അഭിഭാഷകർ പിന്മാറി; ഹൈക്കോടതിയിൽ കേസ് വാദിച്ച് സിസ്റ്റർ ലൂസി കളപ്പുര; സംസ്ഥാനത്ത് കന്യാസ്ത്രീ സ്വന്തം കേസ് വാദിക്കുന്നത് ആദ്യം
Last Updated:
സിസ്റ്റർ ലൂസി എവിടെ താമസിച്ചാലും അവർക്ക് സംരക്ഷണം ഒരുക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. എഫ് സി കോൺവന്‍റിന് പൊലീസ് നിരീക്ഷണമുണ്ടെന്നും ഹരജിക്കാരിയുടെ പരാതികളിൽ നിയമാനുസൃതം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
കൊച്ചി: സഭാവിരുദ്ധ നിലപാടുകളെ തുടർന്ന് മഠത്തിൽ നിന്നും പുറത്താക്കിയതിന് എതിരെ സമർപ്പിച്ച ഹർജിയിൽ സി. ലൂസി കളപ്പുര ഹൈക്കോടതിയിൽ സ്വയം വാദിക്കുന്നു. പൊലിസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് വാദം. പല അഭിഭാഷകരെയും ബന്ധപ്പെട്ടിട്ടും ഹാജരാവാന്‍ വിസമ്മതിച്ചതിനാലാണ് കേസ് സ്വയം വാദിക്കുന്നതെന്ന് സിസ്റ്റര്‍ ലൂസി വ്യക്തമാക്കി.
'പല അഭിഭാഷകരെയും ബന്ധപ്പെട്ടെങ്കിലും ആരും ഹാജരാവാന്‍ തയ്യാറായില്ല. ഇതിനാലാണ് കേസ് സ്വയം വാദിക്കാന്‍ തീരുമാനിച്ചത്. 39 വര്‍ഷമായി ഞാന്‍ മഠത്തില്‍ കഴിയുന്നു. ഇതിനിടെ ഒരു തെറ്റും ചെയ്തിട്ടില്ല. സഭാ മൂല്യങ്ങള്‍ക്കു നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല. അവര്‍ക്ക് എന്നെ അങ്ങനെയങ്ങു പുറത്താക്കാനാവില്ല. നീതിപീഠത്തില്‍ എനിക്കു വിശ്വാസമുണ്ട്. അതിനാലാണ് കേസ് സ്വയം വാദിക്കുന്നത്' - സിസ്റ്റര്‍ ലൂസി കുളപ്പുര പറഞ്ഞു.
കോടതി നടപടികളെക്കുറിച്ച് വലിയ അറിവില്ല. സാധാരണക്കാരന്റെ ഭാഷയിൽ നിലപാടുകൾ കോടതിയിൽ വ്യക്തമാക്കാൻ ശ്രമിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഏതെങ്കിലും ഒരു കന്യാസ്ത്രീ കോടതിയിൽ സ്വന്തം കേസ് വാദിക്കുന്നതെന്ന് അഭിഭാഷകരും വ്യക്തമാക്കുന്നു.
advertisement
വത്തിക്കാൻ ഉത്തരവ് പ്രകാരം ലൂസി കളപ്പുരയ്ക്ക് കോൺവന്റിൽ തുടരാൻ അവകാശമില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ സി.ലൂസിയുടെ ഭാഗം വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.
കോൺവെന്റിൽ നിന്നും പുറത്താക്കുന്നതിന് എതിരെ പൊലീസ് പ്രൊട്ടക്ഷൻ ആവശ്യപ്പെട്ട് ലൂസി നൽകിയ ഹർജിയിൽ കേസ് വാദിച്ചിരുന്ന അഭിഭാഷകൻ പിൻമാറിയതോടെയാണ് സ്വന്തമായി കേസ് വാദിച്ചത്. സഭയിൽ നിന്നും പുറത്താക്കിയ ഉത്തരവ് ചോദ്യം ചെയ്ത് റോമിലെ അപ്പീൽ കൗൺസിലിനെ സമീപിച്ചതായി ഹർജിക്കാരി കോടതിയെ അറിയിച്ചിരുന്നു.
advertisement
കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സിസ്റ്റർ ലൂസി കളപ്പുര നേരത്തെ വ്യക്തമാക്കിയിരുന്നു. പീഡനം സഹിക്കാൻ ആവാത്തതിനാലാണ് സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതെന്നും അവർ പറഞ്ഞു. പീഡനക്കേസ് പ്രതി ഫ്രാങ്കോ മുളക്കൽ ഇപ്പോഴും ആ പദവിയിൽ തുടരുന്നു. സിസ്റ്റർ അഭയയെ കൊന്നവരും പൗരോഹിത്യത്തിൽ തുടരുന്നു. തനിക്ക് മഠത്തിൽ തുടരനാകില്ലെന്ന കോടതിയുടെ പരാമർശം വാക്കാലുള്ളതെന്നും ലൂസി വ്യക്തമാക്കി.
advertisement
സിസ്റ്റർ ലൂസി എവിടെ താമസിച്ചാലും അവർക്ക് സംരക്ഷണം ഒരുക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. എഫ് സി കോൺവന്‍റിന് പൊലീസ് നിരീക്ഷണമുണ്ടെന്നും ഹരജിക്കാരിയുടെ പരാതികളിൽ നിയമാനുസൃതം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. കന്യാസ്ത്രീ മഠങ്ങളിൽ സന്ദർശകർ എന്ന വ്യാജേന എത്തുന്ന വൈദികർ ലൈംഗിക ചൂഷണം നടത്താറുണ്ടെന്ന് സിസ്റ്റർ ലൂസി കളപ്പുര എഴുതിയ കർത്താവിന്റെ നാമത്തിൽ എന്ന പുസ്തകത്തിൽ ആരോപണമുന്നയിച്ചിരുന്നു.
കന്യാസ്ത്രീ ആയ ശേഷം തനിക്ക് നേരെയും പീഡനശ്രമം നടന്നതായി സിസ്റ്റർ ലൂസി വെളിപ്പെടുത്തിയിരുന്നു നാലുതവണ വൈദികർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നായിരുന്നു ആരോപണം. കൊട്ടിയൂർ പീഡന കേസ് പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടെന്ന് സിസ്റ്റർ ലൂസി ആരോപിച്ചിരുന്നു.
advertisement
സിസ്റ്റർ ലൂസിയുടെ വെളിപ്പെടുത്തലുകൾ വിശ്വാസികൾക്കിടയിൽ വലിയ ഒച്ചപ്പടുകൾ സൃഷ്ടിച്ചിരുന്നു. സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായി ജീവിച്ചെന്ന് ചൂണ്ടിക്കാട്ടി ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ മംത്തിൽ നിന്നും പുറത്താക്കിയതിനു പിന്നാലെയായിരുന്നു വെളിപ്പെടുത്തൽ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 14, 2021 11:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അഭിഭാഷകർ പിന്മാറി; ഹൈക്കോടതിയിൽ കേസ് വാദിച്ച് സിസ്റ്റർ ലൂസി കളപ്പുര; സംസ്ഥാനത്ത് കന്യാസ്ത്രീ സ്വന്തം കേസ് വാദിക്കുന്നത് ആദ്യം