കോട്ടയം:
മുഖ്യമന്ത്രിയുടെ സമനില തെറ്റിയ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സത്യത്തോട് അടുത്തു വന്നതോടെ മുഖ്യമന്ത്രി അന്വേഷണ ഏജൻസികൾക്കെതിരെ തിരിയുകയാണ്. അന്വേഷണ ഏജൻസികളെ ഭയപ്പെടുത്തി ഓടിക്കാനുള്ള ശ്രമമാണ് നടന്നത്. മൻമോഹൻ സിംഗാണ് ഡൽഹി ഭരിക്കുന്നതെന്ന ധാരണ വെച്ച് പിണറായി വിജയൻ പിത്തലാട്ടം നടത്തേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
വലിയ പരിഭ്രാന്തിയിലാണ് മുഖ്യമന്ത്രി.
ലൈഫ് മിഷനിൽ ഒന്നും മറച്ചുവെക്കാൻ ഇല്ലെന്നാണ് പറഞ്ഞിരുന്നത്. വിജിലൻസ് ഇന്നലെ ശിവശങ്കർനെ പ്രതി ചേർത്തതോടെ അത് പൊളിഞ്ഞു. മുഖ്യമന്ത്രിയും ശിവശങ്കറും ചേര്‍ന്നാണ് ലൈഫ് മിഷന്‍ പദ്ധതിയുടെ ഇടപാടുകളെല്ലാം നടത്തിയത്. കള്ളപ്പണ ഇടപാട് നടന്നിരിക്കുന്നുവെന്ന് വിജിലന്‍സ് പോലും സ്ഥിരീകരിച്ചിരിക്കുകയാണ്. ലൈഫ് മിഷൻ പദ്ധതിക്കെതിരെയല്ല അതിന്റെ പേരിൽ നടന്ന അഴിമതിയെയാണ് എതിർക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇ.ഡി എവിടെയാണ് അധികാരപരിധി ലംഘിച്ചത്? ഫയലുകൾ വിളിച്ചുവരുത്തുന്നത് ഫെഡറൽ തത്വങ്ങളുടെ ലംഘനം ആകുന്നത് എങ്ങനെയാണ്? -സുരേന്ദ്രൻ ചോദിച്ചു. ഫയലുകള്‍ വിളിച്ച് ചോദിക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്കെതിരാണെന്നാണ് മുഖ്യന്ത്രി പറയുന്നത്. ഫയലുകള്‍ തരില്ലെന്ന് പറയുന്നത് ജനാധിപത്യത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്. ജയരാജനെ അറസ്റ്റ് ചെയ്യാന്‍ വന്നപ്പോഴുള്ള അതിക്രമങ്ങള്‍ക്കും പേകൂത്തുകള്‍ക്കുമാണ് തുനിയുന്നതെങ്കില്‍ ഈ നാട്ടിലെ ജനങ്ങള്‍ എപ്പോഴും അത് അനുവദിച്ചുനല്‍കുമെന്ന് പിണറായി വിജയന്‍ കരുതേണ്ടെന്നും ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി.
കെ ഫോൺ ഇടപാട് സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കി. കരാറുണ്ടാക്കിയത് വിദേശത്താണ്. അന്വേഷണം കുടുംബത്തിലേക്ക് വരുന്നു എന്ന ഭീതിയാണ് മുഖ്യമന്ത്രിക്ക്. അന്വേഷണം ആരംഭിച്ചത് മുതല്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം നടത്തി. കസ്റ്റംസില്‍ പാര്‍ട്ടി ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കസ്റ്റംസിലെ ചില ഉദ്യോഗസ്ഥരെ കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരുംവിളിച്ചിട്ടില്ലെന്ന് പറയിപ്പിച്ചു. എന്നാല്‍ ശിവശങ്കര്‍ നിരവധി തവണ വിളിച്ചുവെന്ന് ശാസ്ത്രീയമായ തെളിവുകള്‍ ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിച്ചത് പരാജയപ്പെട്ടപ്പോഴാണ് ഭീഷണിയുമായി രംഗത്തെത്തിയത്.
വിരട്ടലും ഭീഷണിയും കൊണ്ട് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചാൽ ജനം അതിനെ തോൽപിക്കും വിജിലൻസ് അന്വേഷണത്തെ കേരളത്തിലെ ജനങ്ങൾ വിശ്വസിക്കുന്നില്ല. കെ ബാബുവിനു എതിരായ വിജിലൻസ് അന്വേഷണം എന്തായി? പാലാരിവട്ടം കേസിലെ വിജിലൻസ് അന്വേഷണം എന്തായി? വിജിലൻസ് സർക്കാരിന്റെ കയ്യിലെ കളിപ്പാവയാണെന്ന്
സുരേന്ദ്രൻ ആരോപിച്ചു.
മാവോയിസ്റ്റുകൾക്കെതിരായ വെടിവെപ്പിൽ കേരളത്തിലെ സാംസ്കാരിക നായകർ പ്രതികരിക്കാൻ സാധ്യതയില്ല. വ്യാജ ഏറ്റുമുട്ടൽ ആണെന്ന് ആരോപണം ഇപ്പോൾ ഉന്നയിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.