തിരുവനന്തപുരം: ജിഎസ്ടി കുടിശ്ശിക ഒരാഴ്ചയ്ക്കുള്ളിൽ നൽകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി ഉറപ്പുനൽകിയെങ്കിലും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ അസംതൃപ്തി തുടരുകയാണ്. ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടില്ലെന്ന കേന്ദ്രനിലപാട് തന്നെയാണ് അതിൽ പ്രധാനം. കുടിശ്ശിക തീർപ്പാക്കുന്നതോടെ കേന്ദ്രത്തെ പഴിചാരി, സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാനുള്ള സർക്കാരിൻറെ ശ്രമങ്ങളും പ്രതിരോധത്തിൽ ആകും.
ഓഡിറ്റ് റിപ്പോർട്ട് നൽകിയ സംസ്ഥാനങ്ങൾക്ക് അടിയന്തരമായി GST നഷ്ടപരിഹാരം നൽകുമെന്നാണ് ധനമന്ത്രി നിർമല സീതാരാമന്റെ പ്രതികരണം. ഡൽഹിയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. നഷ്ടപരിഹാരം കണക്കാക്കിയതിൽ പിഴവുണ്ടായെന്ന വിമർശനം സംസ്ഥാനങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് കേന്ദ്രധനമന്ത്രിയുടെ വിശദീകരണം.
എന്നാൽ ഇതുകൊണ്ടു മാത്രം കേരളത്തിന്റെ ആവശ്യം തീരുന്നില്ല. ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടുക, ജനസംഖ്യക്ക് ആനുപാതികമായെങ്കിലും നികുതി വരുമാനം പങ്കുവെക്കുക, ഡിവിസിബിൾ പൂളിൽ നിന്നുള്ള വിഹിതം പത്താം ധനകാര്യ കമ്മീഷന്റെതിന് സമാനമായി 3.84 ശതമാനമായി ഉയർത്തുക, സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതത്തിൽ കേരളത്തിൻറെ അനുപാതം വർദ്ധിപ്പിക്കുക ഇങ്ങനെ നീളുന്നു സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ.
Also Read- ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളെ ഇന്ത്യയിലെത്തിച്ചു; രാജ്യത്ത് ചീറ്റകളുടെ എണ്ണം 20 ആയി
അതേസമയം ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടില്ലെന്ന നിലപാടിൽ കേന്ദ്രം ഉറച്ചുനിൽക്കുകയാണ്. ജിഎസ്ടിയുമായി ബന്ധപ്പെട്ട 750 കോടി രൂപയുടെ കുടിശ്ശിക ലഭ്യമായാലും വലിഞ്ഞു മുറുക്കുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ അത് മതിയാവില്ല എന്നതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.