അന്തര്‍ദ്ദേശീയ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമുള്ള വായ്പ വാങ്ങുന്നതിന് എതിരെയുള്ള സമരം അങ്ങനെ എത്രയോ അനാവശ്യ സമരങ്ങളാണ് ഇടതുപക്ഷം നടത്തിയത്. പിന്നീടു വര്‍ഷങ്ങള്‍ക്ക് ശേഷം നയംമാറ്റിയപ്പോള്‍ കേരളത്തിന്റെ ഓരോ മേഖലയിലും വലിയ തിരിച്ചടികള്‍ ഉണ്ടായി.
പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്ത് ഒന്നാമതാണെങ്കിലും ഉന്നത-സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് നമുക്ക് അത്ര അഭിമാനിക്കുവാന്‍ വകയില്ല. പതിനായിരക്കണക്കിന് സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളാണ് മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും പഠിക്കാന്‍ പോകുന്നത്. അവര്‍ക്ക് ഇവിടെ പഠിക്കാനുള്ള അവസരം കൊടുക്കാന്‍ നമുക്കു സാധിക്കും. അതിന് യാഥാര്‍ത്ഥ്യബോധത്തോടുകൂടി പ്രവര്‍ത്തിച്ചാല്‍ മാത്രം മതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Ldf government, Oomman chandy