തിരുവനന്തപുരം: തനിക്കെതിരായ കള്ളക്കേസ്
സിപിഎം സൃഷ്ടിയാണെന്ന് ബിജെപി നേതാവ്
കുമ്മനം രാജശേഖരൻ.
പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ കേന്ദ്ര സർക്കാർ പ്രതിനിധിയായി ചുമതല ഏറ്റെടുത്ത ശേഷം പ്രതികരിക്കുകയായിരുന്നു കുമ്മനം രാജശേഖരൻ.
ഭരണ സമിതി അംഗമായി ഉത്തരവ് ലഭിച്ച അന്ന് തന്നെ തനിക്കെതിരെ സർക്കാർ ക്രിമിനൽ കേസെടുത്തു. ചില ശക്തികൾ തനിക്കെതിരെ പ്രവർത്തിച്ചു. ആ കേസിൽ തനിക്ക് പങ്കില്ല. അത് തെളിയിച്ച ശേഷമാണ് ഭരണ സമിതി അംഗത്തിന്റെ ചുമതല ഏറ്റെടുത്തത്- കുമ്മനം പറഞ്ഞു.
സിപിഎം ശ്രമഫലമായിട്ടാണ് കള്ളക്കേസ് ഉണ്ടായത്. തന്നെ കരിവാരി തേക്കാനുള്ള സിപിഎം ശ്രമത്തിന്റെ ഫലമായിട്ടായിരുന്നു കേസ്. ബിജെപി നേതാക്കൾക്ക് ഇതിൽ പങ്കില്ല. ശിവശങ്കരന്റെ അറസ്റ്റ് മറയ്ക്കാൻ കൂടി വേണ്ടിയുള്ള ശ്രമമായിരുന്നു കള്ളക്കേസ് - അദ്ദേഹം അറിയിച്ചു.
കൂടാതെ ആറൻമുള വിമാനത്താവളത്തിനെതിരെയുള്ള സമര കാലം മുതൽ തനിക്കെതിരെ നീക്കമുണ്ടെന്നും മാഫിയ രാഷ്ട്രീയ നീക്കമാണ് നടക്കുന്നതെന്നും കുമ്മനം പറഞ്ഞു.
പദ്മനാഭ സ്വാമിക്ഷേത്രത്തിലെ ഭരണ സമിതി അംഗമായതിൽ വലിയ സന്തോഷം. ക്ഷേത്രത്തിന്റെ ഭരണ സമിതി അംഗമാക്കിയത് തന്നെ ചെറുതാക്കി കാണിക്കാനാണെന്നത് ചിലരുടെ ഭാവനയാണ്. ഭരണ സമിതി അംഗമല്ല തൂപ്പുകാരനാക്കിയാലും സന്തോഷത്തോടെ ചെയ്യും. ഭഗവാനെ സേവിക്കാൻ കിട്ടുന്ന അവസരമായിട്ടേ കാണു-കുമ്മനം പറഞ്ഞു.
തന്നെ താഴ്ത്തിയതായി ചിലർക്ക് തോന്നുന്നുണ്ടെങ്കിൽ അത് അവരുടെ മനസിന്റെ പ്രശ്നമാണ്. തന്നെ ഏൽപ്പിച്ച ചുമത സമചിത്തതയോടെ ചെയ്യുമെന്നും കുമ്മനം പറഞ്ഞു.
ശോഭ സുരേന്ദ്രന്റെ വിമർശനത്തിന് പാർട്ടി പ്രസിഡന്റ് തന്നെ മറുപടി നൽകി. പാർട്ടിയുടെ വളർച്ചയ്ക്ക് തടസമാകുന്ന ഒരു സമീപനവും ഉണ്ടാകരുതെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി യിലേയ്ക്ക് സിപിഎമ്മിൽ നിന്ന് അടക്കം കൂടുതൽ പേർ വരുന്നുണ്ട്. ഈ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പ്രകടനം നടത്തും. ബിനീഷിന് എതിരായ ഇഡി കേസിൽ സത്യസന്ധമായ അന്വേഷണമാണ് നടക്കുന്നത്. അതിനോട് സഹകരിക്കുകയാണ് സംസ്ഥാനം ചെയ്യേണ്ടത്- കുമ്മനം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.