പാലക്കാട്: പി.കെ ജമീലയുടെ തരൂരിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് തന്നെ മാധ്യമങ്ങള്‍ വേട്ടയാടിയെന്ന് മന്ത്രി എകെ ബാലന്‍. വേദനാജനകമായ കാര്യങ്ങൾ നടന്നു. സ്ഥാനാർഥിത്വ വിവാദം ശുദ്ധ അസംബന്ധമാന്നെന്ന് പറഞ്ഞിട്ടും വേട്ടയാടി. എകെ ബാലന്റെ സ്വാധീനം ജില്ലയിൽ ഇല്ലാതാക്കാൻ കഴിയില്ല. തനിക്കെതിരെ പോസ്റ്റർ ഒട്ടിച്ചത് സിപിഎം പ്രവർത്തകരല്ല. പിന്നിൽ പ്രവർത്തിച്ചവരെ അറിയാമെന്നും അപ്രിയ സത്യം ഇപ്പോൾ പറയുന്നില്ലെന്നും
എകെ ബാലൻ പറഞ്ഞു.
ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം ആ നിമിഷവും ഉണ്ടായിരുന്നില്ല. ജില്ലാ കമ്മിറ്റിയില്‍ പോലും ജമീലയുടെ പേരു വന്നിട്ടുണ്ടായിരുന്നില്ല. എന്നിട്ടും മാധ്യമങ്ങള്‍ വേട്ടയാടിയെന്നും ബാലന്‍ ആരോപിച്ചു. സ്വന്തം താല്‍പര്യത്തിന് വേണ്ടി ഒരിക്കലും പാര്‍ട്ടിയെ ഉപയോഗിച്ചിട്ടില്ല. തുടര്‍ ഭരണത്തിന് പാലക്കാട് ജില്ലയിലെ ഫലം നിര്‍ണായക പങ്ക് വഹിക്കുമെന്നും ബാലൻ പറഞ്ഞു.
Also Read
മന്ത്രി എ.കെ ബാലന്റെ ഭാര്യ പി.കെ. ജമീലയ്ക്ക് സീറ്റില്ല; തീരുമാനം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റേത്
നേരത്തെ ബാലന് പകരം ഭാര്യ ജമീലയെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം പ്രതിഷേധത്തെ തുടർന്ന് സി.പി.എം ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾ ഉപേക്ഷിച്ചിരുന്നു. എ.കെ ബാലന് പകരം തരൂരിൽ ജമീലയെ മത്സരിപ്പിക്കാനുള്ള ജില്ലാ കമ്മിറ്റിയുടെ നീക്കം അണികൾക്കിടയിൽ വൻപ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഇതിനു പിന്നാലെ എ.കെ ബാലനെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.
ആരോഗ്യ വകുപ്പ് ഡയറക്ടറായി വിരമിച്ച ജമീലയ്ക്ക് പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്നാണ് എതിർ വിഭാഗം ചൂണ്ടിക്കാട്ടിയത്. എന്നാൽ ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടേറിയറ്റും അവരെ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. സംഭവം വിവാദമായതോടെ ജമീലയെ ഒഴിവാക്കാൻ ജില്ലാ കമ്മിറ്റിയും തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ വിഷയത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റും ഇടപെട്ടു.
Also Read
'എനിക്കെതിരായ പോസ്റ്ററിന് പിന്നില്‍ ഇരുട്ടിന്റെ സന്തതികള്‍'; എ.കെ.ബാലന്
ജമീലയ്ക്കു പകരം ഡി.വൈ.എഫ്.ഐ. നേതാവ് പിപി സുമോദ് സ്ഥാനാര്‍ഥിയാകും. നേരത്തെ പി.കെ. ജമീലയുടെ പേരായിരുന്നു ജില്ലാ സെക്രട്ടേറിയേറ്റ് തരൂര്‍ മണ്ഡലത്തിലേക്ക് നിര്‍ദേശിച്ചിരുന്നത്. നേരത്തെ കോങ്ങാട് മണ്ഡലത്തിലേക്കായിരുന്നു സുമോദിന്റെ പേരും നിര്‍ദേശിച്ചിരുന്നത്.
ജമീലയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് മന്ത്രി എ.കെ. ബാലനെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. തനിക്കെതിരായി പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ക്ക് പിന്നില്‍ ഇരുട്ടിന്റെ സന്തതികളാണെന്ന് മന്ത്രി
എ.കെ.ബാലന്‍ ആരോപിച്ചിരുന്നു.
'ഞങ്ങളുടെ ജീവിതമൊക്കെ തുറന്ന പുസ്തകമാണ്. എന്റെയും കുടുംബത്തിന്റേയും ചരിത്രം എല്ലാവര്‍ക്കും അറിയാം. മണ്ഡലത്തില്‍ ഓരോ തവണയും എന്റെ ഭൂരിപക്ഷം വര്‍ധിച്ചിട്ടുണ്ട്. ഇത് സിപിഎം വോട്ടുകള്‍ മാത്രമായിരുന്നില്ല. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിലും ഇടത് സ്ഥാനാര്‍ഥി ഒരു ചരിത്ര വിജയം നേടുമെന്ന് മാത്രമല്ല. എനിക്ക് ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷവും കിട്ടുകയും ചെയ്യും.'- ബാലന്‍ പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ജനാധിപത്യ പ്രക്രിയയാണ് നടക്കുന്നത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. പത്താംതിയതി പിബിയുടെ അംഗീകാരത്തോട് കൂടിയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജമീലയെ തരൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തെ തുടർന്നാണ് സേവ് കമ്മ്യൂണിസം എന്ന പേരിൽ പോസ്റ്റർ പതിപ്പിച്ചത്. സി.പി.എം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിന് മുന്നിലും ബാലൻ്റെ വീട്ടിലേയ്ക്കുള്ള വഴിയിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. 'പാർട്ടി അധികാരം വച്ച് മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ നോക്കിയാൽ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകൾ തിരിച്ചടിയ്ക്കുക തന്നെ ചെയ്യും'- എന്നാണ് പോസ്റ്ററിൽ പറയുന്നത്. അധികാരമില്ലെങ്കിൽ ജീവിക്കാനാവില്ലെന്ന ചില നേതാക്കളുടെ അടിച്ചേൽപ്പിക്കൽ തുടർഭരണത്തെ ഇല്ലാതാക്കുമെന്നും പോസ്റ്ററിൽ വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.