തിരുവനന്തപുരം; തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടിക്കു പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ഒ. രാജഗോപാൽ എംഎൽഎ. എല്ലാവരും സ്വപ്നയ്ക്കും സ്വർണക്കടത്തിനും പിന്നാലെ പോയപ്പോൾ സർക്കാർ വികസനത്തിന് പിന്നാലെയായിരുന്നുവെന്ന് ഒ. രാജഗോപാൽ പറഞ്ഞു. ജനങ്ങൾക്ക് വികസനമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ നൽകിയ പല ആനുകൂല്യങ്ങളും കേന്ദ്ര സർക്കാരിന്‍റേതായിരുന്നുവെന്ന് ഒ രാജഗോപാൽ പറഞ്ഞു. എന്നാൽ അത് ആ നിലയ്ക്ക് താഴേതട്ടിൽ എത്തിക്കാൻ സാധിച്ചില്ല. സംസ്ഥാന സർക്കാർ ഇത് സ്വന്തം നേട്ടമായി അവതരിപ്പിക്കുകയും ചെയ്തു. ഇത് തുറന്നു കാട്ടുന്നതിൽ ബിജെപി പ്രവർത്തകരും സംസ്ഥാന നേതൃത്വവും പരാജയപ്പെട്ടതായും ഒ രാജഗോപാൽ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പോരായ്മ ഉണ്ടായിട്ടുണ്ടെന്ന് ഒ രാജഗോപാൽ പറഞ്ഞു. പാർട്ടിക്കുള്ളിൽനിന്ന് ലഭിച്ച പരാതികളിൽ പരിഹാരം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം സമ്മതിച്ചു. വീഴ്ചകൾ കോർകമ്മിറ്റി ചർച്ച ചെയ്തു പരിഹരിക്കും. കൂടുതൽ സീറ്റുകൾ പിടിക്കാൻ വേണ്ടി സിറ്റിങ് കൌൺസിലർമാർരെ മറ്റു വാർഡുകളിലേക്ക് മാറ്റിയത് തിരുവനന്തപുരം കോർപറേഷനിൽ തിരിച്ചടിയായെന്നും ഒ രാജഗോപാൽ പറഞ്ഞു.
തിരുവനന്തപുരത്ത് ബിജെപിക്ക് ഭരണം കിട്ടാതെ പോയത് ക്രോസ് വോട്ടിങ് കൊണ്ടല്ലെന്നും ഒ രാജഗോപാൽ പറഞ്ഞു. അങ്ങനെ പാർട്ടിക്കുള്ളിൽ പരാതിയോ തെളിവോ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ക്രോസ് വോട്ടിങ് നടന്നെന്ന ആരോപണം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉന്നയിച്ചിരുന്നു. ശോഭ സുരേന്ദ്രൻ ഉന്നയിച്ച പ്രശ്നങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പരിഹരിക്കുമെന്ന് ഒ രാജഗോപാൽ പറഞ്ഞു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.