നാളെ അർധരാത്രിമുതൽ 48 മണിക്കൂർ കേരളം സ്തംഭിക്കും
Last Updated:
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയൻ ജനുവരി എട്ട്, ഒമ്പത് തീയതികളിൽ നടത്തുന്ന പണിമുടക്ക് കേരളത്തിൽ പൂർണമാകും. പണിമുടക്കിന് നേതൃത്വം നൽകുന്ന സിഐടിയു, ഐഎൻടിയുസി, എഐടിയുസി തുടങ്ങിയവ ഉൾപ്പടെയുള്ള യൂണിയനുകൾക്ക് കേരളത്തിൽ വ്യക്തമായ സ്വാധീനമുള്ളതിൽ ഇവിടെ പണിമുടക്ക് ശക്തമായിരിക്കുമെന്നാണ് സൂചന. കെ.എസ്.ആർ.ടി.സി ഉൾപ്പടെയുള്ള സ്ഥാപനങ്ങളിൽ മേൽപ്പറഞ്ഞ തൊഴിലാളി യൂണിയനുകൾ ശക്തമാണ്. അതുകൊണ്ടുതന്നെ പൊതുഗതാഗതം സ്തംഭിക്കുമെന്നാണ് സൂചന. അതേസമയം നിർബന്ധിപ്പിച്ച് കടകൾ അടപ്പിക്കില്ലെന്നും സ്വകാര്യ വാഹനങ്ങൾ തടയില്ലെന്നും സംയുക്ത സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്. ട്രെയിനുകൾ തടയില്ല. എന്നാൽ റെയിൽവേ സ്റ്റേഷനിലേക്ക് പിക്കറ്റ് നടത്തും. കടകള്‍ അടയ്ക്കാന്‍ വ്യാപാരികളെ നിര്‍ബന്ധിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യില്ല. ടൂറിസം മേഖലയെ പണിമുടക്കില്‍ നിന്നൊഴിവാക്കിയെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു.
അടുത്ത ചൊവ്വ- ബുധന്‍ ദിവസങ്ങളിലായി നടക്കുന്ന ദേശീയ പൊതുപണിമുടക്കിനോട് വ്യാപാരികള്‍ സഹകരിക്കണമെന്ന മുന്‍ നിലപാട് സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതി തിരുത്തി. കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ചാണ് തീരുമാനം. എന്നാൽ ജി.എസ്.ടിയിൽ ഉൾപ്പടെ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നയങ്ങൾ വ്യാപാരികൾക്ക് തിരിച്ചടിയുണ്ടാക്കുന്നതാണെന്ന് സമരസമിതി നേതാക്കൾ ചൂണ്ടിക്കാട്ടി. ശബരിമല തീര്‍ത്ഥാടകര്‍ക്ക് പണിമുടക്ക് കാരണം ബുദ്ധിമുട്ടുണ്ടാവില്ല. ടൂറിസം മേഖലയെയും പണിമുടക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ജോലിക്ക് എത്തുന്നവരെയും സ്വകാര്യ വാഹനങ്ങളെയും തടയില്ലെന്ന് എളമരം കരീം പറഞ്ഞു.
advertisement
തൊഴിലാളി സംഘടനകള്‍ക്കൊപ്പം മോട്ടോര്‍ മേഖലയും, ബാങ്കിംഗ് ഇന്‍ഷൂറന്‍സ് മേഖലയിലെ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും. തൊഴില്‍ നിയമഭേദഗതി, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയന്‍ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
പണിമുടക്ക് ഹര്‍ത്താല്‍ ആക്കരുതെന്ന് വ്യാപാരികള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പണിമുടക്ക് ന്യായമാണ്, എന്നാല്‍ കടകള്‍ തുറക്കാതിരിക്കാനാവില്ല. നഷ്ടം സഹിച്ചു മുന്നോട്ട് പോവാനാവില്ല. 2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമാണെന്നുമാണ് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസിറുദ്ദീന്‍ പറഞ്ഞത്.
advertisement
തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ട്രേഡ് യൂണിയന്‍ സംയുക്ത സമരസമിതിയാണ് 48 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബി.എം.എസ്. ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 06, 2019 11:17 AM IST