'കൊടുംവേദന, മൂത്രത്തിൽ കല്ലാണെന്ന് കരുതി'; ഡോക്ടർമാർ വയറ്റിൽ മറന്നുവച്ച കത്രികയുമായി വേദന തിന്ന 5 വർഷത്തേക്കുറിച്ച് ഹർഷിന

Last Updated:

12 സെന്റി മീറ്റർ നീളവും 6 സെന്റി മീറ്റർ വീതിയുമുള്ള കത്രിക കാലക്രമേണ മൂത്രസഞ്ചിയിൽ കുത്തിനിന്ന് മുഴ രൂപപ്പെട്ടിരുന്നു. ഇതും ശസ്ത്രക്രിയയിലൂടെ നീക്കി

കോഴിക്കോട്: പ്രസവശസ്ത്രക്രിയക്കിടെ ഡോക്ടർമാർ വയറ്റിനുള്ളിൽ മറന്നുവച്ച കത്രികയുമായി 5 വർഷക്കാലം ഹർഷിന അനുഭവിച്ചത് കൊടുംവേദന‌. 30കാരിയുടെ മൂത്രസഞ്ചിയിൽ കുത്തിനിൽക്കുന്ന നിലയിൽ സ്കാനിങ്ങിൽ കണ്ടെത്തിയ കത്രിക ശസ്ത്രക്രിയ നടത്തിയ അതേ ആശുപത്രിയിൽവച്ചുതന്നെ കഴിഞ്ഞ മാസം 17ന് പുറത്തെടുത്തു.
പന്തീരാങ്കാവ് മലയിൽക്കുളങ്ങര അഷ്റഫിന്റെ ഭാര്യ ഹർഷിനയ്ക്ക് 2017 നവംബർ 30നായിരുന്നു കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവ ശസ്തക്രിയ നടത്തിയത്. 12 സെന്റി മീറ്റർ നീളവും 6 സെന്റി മീറ്റർ വീതിയുമുള്ള കത്രിക കാലക്രമേണ മൂത്രസഞ്ചിയിൽ കുത്തിനിന്ന് മുഴ രൂപപ്പെട്ടിരുന്നു. ഇതും ശസ്ത്രക്രിയയിലൂടെ നീക്കി.
advertisement
പ്രസവശസ്ത്രക്രിയക്ക് ശേഷം ഹർഷിന അവശതയും വേദനയും അനുഭവിച്ചിരുന്നു. ഇതുകാരണം പല ആശുപത്രികളിലും ചികിത്സ തേടി. മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സി ടി സ്കാൻ പരിശോധനയിൽ കത്രിക കണ്ടെത്തിയത്. തുടർന്ന‌് സെപ്റ്റംബർ 14ന് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സ തേടി. ഗൈനക്ക് ഓങ്കോളജിസ്റ്റ് ഡോ. സന്തോഷ് കുര്യാക്കോസ്, ഗൈനക്കോളജിസ്റ്റ് ഡോ. സജല വിമൽരാജ്, യൂറോളജിസ്റ്റ് ഡോ. മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തി.
advertisement
''ശസ്ത്രക്രിയയുടെ വേദനയാണെന്നാണ് ആദ്യം കരുതിയത്. ഇടയ്ക്കിടെ വേദന, പനി, തളർച്ച, ക്ഷീണം, എഴുന്നേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയൊക്കെയായിരുന്നു. മൂത്രത്തിൽ അണുബാധ വന്നപ്പോൾ ഡോക്ടർമാരെ മാറിമാറി കാണിച്ചു. ഒടുവിൽ സ്വകാര്യ ആശുപത്രിയിൽ പോയി സ്കാൻ ചെയ്തു. ആദ്യം മൂത്രത്തിൽ കല്ലാണ് എന്നാണു വിചാരിച്ചത്. പിന്നീട് ഡോക്ടർക്കു സംശയം തോന്നിയാണ് സി ടി സ്കാൻ ചെയ്തത്. 25 വയസ്സ് മുതൽ അനുഭവിച്ച ഈ ദുരിതത്തിന് നഷ്ടപരിഹാരം ആരോഗ്യവകുപ്പ് തന്നേ പറ്റൂ''- ഹർഷിന പറയുന്നു.
advertisement
സംഭവത്തെ കുറിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഹർഷിനയുടെ പരാതിയിൽ ഉദരരോഗ ശസ്ത്രക്രിയാ വിഭാഗം മേധാവി, പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി, സർജറി വിഭാഗം പ്രൊഫസർ എന്നിവരടങ്ങിയ 3 അംഗ സമിതി അന്വേഷണം നടത്തുന്നതായി പ്രിൻസിപ്പൽ ഡോ. ഇ വി ഗോപി പറഞ്ഞു. ഇവർക്ക് നേരത്തേ രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രസവ ശസ്ത്രക്രിയ നടത്തിയിരുന്നതായും പ്രിൻസിപ്പൽ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കൊടുംവേദന, മൂത്രത്തിൽ കല്ലാണെന്ന് കരുതി'; ഡോക്ടർമാർ വയറ്റിൽ മറന്നുവച്ച കത്രികയുമായി വേദന തിന്ന 5 വർഷത്തേക്കുറിച്ച് ഹർഷിന
Next Article
advertisement
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ  വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
  • ഭൂട്ടാനിൽ നിന്ന് അനധികൃതമായി കേരളത്തിൽ എത്തിച്ച 200ഓളം വാഹനങ്ങളിൽ 36 എണ്ണം കസ്റ്റംസ് പിടിച്ചെടുത്തു.

  • മലയാള സിനിമാ നടന്മാർ ഉൾപ്പെടെയുള്ളവർ അനധികൃതമായി കൊണ്ടുവന്ന വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കസ്റ്റംസ്.

  • വാഹനങ്ങൾ ഇറക്കുമതി ചെയ്തതിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ ഉണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement