മലപ്പുറം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും വിശ്വാസികൾക്കൊപ്പമാണോ അല്ലയോ എന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ അഴകൊഴമ്പന്‍ നിലപാട് മാറ്റി വിശ്വാസികളോടൊപ്പമാണോ അല്ലയോ എന്ന് വ്യക്തമായി പറയുകയാണ് വേണ്ടത്. നവോത്ഥാന നായകന്റെ ചമയങ്ങളും പൊയ്മുഖവും അഴിച്ചുവച്ച് നിലപാട് വ്യക്തമാക്കാന്‍ മുഖമന്ത്രി തയ്യാറാകണം. ശബരിമല വിധി വന്നപ്പോൾ എല്ലാവരുമായി ചർച്ചയ്ക്കു തയാറാകാതെ റിവ്യു പെറ്റീഷനില്‍ വിധി വന്നാല്‍ ചർച്ചയാകാമെന്ന നിലപാട് വിശ്വാസ സമൂഹത്തെ വഞ്ചിക്കലാണെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല യുവതീ പ്രവേശനത്തിൽ സര്‍ക്കാര്‍ നിലപാട് തെറ്റിപ്പോയെന്ന് പരസ്യമായി പറയാനും മാപ്പ് ചോദിക്കാനും സി.പി.എം. സംസ്ഥാന സെക്രട്ടറി വിജയ രാഘവന്‍ തയ്യാറാണോ? സുപ്രിം കോടതി വിധി വന്നപ്പോള്‍ ബന്ധപ്പെട്ടവരുമായി അത് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. എന്നാൽ സർക്കാർ അതിനു തയാറായില്ല. ശബരിമലയുമായി ബന്ധപ്പെട്ടുള്ള യു.ഡി.എഫിന്റെ കരട് ബില്ലില്‍ കൂട്ടായ ചര്‍ച്ചക്ക് ശേഷം അന്തിമ തിരുമാനം എടുക്കൂവമെന്നും ചെന്നിത്തല പറഞ്ഞു.
Also Read 'ആചാര ലംഘകർക്ക് രണ്ടു വർഷം തടവ്'; നിയമസഭ തെരഞ്ഞെടുപ്പിൽ ശബരിമല ബ്രഹ്മാസ്ത്രമാക്കി യുഡിഎഫ്
മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ആരുമറിയാതെ ഏഴ് പേരെ നിയമിക്കാനുള്ള തിരുമാനം ഞെട്ടിപ്പിക്കുന്നതാണ്. അധികാരത്തില്‍ വന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായി 25 പേർ മാത്രമെ ഉണ്ടാകൂവെന്നാണ് പറഞ്ഞത്. പിന്നീട് അത് മുപ്പതാക്കി. ഇപ്പോള്‍ മുപ്പത്തേഴാക്കി. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മന്ത്രമാര്‍ക്കും മുപ്പത് പേര്‍ വേണമെന്നാണ് തിരുമാനിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്ക് മാത്രം 37 പേര്‍ എന്നത് അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും അഴിമതിയുമാണ്. മൂന്ന് ലക്ഷത്തിലധികം പേരെ താൽക്കാലികമായി നിയമിച്ചു. ഇത് യുവാക്കളോടുള്ള വെല്ലുവിളിയാണ്. കേരളത്തിലെ ചെറുപ്പക്കാരുടെ പ്രതീക്ഷകളെ മുഴുവൻ തല്ലിക്കെടുത്തി പാർട്ടിക്കാർക്കും ബന്ധുക്കൾക്കും വേണ്ടി പിൻവാതിൽ നിയമനം നടത്തുന്ന നാണംകെട്ട പ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നത്. കാലടി അധ്യാപക നിയമനത്തിൽ ഗൂഢാലോചന നടത്തിയത് ആരാണെന്ന് എം.ബി.രാജേഷ് വ്യക്തമാക്കണം. വെളിപ്പെടുത്തൽ നടത്തിയ അധ്യാപകനെതിരെ സൈബർ ആക്രമണം നടത്തുകയാണ്. ജോലിസാധ്യത കണ്ടുകൊണ്ടാണ് ഡിവൈഎഫ്ഐ പ്രതികരിക്കാത്തതെന്നും ചെന്നിത്തല പറഞ്ഞു.
മാണി സി.കാപ്പന്‍ നിലപാട് വ്യക്തമാക്കിയ ശേഷമെ യു.ഡി.എഫ്. തിരുമാനമാനം ഉണ്ടാകുകയുഴള്ളൂ എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഘടകക്ഷിയുടെ അഖിലേന്ത്യ സെക്രട്ടറി മുഖ്യമന്ത്രിയെ കാണാന്‍ മൂന്ന് തവണ സമയം ചോദിച്ചിട്ട് നല്‍കാതിരുന്നത് ഘടകക്ഷികളോടുള്ള സി.പി.എമ്മിന്റെ നയമാണ് വ്യക്തമാക്കുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cm pinarayi, Kpcc, Kpcc president mullappally ramachandran, Mullappally ramachandran, Ramesh chennitala, Sabarimala