കോഴിക്കോട്: കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളുടെ മലയോരമേഖലയിൽ മലവെള്ളപ്പാച്ചിൽ. കണ്ണൂരിൽ മാനന്തവാടി-നെടുംപൊയിൽ റോഡിൽ സെമിനാരി വില്ലയ്ക്കടുത്തും, കോഴിക്കോട് വിലങ്ങാട് മേഖലയിലും, മലപ്പുറത്ത് കരുവാരക്കുണ്ടിലുമാണ് മലവെള്ളപ്പാച്ചിൽ.
കണ്ണൂർ നെടുംപെയിലിന് സമീപം ഉരുൾ പൊട്ടി. സെമിനാരി വില്ലയ്ക്കടുത്ത് റോഡിലൂടെ അതിശക്തമായി ചെളിവെള്ളം ഒഴുകിയെത്തി. ഒഴുക്കിന് ശക്തികൂടിയ സാഹചര്യത്തിൽ ഏറെനേരം പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മാനന്തവാടി ചുരം റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. രണ്ട് ആഴ്ചകൾക്കു മുൻപ് ഇതേ പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. വീണ്ടും ഉരുൾപൊട്ടന്‍ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.
മാനന്തവാടി-നെടുംപൊയിൽ റോഡിൽ സെമിനാരി വില്ലയ്ക്കടുത്ത് ഉരുൾപൊട്ടലും വ്യാപകമായ മണ്ണിടിച്ചിലുമുണ്ടായതോടെ പാതയുടെ ഭാഗങ്ങളിൽ ബസുകൾ, ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കുടുങ്ങി. വൈകിട്ടോടെ കല്ലും മണ്ണും നീക്കംചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. നേരത്തെ, ഓഗസ്റ്റ് ആദ്യവാരം പാതയിൽ പലയിടത്തും ഉരുൾപൊട്ടിയതിനെ തുടർന്ന് ആഴ്ചകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.
Also Read- പത്തനംതിട്ടയിലെ റോഡിൽ എത്ര കുഴികളുണ്ട്? പൊലീസുകാർ കണ്ടുപിടിച്ചു കണക്കു നൽകാൻ ജില്ലാ പൊലീസ് മേധാവി
കോഴിക്കോട് വിലങ്ങാട് വാളൂക്ക് മേഖലയിലെ വനത്തിനുള്ളിൽ ഉരുള്‍പൊട്ടിയെന്നാണ് സംശയിക്കുന്നത്. മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ വിലങ്ങാട് പാലം പൂര്‍ണമായും വെള്ളത്തിനടിയിലായി. ഈ ഭാഗത്തെ നിരവധി കടകളില്‍ വെള്ളം കയറി. കോഴിക്കോട് മലയോര മേഖലയില്‍ ശനിയാഴ്ച രാവിലെ മുതല്‍ തുടങ്ങിയ ശക്തമായ മഴ തുടരുകയാണ്. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് വിലങ്ങാട് ഭാഗത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മേഖലയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
Also Read- എംജി സർവകലാശാല: രേഖാ രാജിന്റെ നിയമനം റദ്ദാക്കിയ ഉത്തരവിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞതെന്ത്?
മലപ്പുറം കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചലിനെ തുടർന്ന് ഒലിപ്പുഴ കരകവിഞ്ഞൊഴുകയാണ്. കൽക്കുണ്ട്, കേരളാംകുണ്ട് മേഖലകളിലാണ് മലവെള്ളപ്പാച്ചിൽ. കഴിഞ്ഞ ദിവസങ്ങളിലും മേഖലയിൽ മലവെള്ളപ്പാച്ചിലുണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Flood, Kannur, Kerala rain, Kozhikode, Landslide