'നരേന്ദ്രമോദി ഡിജിറ്റൽ ഇന്ത്യ കൊണ്ടുവന്നപ്പോൾ പട്ടിണി മാറുമോ എന്ന് പരിഹസിച്ചവർ ഇന്ന് അതിനേ വികൃതമാക്കി അനുകരിക്കുന്നു': കെ.സുരേന്ദ്രൻ
- Published by:user_49
Last Updated:
തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് കേരളത്തെ ഒരിക്കലും രക്ഷപ്പെടാനാവാത്ത തരത്തിലുള്ള കടക്കെണിയിലേക്ക് തള്ളുന്നതാണെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: തോമസ് ഐസക്ക് അവതരിപ്പിച്ച ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റ് കേരളത്തെ ഒരിക്കലും രക്ഷപ്പെടാനാവാത്ത തരത്തിലുള്ള കടക്കെണിയിലേക്ക് തള്ളുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. "മൂന്ന് ലക്ഷം കോടി പൊതുകടത്തിൽ നിന്നും 5 ലക്ഷം കോടിയിലേക്ക് കേരളത്തിനെ എത്തിക്കുന്ന തലതിരിഞ്ഞ സാമ്പത്തിക നയമാണ് തോമസ് ഐസക്കിന്റേത്. സമ്പദ്ഘടനയെ സുശക്തമാക്കി കേരളത്തെ കടത്തിൽ നിന്നും മോചിപ്പിക്കാനുള്ള ഒരു ശ്രമവും ബജറ്റിൽ ഇല്ല. കർഷകർക്ക് വേണ്ടി മുതലക്കണ്ണീർ ഒഴുക്കുന്ന ഇടതുസർക്കാരിൽ നിന്ന് കേരളത്തിലെ കർഷകർക്ക് പ്രതീക്ഷിക്കാനൊന്നുമില്ല. പച്ചക്കറി,നെല്ല് തുടങ്ങി വിവിധ കാർഷികോത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വിപണി കണ്ടെത്താൻ 15 അഗ്രോപാർക്കുകൾ തുടങ്ങുമെന്നാണ് പിണറായി സർക്കാരിന്റെ തന്റെ ആദ്യ ബജറ്റിൽ ധനമന്ത്രി പറഞ്ഞത്. എന്നാൽ 5 വർഷം കഴിയാനായിട്ടും വെറും ഒരു അഗ്രോപാർക്കിന്റെ പണി മാത്രമാണ് സർക്കാരിന് തുടങ്ങാനായത്."
"തൊഴിലില്ലായ്മ പരിഹരിക്കാൻ ഒരു വർഷം കൊണ്ട് 8 ലക്ഷം പേർക്ക് തൊഴിൽ കൊടുക്കുമെന്നാണ് സർക്കാർ പറയുന്നത്. 2016ലെ എൽ.ഡി.എഫിന്റെ പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനം 25 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നായിരുന്നു. സ്വർണ്ണക്കടത്തുകാർക്കും സിപിഎം ക്രിമിനലുകൾക്കുമല്ലാതെ ആർക്കാണ് ഈ സർക്കാർ തൊഴിൽ നൽകിയത്. ലക്ഷക്കണക്കിന് യുവാക്കളുടെ സ്വപ്നം തകർത്ത് പി.എസ്.സിയെ അട്ടിമറിച്ച് പിൻവാതിൽ നിയമനം വഴി 3 ലക്ഷം പേരെ നിയമിച്ച് യുവജനങ്ങളെ വഞ്ചിച്ച സർക്കാരാണിത്. കൊവിഡാണ് കേരളത്തെ പ്രതിസന്ധിയിലാക്കിയത് എന്ന വാദം വസ്തുതാപരമല്ല," കൊവിഡിന് മുമ്പ് തന്നെ കേരളത്തിന്റെ സാമ്പത്തിക രംഗം തകർന്നിരുന്നുവെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
advertisement
"കഴിഞ്ഞ 5 വര്ഷമായി കെ.എസ്.ഐർ.ടിസിക്ക് വാങ്ങിക്കും എന്ന് പറഞ്ഞ ബസുകൾ എത്രയാണെന്നും വാങ്ങിച്ച ബസുകൾ എത്രയാണെന്നും ഐസക്ക് പറയണം. കണ്ണിൽ പൊടിയിടലുകൾ മാത്രമാണ് ഈ സർക്കാരിന്റെ ട്രാക്ക് റെക്കോർഡ്. എല്ലാ വർഷവും കയ്യടിവാങ്ങാൻ നടത്തുന്ന പ്രഖ്യാപനങ്ങളല്ലാതെ ഒന്നുമില്ല"
"നരേന്ദ്രമോദി ഡിജിറ്റൽ ഇന്ത്യ കൊണ്ടുവന്നപ്പോൾ പട്ടിണി മാറുമോ എന്ന് ചോദിച്ച് പരിഹസിച്ചവർ ഇപ്പോൾ മോദിയുടെ പദ്ധതി വികൃതമാക്കി അനുകരിക്കുകയാണ്. കമ്പ്യൂട്ടറൈസൈഷൻ ജനങ്ങളെ കാർന്നുതിന്നുവെന്നും കമ്പ്യൂട്ടർ ബകനാണെന്നും പറഞ്ഞ ഐസക്ക് തന്നെയാണ് ലാപ്പ്ടോപ്പ് എല്ലാ വീട്ടിലും എത്തിക്കുമെന്ന് പറയുന്നത്. ഡിജിറ്റൽ ഇന്ത്യ വൻവിജയമായമാണെന്ന് ഇനിയെങ്കിലും കമ്മ്യൂണിസ്റ്റുകാർ അംഗീകരിക്കണം. എല്ലാവീട്ടിലും തൊഴിൽ എത്തിക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. കേന്ദ്രസർക്കാർ തൊഴിൽ ഭേദഗതി കൊണ്ടുവന്നപ്പോൾ തൊഴിൽ നിയമങ്ങളുടെ ലംഘനം, തൊഴിലാളിവിരുദ്ധത എന്ന് പറഞ്ഞ് ഘോരഘോരം പ്രസംഗിച്ചവരാണ് ഇടതുപക്ഷക്കാർ. ഇപ്പോൾ എന്താ തൊഴിൽ നിയമങ്ങൾ മറന്നുപോയോ" സുരേന്ദ്രൻ പരിഹസിച്ചു.
advertisement
"സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഈ ബജറ്റ്. ഈ ബജറ്റിൽ എന്തെങ്കിലും നേട്ടമുണ്ടെങ്കിൽ അത് കേന്ദ്രസർക്കാരിന്റെ പദ്ധതികൾ മാത്രമാണ്. കെ.എസ്.ഇ.ബിയുടെ എൽ.ഇ.ഡി ബൾബും അംഗനവാടി ടീച്ചേഴ്സിനും അശാവർക്കർമാർക്കും ശംബളം കൂട്ടിയതും തൊഴിലുറപ്പ് പദ്ധതിയും, കുടുംബശ്രീയും കേന്ദ്രസർക്കാരിന്റേതാണ്. 10 വർഷത്തെ കേന്ദ്രസഹായം വെച്ച് ധവളപത്രം ഇറക്കാൻ തോമസ് ഐസക്കിന് ധൈര്യമുണ്ടോ? 4 വർഷം ഭരിച്ച യു.പി.എ സർക്കാർ ഓരോ വർഷവും കേരളത്തിന് അനുവദിച്ച പണവും 6 വർഷമായി ഭരിക്കുന്ന മോദി സർക്കാർ അനുവദിക്കുന്ന പണവും എത്രയെന്ന് ജനങ്ങൾ അറിയട്ടെ," സുരേന്ദ്രൻ പറഞ്ഞു.
advertisement
"വി.എസ് സർക്കാരിന്റെ കാലത്ത് ആറ്റിലെ മണലെടുത്ത് കേരളത്തെ ഗൾഫാക്കുമെന്ന് പറഞ്ഞ ആളാണ് ഐസക്ക്. അതേപൊലെ തിരുവനന്തപുരം ഐ.ടി കോറിഡോർ പ്രഖ്യാപിച്ചതും ഇതേ മന്ത്രിയായിരുന്നു. ഐസക്കിൽ നിന്നും ഒന്നും പ്രതീക്ഷിക്കാനില്ല. സർക്കാരിന്റെ വരുമാനം വർദ്ധിപ്പിക്കാനോ നികുതി തിരിച്ചുപിടിക്കാനോ ഒരു ശ്രമവും ബജറ്റിൽ ഇല്ല. വൻകിട വാറ്റ് കുടിശ്ശിക തിരിച്ചുപിടിക്കാൻ ഒരു നീക്കവും ഇല്ല. വൻകിട മുതലാളിമാരെ പ്രീണിപ്പിക്കാനാണ് നികുതിപിരിക്കാത്തത്. കേന്ദ്രസർക്കാർ കൃത്യമായി നികുതി പിരിക്കുന്നത് കൊണ്ടാണ് സംസ്ഥാനങ്ങൾക്ക് ഇത്രയം പണം നൽകാനാവുന്നത്" സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 15, 2021 8:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നരേന്ദ്രമോദി ഡിജിറ്റൽ ഇന്ത്യ കൊണ്ടുവന്നപ്പോൾ പട്ടിണി മാറുമോ എന്ന് പരിഹസിച്ചവർ ഇന്ന് അതിനേ വികൃതമാക്കി അനുകരിക്കുന്നു': കെ.സുരേന്ദ്രൻ