'ഗുണ്ടകൾ ഇല്ലാത്ത നാട്ടിൽ എന്തിനാണ് ഗുണ്ടാനിയമം': അവിടുത്തെ ജയിലുകൾ വെറുതെ കിടക്കുകയാണെന്ന് പത്മശ്രീ ജേതാവ് അലി മാണിക്ഫാൻ
Last Updated:
ഗുണ്ടകൾ ഇല്ലാത്ത ദ്വീപിൽ ഗുണ്ടാ ആക്റ്റിന്റെ ആവശ്യമില്ല. അവിടുത്തെ ജയിലുകൾ വെറുതെ കിടക്കുകയാണ്. പിന്നെ, എന്തിനാണ് ഇത്തരം നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതെന്നും അലി മാണിക് ഫാൻ ചോദിക്കുന്നു.
ലക്ഷദ്വീപ് ജനതയെ പഠിക്കാതെ ആവശ്യമില്ലാത്ത നിയമങ്ങൾ അവിടെ നടപ്പാക്കരുതെന്ന് പത്മശ്രീ ജേതാവും സമുദ്രഗവേഷകനും ദ്വീപ് സ്വദേശിയുമായ അലി മണിക്ഫാൻ. ജനങ്ങളുമായി ഇടപെട്ട് അവരുടെ ജീവിത രീതിയും സംസ്കാരവും പഠിച്ച് കൂടിയാലോചന നടത്തി വേണം അധികാരികൾ തീരുമാനങ്ങൾ നടപ്പിലാക്കേണ്ടത്. പുതിയ അഡ്മിനിസ്ട്രേറ്റർ പെരുമാറുന്നത് വിവേചനപരമായിട്ടാണെന്നാണ് വിവരം. നിരവധി അഡ്മിനിസ്ട്രേറ്റർമാർ ദ്വീപിൽ ഭരണം നടത്തിയിട്ടുണ്ട്. ദ്വീപ് നിവാസികളുടെ ജീവിതം പഠിച്ച ശേഷമാണ് അഡ്മിനിസ്ട്രേറ്റർമാർ ഭരണം നടത്താറുള്ളത്. എന്നാൽ, അഡ്മിനിസ്ട്രേറ്റർക്ക് തോന്നുന്നതാണ് ഇപ്പോൾ ലക്ഷദ്വീപിൽ നടപ്പാക്കുന്നത്. ദ്വീപുകാരുടെ ജീവിതത്തിൽ കൈകടത്തിയാൽ പ്രശ്നങ്ങളുണ്ടാകുമെന്നും മണിക്ഫാൻ വ്യക്തമാക്കി.
ഒരാൾ എന്ത് കഴിക്കണം, എന്ത് കഴിക്കേണ്ട എന്ന് തീരുമാനിക്കുന്നത് ദ്വീപ് ജനതയാണ്. എന്നാൽ, ഇപ്പോൾ ഭക്ഷണത്തിന്റെ കാര്യത്തിൽ പോലും നിയന്ത്രണം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഗോവധ നിരോധനത്തിന്‍റെ ആവശ്യമില്ല. ഒരാൾ കഴിക്കുന്നത് തന്നെ മറ്റൊരാൾ കഴിക്കണമെന്ന് നിർബന്ധിക്കാൻ ആർക്കും അവകാശമില്ല. ഏത് ഭക്ഷണം കഴിക്കാനും ഇന്ത്യൻ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്.
ലക്ഷദ്വീപ് കുറ്റകൃത്യങ്ങളോ പ്രശ്നങ്ങളോ ഇല്ലാത്ത സ്ഥലമാണ്. വെറുതേ കുറച്ചു പേർക്ക് ജോലി കൊടുക്കാൻ വേണ്ടിയാണ് ദ്വീപിൽ പൊലീസ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുള്ളത്. ഗുണ്ടാ ആക്ട് കൊണ്ടുവരേണ്ടത് ഗുണ്ടകൾ ഉള്ള സ്ഥലത്താണ്. ഗുണ്ടകൾ ഇല്ലാത്ത ദ്വീപിൽ ഗുണ്ടാ ആക്റ്റിന്റെ ആവശ്യമില്ല. അവിടുത്തെ ജയിലുകൾ വെറുതെ കിടക്കുകയാണ്. പിന്നെ, എന്തിനാണ് ഇത്തരം നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതെന്നും അലി മാണിക് ഫാൻ ചോദിക്കുന്നു.
advertisement
പട്ടിക വർഗവിഭാഗത്തിലാണ് ദ്വീപിലുള്ളവരെ സർക്കാർ ഉൾപ്പെടുത്തിയിട്ടുള്ളത്. ലക്ഷദ്വീപിന് പ്രത്യേക നിയമം തന്നെയുണ്ട്. അതാണ് ഇത്രയും കാലമായി നടപ്പാക്കിയിരുന്നത്. മറ്റുള്ളവരെ പോലെ ദ്വീപ് നിവാസികളെ കാണാൻ സാധിക്കില്ല. ആദിവാസി നിയമത്തിന്‍റെ സംരക്ഷണത്തിൽ കഴിയുന്നവരുടെ മേൽ ഗുണ്ടാനിയമം നടപ്പാക്കിയാൽ വലിയ പ്രശ്നങ്ങൾ ഉണ്ടാവും.
ആദ്യം മിനിക്കോയി ദ്വീപിൽ മാത്രമാണ് മത്സ്യബന്ധനം ഉണ്ടായിരുന്നത്. പിന്നീട് ലക്ഷദ്വീപ് ഭരണകൂടമാണ് മറ്റ് ദ്വീപ് നിവാസികളെ മത്സ്യബന്ധനം പഠിപ്പിച്ചത്. മത്സ്യബന്ധനവും തെങ്ങും മാത്രമാണ് അവരുടെ വരുമാനം. വള്ളങ്ങൾ നിർത്തിയിടാനുള്ള താൽകാലിക ഷെഡുകൾ മാത്രമാണ് തീരത്തുള്ളത്. അതാണ് കഴിഞ്ഞ ദിവസങ്ങളിൽ പൊളിച്ച് മാറ്റിയത്. അധികാരികളിൽ നിന്നും ഇത്തരം സമീപനങ്ങൾ ഉണ്ടായപ്പോഴാണ് പ്രതിഷേധം ഉയർന്നുവന്നതെന്നും ദീർഘകാലമായി കോഴിക്കോട് ഒളവണ്ണയിൽ കഴിക്കുന്ന അലി മണിക്ഫാൻ ന്യൂസ് 18നോട് പറഞ്ഞു.
advertisement
ഈ വര്‍ഷത്തെ പത്മശ്രീ പുരസ്‌കാരം നല്‍കി രാഷ്ട്രം ആദരിച്ചവരുടെ പട്ടികയിലാണ് അലി മണിക്ഫാന്റെ സ്ഥാനം. ലോകത്തെ അദ്ഭുതപ്പെടുത്തിയ ശാസ്ത്രജ്ഞനാണ്. ഗവേഷണ പ്രബന്ധങ്ങളുടെ പേരിൽ രാജ്യാന്തര സര്‍വകലാശാലകൾ വരെ ഏറെ വീക്ഷിക്കുന്ന വ്യക്തിയാണ് മണിക്ഫാൻ. കടലും കരയും ആകാശവും ബഹിരാകാശവും കൃത്യമായി നിരീക്ഷിച്ച് പഠിച്ച് റിപ്പോർട്ടുകൾ തയ്യാറാക്കുന്ന ഗവേഷകനാണ് അദ്ദേഹം. കുഞ്ഞുനാളിൽ കിട്ടിയ പ്രാഥമിക വിദ്യാഭ്യാസത്തിൽ നിന്ന് മണിക്ഫാന്‍ നേടിയെടുത്തത് കണ്ടുപിടുത്തങ്ങളുടെ വലിയൊരു ലോകം തന്നെയായിരുന്നു. സമുദ്രഗവേഷകനും കൃഷിശാസ്ത്രജ്ഞനുമാണ് അലി മാണിക്ഫാൻ അറിയപ്പെടുന്നതെങ്കിലും ഇതിനേക്കാൾ വിഷയങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ബഹുഭാഷാപണ്ഡിതൻ, കപ്പൽനിർമാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 28, 2021 10:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഗുണ്ടകൾ ഇല്ലാത്ത നാട്ടിൽ എന്തിനാണ് ഗുണ്ടാനിയമം': അവിടുത്തെ ജയിലുകൾ വെറുതെ കിടക്കുകയാണെന്ന് പത്മശ്രീ ജേതാവ് അലി മാണിക്ഫാൻ