അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പാലക്കാട് മംഗലം ഡാം തുറന്നു. 6 ഷട്ടറുകളിൽ ഓരോന്നും 5 സെന്റി മീറ്റർ വീതമാണ് തുറന്നത്. 77.88 മീറ്റർ പരമാവധി ജലസംഭരണ ശേഷിയുള്ള ഡാമിൽ നിലവിലെ ജലനിരപ്പ് 76.82 മീറ്ററിലേക്ക് എത്തിയതോടെയാണ് ഡാം ഷട്ടറുകൾ തുറന്നത്
ശക്തമായ കാറ്റിൽ പട്ടാമ്പിയിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് തകർന്ന് വീണു. ഇന്നലെ വൈകുന്നേരമാണ് സംഭവം. മേലെ പട്ടാമ്പി പള്ളിക്ക് സമീപം സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റ് ആണ് ശക്തമായ കാറ്റിലും മഴയിലും നിലംപൊത്തിയത്. ഏറെ തിരക്കുള്ള പാതയിൽ സംഭവ സമയം നിരവധി വാഹനങ്ങൾ ഉണ്ടായിരുന്നെങ്കിലും വാഹനങ്ങൾക്ക് മുകളിലേക്ക് പോസ്റ്റ് വീഴാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പോസ്റ്റ് വീണതിനെ തുടർന്ന് തുടർന്ന് പട്ടാമ്പി ടൗണിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
കാസർഗോഡ് ദേശീയപാതയിൽ നിർമ്മാണം നടക്കുന്ന തെക്കിൽ ,ബേവിഞ്ച സ്റ്റാർ നഗറിൽ തുടർച്ചയായ രണ്ടുതവണ മണ്ണിടിഞ്ഞു റോഡിൽ പതിച്ചു.തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിരോധിച്ചു.
ഉച്ചയ്ക്ക് 12 മണിയോടെയും വൈകിട്ട് നാലുമണിയോടെയുമാണ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണത്.
ഈ സമയത്ത് കടന്നുപോയ ഒരു സ്വകാര്യബസ് യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഈ സ്ഥലത്തിന്റെ സമീപത്തെ സോയിൽ നെയിലിങ് ചെയ്ത സംരക്ഷണ ഭിത്തിയാണ് തകർന്ന് റോഡിൽ വീണത്.
മണ്ണിടിയുന്ന കുന്നിന് മുകളിൽ നാലോളം വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. ബേവിഞ്ചയിൽ റോഡിൽ വീണ മണ്ണ് ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. മണ്ണിടിഞ്ഞ സ്ഥലത്തുകൂടി ആംബുലൻസ്, അടിയന്തര സേവന വാഹനങ്ങൾ എന്നിവ മാത്രം നിയന്ത്രിതമായി കടന്ന് പോകാൻ അനുവദിക്കും.
ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു. രണ്ടാമത്തെ ഷട്ടർ 20 സെന്റി മീറ്റർ ആണ് ഉയർത്തിയത്.
കാലവര്‍ഷ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ റെഡ് അലേർട്ടിൽ എത്തിയ ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു .പന്നിയാർ പുഴയുടെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.ഇതോടെ ജില്ലയിൽ നാല് അണക്കെട്ടുകളാണ് തുറന്നിരിക്കുന്നത്.പാംബ്ളാ,കല്ലാർകുട്ടി, മലങ്കര അണക്കെട്ടുകളാണ് പൊന്മുടിയെ കൂടാതെ തുറന്നിരിക്കുന്ന മറ്റ് അണക്കെട്ടുകൾ.
അതിശക്തമായ മഴയെ തുടർന്ന് പന്നിയാര്‍ പുഴയിലൂടെ പൊന്മുടി അണക്കെട്ടിലെക്കുള്ള നീരൊഴുക്ക് വർദ്ധിക്കുകയും അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയില്‍ എത്തുകയും മഴ തുടരുകയും ചെയുന്ന സഹചര്യത്തിലാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രണ്ടാമത്തെ ഷട്ടർ ഉയർത്തിയത് ഒരു സെക്കൻഡിൽ 15000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വീണ്ടും ശക്‌തമായാൽ ഷട്ടറുകൾ കൂടുതൽ ഉയർത്തും. നിലവിൽ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്.
ഇടുക്കി മൂലമറ്റത്ത് യുവാവ് മുങ്ങി മരിച്ചു .മൂലമറ്റം ത്രിവേണിയിലാണ് സംഭവം.മൂലമറ്റം സ്വദേശി അതുൽ ബൈജുവാണ് (19)മുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന നിതീഷ് രാജേഷിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു.
അതുലിനെ കരയ്ക്ക് കയറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാസർഗോഡ് ബന്തിയോട് തോട്ടിൽ വീണ് കാണാതായ എട്ടുവയസുകാരൻ മരിച്ചു. കുട്ടിയെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്തിയോട് കൊക്കച്ചാലിലെ സാദത്തിൻ്റെ മകൻ സുൽത്താനാണ് മരിച്ചത്. ഉച്ചയോടെ വീടിന് മുൻവശത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ കാണാതാവുകയായിരുന്നു.
വീട്ടിൽ നിന്നും 500 മീറ്റർ അകലെ തോട് രണ്ടായി പിരിയുന്ന സ്ഥലത്ത് കുട്ടിയെ കണ്ടെത്തി. ഉടൻ ബന്തിയോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഉപ്പള നയാബസാറിലെ എജെഐ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർഥിയാണ്. ഹാജിറയാണ് മാതാവ്. സഹോദരൻ സിദ്ധീഖ്.
പാലക്കാട് മണ്ണാർക്കാട് കൈതച്ചിറയിൽ ഫോട്ടോ എടുക്കുന്നതിനിടയിൽ കാൽവഴുതി കുന്തിപ്പുഴയിൽ വീണ് മുത്തച്ഛനും പേരക്കുട്ടിയ്ക്കും പരിക്കേറ്റു. മണ്ണാർക്കാട് നെല്ലിപ്പുഴ വൈശാഖ ഹോസ്പിറ്റലിന് സമീപം പണിക്കാരുപറമ്പിൽ മരക്കാർ, പേരക്കുട്ടി ഇസാ മറിയം എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇവരെ മണ്ണാർക്കാട് വട്ടമ്പലത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. സിവിൽ ഡിഫൻസും ആംബുലൻസ് ജീവനക്കാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്
കാസർഗോഡ് ചെർക്കള -ചട്ടഞ്ചാൽ ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം നിരോധിച്ചു.കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാലാണ് നടപടി.ഇതുവഴി ആംബുലൻസ്, അടിയന്തര സേവന വാഹനങ്ങൾ എന്നിവ മാത്രം നിയന്ത്രിതമായി കടന്ന് പോകാൻ അനുവദിക്കും.ചന്ദ്രഗിരി പാലം വഴിയാണ് ഗതാഗതം വഴിതിരിച്ചുവിട്ടത്.
പ്രദേശവാസികൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രളയ സാധ്യത മുന്നറിയിപ്പ് (പുതുക്കിയത്)
അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) താഴെ പറയുന്ന നദികളിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക
റെഡ് അലർട്ട്
കാസറഗോഡ് : മൊഗ്രാൽ (മധുർ സ്റ്റേഷൻ)
ഓറഞ്ച് അലർട്ട്
കാസറഗോഡ് : ഉപ്പള (ഉപ്പള സ്റ്റേഷൻ), നീലേശ്വരം (ചായ്യോം റിവർ സ്റ്റേഷൻ), ഷിറിയ (ഷിറിയ സ്റ്റേഷൻ)
പത്തനംതിട്ട : മണിമല (തോണ്ടറ സ്റ്റേഷൻ)
മഞ്ഞ അലർട്ട്
തിരുവനന്തപുരം : വാമനപുരം (മൈലംമൂട് സ്റ്റേഷൻ), നെയ്യാർ (അരുവിപ്പുറം സ്റ്റേഷൻ-CWC), കരമന (വെള്ളൈകടവ് സ്റ്റേഷൻ-CWC)
കൊല്ലം : പള്ളിക്കൽ (ആനയടി സ്റ്റേഷൻ)
പത്തനംതിട്ട : പമ്പ (ആറന്മുള സ്റ്റേഷൻ), അച്ചൻകോവിൽ (കല്ലേലി & കോന്നി GD സ്റ്റേഷൻ), പമ്പ (മടമൺ സ്റ്റേഷൻ-CWC)
ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷൻ-CWC)
എറണാകുളം: മൂവാറ്റുപുഴ (കക്കടാശ്ശേരി & തൊടുപുഴ സ്റ്റേഷൻ),
തൃശൂർ : കരുവന്നൂർ (കുറുമാലി & കരുവന്നൂർ സ്റ്റേഷൻ)
കോഴിക്കോട് : കോരപ്പുഴ (കുന്നമംഗലം & കൊള്ളിക്കൽ സ്റ്റേഷൻ )
കണ്ണൂർ : പെരുമ്പ (കൈതപ്രം റിവർ സ്റ്റേഷൻ), കവ്വായി (വെല്ലൂർ റിവർ സ്റ്റേഷൻ)
കാസറഗോഡ് : കരിയങ്കോട് (ഭീമനടി സ്റ്റേഷൻ)
ഏതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
കോഴിക്കോട് ശക്തമായ കാറ്റിൽ കോർപറഷന്റെ ഫ്രണ്ട് ഓഫീസിൻ്റെ ഗ്ലാസ് ഡോർ തകർന്നു. ഉച്ചക്ക് 2.15നാണ് സംഭവം. വൻ ശബ്ദത്തിൽ ഗ്ലാസ് തകർന്നുവീണതോടെ പരിഭ്രാന്തരായ ആളുകൾ സുരക്ഷിതഭാഗത്തേക്ക് ഓടിമാറി. ആർക്കും പരിക്കില്ല.
കാസർഗോഡ് ബന്തിയോട് കൊക്കച്ചാലിലെ എട്ടുവയസ്സുകാരനെ ഒഴുക്കിൽപെട്ട് കാണാതായി. കൊക്കച്ചാലിലെ സാദത്തിന്റെ മകൻ സുൽത്താനെയാണ് കാണാതായത്.ഉച്ചയോടെയാണ് സംഭവം.
കുട്ടിയെ കാണാതായതിനെ തുടർന്നാണ് വീട്ടിനു സമീപത്തെ തോട്ടിൽ ഒഴുക്കിൽപ്പെട്ടിരിക്കാമെന്ന സംശയം ഉയർന്നത്. തോട്ടിൽ ഏറെ തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല.
തോട് കടന്നു പോകുന്നതിനിടയിൽ സിമന്റ്റ് പൈപ്പിട്ട ഭാഗം ഉണ്ട്. ഇവിടെ ജെ സി ബി ഉപയോഗിച്ച് പൈപ്പുകൾ നീക്കി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല
പൊലീസും ഫയർഫോഴ്സും നാട്ടുകാരും തെരച്ചിൽ ആരംഭിച്ചു.
കേരള തീരത്ത് ഒമ്പത് ജില്ലകളിൽ 17/06/2025 രാത്രി 08.30 വരെ 3.2 മുതൽ 4.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്.
റെഡ് അലർട്ട്
തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെ
കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ
ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
എറണാകുളം: മുനമ്പം FH മുതൽ മറുവക്കാട് വരെ
തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
മലപ്പുറം: കടലുണ്ടിനഗരം മുതൽ പാലപ്പെട്ടി വരെ
കോഴിക്കോട്: ചോമ്പാല FH മുതൽ രാമനാട്ടുകര വരെ
കണ്ണൂർ: വളപട്ടണം മുതൽ ന്യൂമാഹി വരെ
കാസറഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ
കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ (ഓറഞ്ച് അലർട്ട്) 17/06/2025 വൈകുന്നേരം 05.30 വരെ 3.2 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
സംസ്ഥാനത്ത് അതിതീവ്രമഴ തുടരും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്ട് ആണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജല്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു
കൊല്ലത്തെ മലയോര മേഖലയിൽ മഴ ശക്തമായതോടെ പാലരുവി വെള്ളച്ചാട്ടം താൽക്കാലികമായി അടച്ചു. നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്നാണ് വെള്ളച്ചാട്ടം അടച്ചത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ടും; ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.
അതിനാൽ വൈകുന്നേരം 03.30 ന് റെഡ് അലർട്ടുള്ള ജില്ലകളിലും, വൈകുന്നേരം 04.00 ന് ഓറഞ്ച് അലർട്ടുള്ള ജില്ലകളിലും മുന്നറിയിപ്പിന്റെ ഭാഗമായി ജില്ലയിലെ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള അറിയിക്കുന്നു.
തിരുവനന്തപുരം ജില്ലയിൽ വാമനപുരം (മൈലംമൂട് സ്റ്റേഷൻ ), കരമന (വെള്ളൈക്കടവ് സ്റ്റേഷൻ-cwc ) നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പായി സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, ഈ നദികളുടെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കാസർഗോഡ് ദേശീയപാതയിൽ ബേവിഞ്ചയിൽ കുന്നിടിഞ്ഞുവീണ് ഗതാഗത തടസ്സം.നിർമ്മാണം നടക്കുന്ന ചട്ടഞ്ചാൽ -ചെർക്കള ദേശീയപാതയിലാണ് കുന്ന് ഇടിഞ്ഞ് റോഡിലേക്ക് പതിച്ചത്.സംരക്ഷണ ഭിത്തിയിലെ മണ്ണിടിഞ്ഞ് ദേശീയപാതയിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.
തലസ്ഥാനത്തെ തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് തീരദേശവാസികൾ ആശങ്കയിലായ സാഹചര്യത്തിൽ, വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തുനിന്നും വേണ്ടത്ര ഇടപെടലുണ്ടാകുന്നില്ലെന്ന പത്രറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്ത് ജില്ലാ കളക്ടർ, തഹസിൽദാർ, സംസ്ഥാന ഫിഷറീസ് വകുപ്പ് മേധാവി, സിറ്റി പോലീസ് കമ്മീഷണർ എന്നിവർക്ക് നോട്ടീസ് അയച്ചു.
തീരദേശവാസികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി സ്വീകരിച്ച നടപടികളെ സംബന്ധിച്ച വിശദമായ റിപ്പോർട്ട് പത്ത് ദിവസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് നിർദ്ദേശിച്ചു.
നീലേശ്വരം തേജസ്വിനിപുഴ കരകവിഞ്ഞൊഴുകുന്നു. പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി. കുടുംബങ്ങളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റുന്നു. ഇരു കരകളിലുമുള്ളവർക്ക് അതീവ ജാഗ്രത നിർദ്ദേശം. കാഞ്ഞങ്ങാട് അരയി പുഴ കര കവിഞ്ഞ് ഒഴുകുന്നതിനാൽ ആറങ്ങാടി- അരയി വഴി ഗതാഗതം നിരോധിച്ചു. വെള്ളരിക്കുണ്ടിൽ ഉരുൾപൊട്ടൽ ഭീഷണി. 10 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. ജില്ലയിലെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളും അടച്ചിട്ടു
കനത്ത കാറ്റിലും മഴയിലും മലപ്പുറം പരപ്പനങ്ങാടിയിൽ വ്യാപക നാശനഷ്ടം. മരം വീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി പോസ്റ്റുകൾ തകർന്നു. പാലത്തിങ്ങൽ കൊട്ടന്തല എഎംഎൽ പി സ്കൂളിന്റെ മേൽക്കൂര തകർന്നു.
കണ്ണൂർ തളിപ്പറമ്പിൽ കനത്ത മഴയിൽ തെങ്ങ് വീണ് നാല് പേർക്ക് പരിക്കേറ്റു. പന്നിയൂര്‍ കൂവങ്കുന്നില്‍ പുഞ്ചയില്‍ ജെയിംസിന്റെ വീടിനു മുകളിലേക്ക് തെങ്ങ് വീണാണ് കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്കേറ്റത്. എല്ലാവരെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. രാവിലെ 9 മണിയോടെയായിരുന്നു അപകടം.