രാഹുല്‍ ഈശ്വറിന്റെ അറസ്റ്റും 'പ്ലാന്‍ ബി'യും
Last Updated:
തിരുവനന്തപുരം: ശബരിമല നടയില്‍ രക്തം വീഴ്ത്തി നട അടപ്പിക്കാന്‍ പദ്ധതിയുണ്ടായിരുന്നുവെന്ന പരാമര്‍ശത്തിന്റെ പേരില്‍ അയ്യപ്പ ധര്‍മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള പ്രസ്താവനകളുടെ പേരില്‍ ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എറണാകുളത്ത് നിന്നെത്തിയ പൊലീസ് സംഘം തിരുവനന്തപുരത്തെ ഫ്ലാറ്റില്‍ നിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്
വിവാദങ്ങളുടെ തുടക്കം
ശബരിമലയില്‍ നടത്തിയ പ്രതിഷേധങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട രാഹുല്‍ ഒരാഴ്ചത്തെ ജയില്‍വാസത്തിനു ശേഷം പുറത്തിറങ്ങി ഒരു വാര്‍ത്താ സമ്മേളനം നടത്തി. ഇവിടെ നിന്നാണ് വിവാദങ്ങള്‍ തുടങ്ങിയത്. ആചാര ലംഘനം നടന്നാല്‍ ശബരിമല നട അടയ്ക്കാമെന്ന വ്യവസ്ഥയുണ്ട്. അതനുസരിച്ച് ആരെങ്കിലും അതിക്രമിച്ച് സന്നിധാനത്തെത്തിയാല്‍ കൈ മുറിച്ച് രക്തം ക്ഷേത്രത്തില്‍ വീഴ്ത്തിക്കാന്‍ തയ്യാറായി ഇരുപതോളം പേര്‍ നിന്നിരുന്നു. അങ്ങനെ വന്നാല്‍ ക്ഷേത്രം മൂന്ന് ദിവസത്തേക്ക് അടച്ചിടേണ്ടി വരും ആരു പറഞ്ഞാലും പിന്നെ തുറക്കേണ്ട എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍. ഭക്തര അങ്ങനെ പ്രകോപിപ്പിക്കാന്‍ ആണ് ശ്രമമെങ്കില്‍ നമുക്ക് ഇത്തരത്തില്‍ 'പ്ലാന്‍ ബി' ഉണ്ടായിരുന്നു എന്ന ഈ പ്രസ്താവനയാണ് വലിയ വിവാദങ്ങള്‍ക്കും തുടര്‍ന്ന് അറസ്റ്റിനും വഴിവച്ചത്.
advertisement
രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ട പരാമര്‍ശമാണ് രാഹുല്‍ ഈശ്വര്‍ നടത്തിയത് എന്നായിരുന്നു രാഹുലിന്റെ വിവാദ പ്രസ്താവന പുറത്തുവന്ന ഉടന്‍ തന്നെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് പി ശ്രീധരന്‍പിള്ളയും രാഹുല്‍ ഈശ്വറിനെതിരെ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ രാഹുലിനെതിരെ നടപടിയെടുക്കണം എന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസ്താവന തിരുത്തി രാഹുല്‍ തന്നെ രംഗത്തെത്തി. രക്തം ചിന്താനുള്ള പദ്ധതി മറ്റ് ചിലര്‍ക്കായിരുന്നു എന്നും താന്‍ ഇടപെട്ട് അതുതടയുകയായിരുന്നുവെന്നുമാണ് രാഹുല്‍ വിശദീകരിച്ചത്.
advertisement
എന്നാല്‍ രാഹുലിന്റെ പ്രസ്താവനയ്ക്കെതിരെ തിരുവനന്തപുരം സ്വദേശി പ്രമോദ് പരാതിയുമായെത്തി. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് രാഹുലിനെതിരെ കേസെടുത്തു. മതസ്പര്‍ധ വളര്‍ത്തല്‍ ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തി ഐപിസി 117, 153, 118 ഇ എന്നീ സെക്ഷനുകള്‍ ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. ഈ കേസിലാണ് ഇന്ന് അറസ്റ്റുണ്ടായിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 28, 2018 12:54 PM IST