രാഷ്ട്രീയം വേർപിരിച്ചത് സമുദായം കൂട്ടിച്ചേർക്കുമോ ? കേരള കോണ്‍ഗ്രസ് ഐക്യ ശ്രമം ദുബായിൽ
Last Updated:
പി ജെ ജോസഫിനെയും ജോസ് കെ മാണിയെയും ഒരുമിപ്പിക്കാനാണ് സിറോ മലബാര്‍ സഭയുടെ ശ്രമം
ദുബായ്: സിറോ മലബാർ സഭയിലെ അൽമായ സംഘടനയായ അഖില കേരള കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രഥമ രാജ്യാന്തര സമ്മേളനം കേരള കോണ്‍ഗ്രസ് വിഭാഗീയതയ്ക്ക് ശമനമുണ്ടാക്കുമെന്ന് സൂചന. കെ എം മാണിയുടെ മരണശേഷം കടുത്ത ഭിന്നതയിലായ പി ജെ ജോസഫിനെയും ജോസ് കെ മാണിയെയും ഒരുമിപ്പിക്കാനാണ് സിറോ മലബാര്‍ സഭയുടെ ശ്രമം. മൂന്ന് മുന്നണികളിലെയും ( യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ ) കേരള കോണ്‍ഗ്രസുകളിലെ മുതിര്‍ന്ന നേതാക്കള്‍ ഒന്നിച്ച് ഒരേ വേദിയില്‍ പങ്കെടുത്ത ആദ്യ സമ്മേളനവുമാണിത്. പി ജെ ജോസഫ്, ജോസ് കെ മാണി, തോമസ് ചാഴിക്കാടന്‍ എംപി, മുന്‍ കേന്ദ്രമന്ത്രി പി.സി തോമസ്, ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാൻ ഫ്രാന്‍സിസ് ജോര്‍ജ് തുടങ്ങി, സിറോ മലബാര്‍ വിശ്വാസികളായ പ്രമുഖ നേതാക്കൾ രണ്ടു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുത്തു.
പി ജെ ജോസഫിനെയും ജോസ് കെ മാണിയെയും രണ്ടു ദിവസത്തെ സമ്മേളനത്തിനായി ഒരേ വിമാനത്തില്‍ ദുബായില്‍ എത്തിച്ച സഭയ്ക്ക് ഇരുവരെയും ഒരേ മേശയ്ക്ക് ചുറ്റും ഇരുത്താൻ കഴിഞ്ഞു. കോണ്‍ഗ്രസ് നേതാവും പേരാവൂര്‍ എംഎല്‍എയുമായ സണ്ണി ജോസഫിനായിരുന്നു ഇരുവര്‍ക്കുമിടയിലെ സീറ്റ്. പാലാ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം രാഷ്ട്രീയമായി രൂക്ഷമായ ഭിന്നതയിലായ യുഡിഎഫ് നേതാക്കളായ പി ജെ ജോസഫും ജോസ് കെ മാണിയും ഒരുമിച്ചു പങ്കെടുത്ത ആദ്യ പരിപാടിയാണിത്.
advertisement
സഭയ്ക്ക് അകത്തും പുറത്തും സഭാ വിശ്വാസികളായ രാഷ്ട്രീയക്കാര്‍ക്കിടയിലും ഐക്യം ഉണ്ടാകണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലേഞ്ചരി സമ്മേളനത്തില്‍ ആവശ്യപ്പെടും ചെയ്തതും ശ്രദ്ധേയമായി. രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുള്ള വേദിയല്ലെങ്കിലും എല്ലാവരിലും ഐക്യം ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് എം പിമാരായ ജോസ് കെ മാണിയും, ഡീന്‍ കുരിയാക്കോസും പറഞ്ഞു. പത്തോളം ബിഷപ്പുമാരും, 23 രാജ്യങ്ങളിലെ കത്തോലിക്ക കോണ്‍ഗ്രസ് പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 01, 2019 9:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഷ്ട്രീയം വേർപിരിച്ചത് സമുദായം കൂട്ടിച്ചേർക്കുമോ ? കേരള കോണ്‍ഗ്രസ് ഐക്യ ശ്രമം ദുബായിൽ







