CPM| ഫണ്ട് തട്ടിപ്പ് നടന്നിട്ടില്ല; പയ്യന്നൂർ ഏരിയയിലെ കൂട്ട നടപടിയിൽ വിശദീകരണവുമായി സിപിഎം
- Published by:Naseeba TC
- news18-malayalam
Last Updated:
പയ്യന്നൂരിലെ ഫണ്ട് വിനിയോഗത്തിൽ സംബന്ധിച്ച് നടത്തിയ പരിശോധനയിൽ വ്യക്തിപരമായി ആരെങ്കിലും സാമ്പത്തിക നേട്ടമോ ധനാപഹരണമോ നടത്തിയതായി കണ്ടെത്തിയിട്ടില്ല.
കണ്ണൂർ: പയ്യന്നൂർ ഏരിയയിലെ കൂട്ട നടപടിയിൽ വിശദീകരണവുമായി സിപിഎം(CPM). ഇന്ന് ചേർന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം ഇറക്കിയ പ്രസ്താവനയിലാണ് ഫണ്ട് വിവാദത്തെ സംബന്ധിച്ചുള്ള വിശദീകരണം ഉള്ളത്.
പയ്യന്നൂര്‍ ഏരിയയിലെ സംഘടനാ പ്രശ്നങ്ങളില്‍ വിശദമായ അന്വേഷണങ്ങള്‍ക്കും പരിശോധനയ്ക്കും ശേഷമാണ് സംഘടനാ മാനദണ്ഡമനുസരിച്ച് പാര്‍ട്ടി ജില്ലാകമ്മിറ്റി ചില പാര്‍ട്ടി പ്രവര്‍ത്തകരുടെ പേരില്‍ അച്ചടക്ക നടപടികള്‍ സ്വീകരിച്ചത് എന്ന് പ്രസ്താവന വ്യക്തമാക്കുന്നു.
പയ്യന്നൂരിലെ ഫണ്ട് വിനിയോഗത്തിൽ സംബന്ധിച്ച് നടത്തിയ പരിശോധനയിൽ വ്യക്തിപരമായി ആരെങ്കിലും സാമ്പത്തിക നേട്ടമോ ധനാപഹരണമോ നടത്തിയതായി കണ്ടെത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് ഫണ്ടിലോ, എ.കെ.ജി ഭവന്‍ നിര്‍മ്മാണത്തിലോ, ധനരാജ് കുടുംബ സഹായ ഫണ്ടിലോ യാതൊരുവിധ പണാപഹരണവും നടന്നിട്ടില്ല, എന്നും പ്രസ്താവന വിശദീകരിക്കുന്നു.
advertisement
അതേസമയം ഫണ്ടിന്‍റെയും വരവ്-ചെലവ് കണക്കുകള്‍ യഥാസമയം ഓഡിറ്റ് ചെയ്ത് ഏരിയാകമ്മിറ്റിയില്‍ അവതരിപ്പിക്കുന്നതില്‍ ചുമതലക്കാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി കണ്ടെത്തിയതായി പ്രസ്താവന സമ്മതിക്കുന്നു.
ഗൗരവമായ ജാഗ്രതക്കുറവും ഫണ്ട് യഥാസമയം ഓഡിറ്റ് ചെയ്ത് അവതരിപ്പിക്കാത്തതുമാണ് പയ്യന്നൂരിലുണ്ടായ വീഴ്ചയെന്നും ഇതിനെ തുടർന്നാണ് നേതാക്കൾക്കെതിരെ നടപടി എടുത്തതെന്നും വിശദീകരിക്കുന്നുണ്ട്.
ജില്ലാസെക്രട്ടറിയേറ്റ് അംഗമായ ടി ഐ മധുസൂദനനെ ജില്ലാ കമ്മിറ്റിയിലേക്കും ഏരിയാകമ്മിറ്റിയംഗമായ ടി വിശ്വനാഥനെ ലോക്കല്‍ കമ്മിറ്റിയിലേക്കും തരംതാഴ്ത്തിയതായും പ്രസ്താവന വ്യക്തമാക്കുന്നു. കെ.കെ ഗംഗാധരന്‍, കെ.പി മധു എന്നിവരെ ശാസിക്കാനും തീരുമാനിച്ചിട്ടുണ്ട്.
advertisement
തിരഞ്ഞെടുപ്പ് ഫണ്ടില്‍ സാമ്പത്തിക ക്രമക്കേടൊന്നും നടന്നിട്ടില്ലെങ്കിലും ഓഫീസ് ജീവനക്കാര്‍ക്ക് ചില വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അത് സാമ്പത്തിക കാര്യങ്ങളിലല്ല. അവരോട് വിശദീകരണം തേടിയപ്പോള്‍ വീഴ്ചകള്‍ സ്വയം വിമര്‍ശനപരമായി അംഗീകരിച്ചതിനാല്‍ 2 പേർക്കും എതിരെ നടപടി സ്വീകരിക്കുകയാണ് ചെയ്തത്. ഈ അച്ചടക്ക നടപടികള്‍ക്കെല്ലാം സംസ്ഥാനകമ്മിറ്റി അനുമതി നല്‍കിയിട്ടുണ്ട് എന്നും ജില്ലാ സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവന വിശദീകരിക്കുന്നു.
"പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ബഹുജനങ്ങളില്‍ നിന്നും സമാഹരിച്ച തുക കൊണ്ടാണ് സി.പി.ഐ(എം) പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിക്ക് വേണ്ടി എ.കെ.ജി ഭവന്‍ 2017 ല്‍ നിര്‍മ്മിച്ചത്. ദീര്‍ഘകാലത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഗ്രഹമായിരുന്നു സൗകര്യപ്രദമായ ഒരു കെട്ടിടം നിര്‍മ്മിക്കുക എന്ന കാര്യം. സമാനരീതിയിലാണ് ബഹുജനങ്ങളില്‍ നിന്നും ധനരാജ് രക്തസാക്ഷി കുടുംബസഹായ ഫണ്ട് സമാഹരിച്ചത്. അതില്‍ നിന്നും കുടുംബസഹായ ഫണ്ട് നല്‍കുകയും, വീട് നിര്‍മ്മിക്കുകയും, കേസിന് വേണ്ടി ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. " പ്രസ്താവന വ്യക്തമാക്കുന്നു.
advertisement
"വര്‍ഗ്ഗീയതയ്ക്കും, കേന്ദ്രസര്‍ക്കാറിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ ധീരമായി പൊരുതുകയും ബദല്‍ വികസന-ക്ഷേമപദ്ധതികള്‍ നടപ്പാക്കി കേരളത്തില്‍ നാടിനെയും, ജനങ്ങളെയും പുരോഗതിയിലേക്ക് നയിക്കുന്ന പ്രവര്‍ത്തനമാണ് സി.പി.ഐ(എം) ഉം, എല്‍.ഡി.എഫ് ഉം, സംസ്ഥാന സര്‍ക്കാറും ചെയ്യുന്നത്. ആ കടമ നിര്‍വ്വഹിക്കാന്‍ സി.പി.ഐ(എം) നെ ദുര്‍ബ്ബലപ്പെടുത്തുകയല്ല ശക്തിപ്പെടുത്തുകയാണ് വേണ്ടത്. സി.പി.ഐ(എം) നെ ദുര്‍ബ്ബലപ്പെടുത്തുക എന്നത് കോര്‍പ്പറേറ്റ്-വലതുപക്ഷ അജണ്ടയാണ്. ആ കെണിയില്‍ വീണുപോകാതെ പോരാട്ടങ്ങളിലൂടെയും. ജീവത്യാഗത്തിലൂടെയും വളര്‍ന്നുവന്ന പയ്യന്നൂരിലെ പ്രസ്ഥാനത്തെ സംരക്ഷിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും, പാര്‍ട്ടിയെ സ്നേഹിക്കുന്ന ബഹുജനങ്ങളും തയ്യാറാകണം " സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന അഭ്യർത്ഥിക്കുന്നു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jun 18, 2022 5:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CPM| ഫണ്ട് തട്ടിപ്പ് നടന്നിട്ടില്ല; പയ്യന്നൂർ ഏരിയയിലെ കൂട്ട നടപടിയിൽ വിശദീകരണവുമായി സിപിഎം








