ആലപ്പുഴ: സി പി എം (CPM) ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആർ നാസർ തുടരും. മൂന്ന് പേരെ ഒഴിവാക്കിയും 6 പേരെ പുതുതായി ഉൾപ്പെടുത്തിയും 46 അംഗ ജില്ലാ കമ്മറ്റി രൂപീകരിച്ചു. അതേസമയം ആലപ്പുഴയിലെ വിഭാഗീയ പ്രവർത്തനങ്ങൾ തിരുത്താൻ തയ്യാറായില്ലെങ്കിൽ നേതൃത്വം ഇടപെട്ട് തിരുത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.
ആർ നാസർ ജില്ലാ സെക്രട്ടറിയായി തുടരുന്ന കമ്മിറ്റിയിൽ ഡി ലക്ഷ്മണൻ, ബി രാജേന്ദ്രൻ, വിശ്വംഭര പണിക്കർ, എന്നിവരെയാണ് ഒഴിവാക്കിയത്. സംസ്ഥാന കമ്മിറ്റി അംഗം സജി ചെറിയാനും ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവായി. ചാരുംമൂട് ഏരിയാ സെക്രട്ടറി ബി ബിനു, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ആർ രാഹുൽ, പ്രസിഡൻ്റ് ജയിംസ് സാമുവൽ, കുട്ടനാട് ഏരിയാ സെക്രട്ടറി ജി ഉണ്ണിക്കൃഷ്ണൻ, ചെങ്ങന്നൂർ ഏരിയാ സെക്രട്ടറി എം ശശികുമാർ, കർഷക സംഘം ജില്ലാ സെക്രട്ടറി ശശികുമാർ ഉണ്ണിത്താൻ എന്നിവരെ പുതുതായി ഉൾപ്പെടുത്തി. സജി ചെറിയാൻ വിഭാഗത്തിന് മേൽക്കൈ ഉള്ളതാണ് കമ്മിറ്റി. സെക്രട്ടറിയേറ്റ് പിന്നീട് തീരുമാനിക്കും.
അതേ സമയം ജില്ലയിലെ സി പി എം വിഭാഗിയതക്കെതിരെ ശക്തമായ താക്കീതാണ് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തിലുടനീളം നൽകിയത്. പറഞ്ഞവസാനിപ്പിച്ച വിഭാഗിയത പുതിയ രൂപത്തിൽ അവർത്തിക്കാൻ അനുവദിക്കില്ലെന്ന് പിണറായി വ്യക്തമാക്കി. മറ്റൊരു ജില്ലയിലും ഇല്ലാത്ത വിഭാഗീയ പ്രവർത്തനം ആലപ്പുഴയിൽ ഉണ്ടെന്നും പിണറായി കുറ്റപ്പെടുത്തി. എവിടെയൊക്കെയാണ് വിഭാഗിയത ഉള്ളതെന്നും ആരൊക്കെയാണ് ഉൾപ്പെട്ടതെന്നും നേതൃത്വത്തിനറിയാം. തിരുത്തിയില്ലെങ്കിൽ തിരുത്തിക്കുമെന്നും വ്യക്തമാക്കി. തുടർ ദിവസങ്ങളിലും വിഭാഗിയ പ്രവർത്തനങ്ങൾക്കു മേൽ സംഘടനാ നടപടിയടക്കം ഉണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി ആർ നാസറും പറഞ്ഞു.
അതേ സമയം ഘടക ക്ഷിയായ സി പി ഐ ക്കും NCP ക്കും എതിരെ ഉന്നയിച്ച ആരോപണങ്ങൾ മുഖ്യമന്ത്രി തടഞ്ഞു. CPI ശത്രുവല്ലെന്നും NCP ഘടകകക്ഷിയാണെന്ന് ഓർമ്മ വേണമെന്നുമായിരുന്നു മറുപടി. പൊലീസിനെതിരെ ഉയർന്ന ആക്ഷേപങ്ങളും പിണറായി ശരിവച്ചു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.