ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് 10 വിസിമാർ മറുപടി നൽകി; രാജ്ഭവന്റെ തുടർനീക്കം എന്ത്?
- Published by:Rajesh V
- news18-malayalam
Last Updated:
വി സിമാരുടെ മറുപടി രാജ്ഭവൻ പരിശോധിക്കും. സ്ഥാനത്ത് തുടരാൻ നിയപരമായി അധികാരമുണ്ടെന്നാണ് വി സിമാർ നൽകിയ മറുപടിയുടെ ഉള്ളടക്കം
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് പത്ത് വൈസ് ചാൻസലർമാർ മറുപടി നൽകി. ഇനി രാജ്ഭവന്റെ തുടർനീക്കം എന്തെന്ന് കാത്തിരിക്കുകയാണ് വിസിമാർ. ഹിയറിങ്ങിന് വിളിച്ചാലും ഗവർണർക്ക് മുന്നിൽ ഹാജരാകില്ലെന്ന നിലപാട് കണ്ണൂർ വി സി പരസ്യമാക്കി കഴിഞ്ഞു. ആവശ്യമെങ്കിൽ അഭിഭാഷകരെ അയക്കാനാണ് വി സി മാരുടെ നീക്കം. അതേസമയം സാങ്കേതിക സർവകലാശാല വി സി യോട് സഹകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ചാൻസലറായ ഗവർണർ നടപടിക്ക് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.
ഗവർണർ അനുവദിച്ച സമയപരിധിക്കുള്ളിലാണ് 10 വിസി മാരും കാരണംകാണിക്കൽ നോട്ടീസിന് മറുപടി നൽകിയത്. വി സിമാരുടെ മറുപടി രാജ്ഭവൻ പരിശോധിക്കും. സ്ഥാനത്ത് തുടരാൻ നിയപരമായി അധികാരമുണ്ടെന്നാണ് വി സിമാർ നൽകിയ മറുപടിയുടെ ഉള്ളടക്കം. ചാൻസലർ വിസിമാരെ ഹിയറിങ്ങിന് വിളിക്കുമോ എന്നതും നിർണായകമാണ്. ഗവർണർക്ക് മുന്നിൽ നേരിട്ട് ഹാജരാകില്ലെന്ന് കണ്ണൂർ വി സി പരസ്യമാക്കി കഴിഞ്ഞു.
advertisement
അഭിഭാഷകരെ അയക്കാമെന്ന നിലപാടിലാണ് മറ്റ് വി സിമാർ. വിസിമാരുടെ ഹർജി ഇന്ന് കോടതി പരിഗണിക്കാനിരിക്കെ നിയമോപദേശം കൂടി പരിശോധിച്ചാകും ഗവർണറുടെ ഇനിയുള്ള നീക്കങ്ങൾ. അതിനിടെ ഗവർണർ നടത്തിയ സാങ്കേതിക സർവകലാശാല വിസിയുടെ നിയമനം സർവ്വകലാശാല നിയമത്തിന് വിരുദ്ധമാണെന്നും നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഹർജി ഫയൽ ചെയ്യാൻ തയ്യാറാകാത്തതുകൊണ്ട് ഉന്നതവിദ്യാഭ്യാസ വകുപ്പിലെ അഡീഷണൽ സെക്രട്ടറി സി. അജയനാണ് സർക്കാരിന് വേണ്ടി കോടതിയിൽ ഹർജി ഫയൽ ചെയ്തത്. അതേസമയം ഗവർണർ നിയമിച്ച കെടിയു വിസിക്കെതിരായ നീക്കങ്ങളിലും രാജ്ഭവന്റെ നടപടി ഉണ്ടാകും. ജോലിക്ക് എത്താത്തവരോട് വിശദീകരണം ആവശ്യപ്പെടാൻ വി സിയോട് രാജ്ഭവൻ നിർദേശിച്ചു.
advertisement
Also Read- സർക്കാർ- ഗവർണർ പോര് തുടരുന്നതിനിടെ സ്പീക്കർ എ എൻ ഷംസീർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു
ഇതിനിടെ, ചാൻസലറായ ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് 9 സർവകലാശാല വൈസ് ചാൻസലർമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് പുറത്താക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നാണ് ഗവർണർ നിർദേശിച്ചിരുന്നത്. മറുപടി നൽകാൻ ഹൈക്കോടതി അനുവദിച്ച സമയ പരിധി ഇന്നലെ വൈകുന്നേരം അവസാനിച്ചു. നോട്ടീസ് കൈപ്പറ്റിയ എല്ലാ വൈസ് ചാൻസലർമാരും ഗവർണറുടെ ഓഫീസിന് മറുപടി കൈമാറായിയിട്ടുണ്ട്. ഇക്കാര്യം ഗവർണറുടെ അഭിഭാഷകൻ ഇന്ന് കോടതിയെ അറിയിക്കും. വൈസ് ചാൻസലർമാർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിച്ചതിന്റെ സാഹചര്യവും വിശദീകരിക്കും. എന്നാൽ യുജിസി നിയമങ്ങളും സർവകലാശാല ചട്ടങ്ങളും പാലിച്ച് നടത്തിയ തങ്ങളുടെ നിയമനം റദ്ദാക്കാൻ ഗവർണർക്ക് അവകാശമില്ലെന്നാണ് വിസിമാരുടെ വാദം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 08, 2022 11:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് 10 വിസിമാർ മറുപടി നൽകി; രാജ്ഭവന്റെ തുടർനീക്കം എന്ത്?