കോഴിക്കോട്: എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ (SYS state secretary Abdussamad Pookkottur) അന്യായമായി കേസെടുത്ത നടപടിയിൽ മുസ്‌ലിം ലീഗ് (Muslim League) സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ് പി എം എ സലാം (PMA Salam) പ്രതിഷേധിച്ചു. സർക്കാറിനെതിരെ സംസാരിച്ചതിന്റെ പേരിൽ മതപണ്ഡിതരെ പോലും വേട്ടയാടുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
തിരൂരങ്ങാടിയിലെ തെന്നലയിൽ വഖഫ് സംരക്ഷണ പൊതുയോഗത്തിൽ കോവിഡ് നിയമം ലംഘിച്ചു എന്ന് പറഞ്ഞാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആയിരക്കണക്കിനാളുകളെ അണിനിരത്തി സിപിഎമ്മും ബിജെപിയും നടത്തുന്ന സമ്മേളനങ്ങൾക്കോ പ്രകടനങ്ങൾക്കോ എതിരെ കേസെടുക്കാത്ത പൊലീസാണ് പെർമിറ്റ് ഉള്ള പരിപാടിക്കെതിരെ കേസെടുത്തിരിക്കുന്നത്. കോഴിക്കോട് കടപ്പുറത്ത് മുസ്‌ലിംലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിൽ പങ്കെടുത്തവർക്കെതിരായ കേസും ഇതേ പ്രതികാര നടപടിയുടെ ഭാഗമായിരുന്നു.- അദ്ദേഹം വിശദീകരിച്ചു.
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിയരിഞ്ഞ് പട്ടിക്കിട്ട് കൊടുക്കുമെന്ന് മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയവർക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ് പ്രകടനം വിളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടും മൗനം പാലിക്കുന്ന ആഭ്യന്തര വകുപ്പാണ് ഏതാനും പേർ ചേർന്ന് വഖഫ് സംരക്ഷണ പൊതുയോഗം സംഘടിപ്പിച്ചതിന് കേസെടുത്തിരിക്കുന്നത്. മതപണ്ഡിതരെ വേട്ടയാടുന്നത് മുസ്‌ലിംലീഗ് നോക്കി നിൽക്കില്ലെന്നും പി എം എ സലാം പറഞ്ഞു.
കേന്ദ്രത്തിലെ ബിജെപി സർക്കാറിനെതിരെ സമാധാനപരമായി സമരം നടത്തിയ പൗരത്വ പ്രക്ഷോഭ കാലത്തും മതപണ്ഡിതർ ഉൾപ്പെടെയുള്ള നിരവധി പേർക്കെതിരെ കേസെടുത്തിരുന്നു. ഈ കേസുകൾ പിൻവലിക്കുമെന്ന വാഗ്ദാനം ജലരേഖയായി. ആർ എസ് എസ്സിനെതിരെ ഫേസ്ബുക്കിൽ എഴുതുന്നവരെ പോലും സർക്കാർ വേട്ടയാടുകയാണ്. ആഭ്യന്തര വകുപ്പും ആർ എസ് എസ്സും തമ്മിലുള്ള ഈ സഖ്യമാണ് മതപണ്ഡിതർക്ക് നേരെയും വിരൽ ചൂണ്ടുന്നത്. - പി എം എ സലാം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala police, Ldf government, Muslim league