തിരുവനന്തപുരം കോവളം ബീച്ച് കാണാനെത്തിയ പത്ത് വയസുകാരിയുടെ കാൽ നടപ്പാതയുടെ സ്ലാബിനിടയിൽ കുടുങ്ങി. വിഴിഞ്ഞത്തു നിന്ന് എത്തിയ അഗ്നിരക്ഷാസേനയുടെ ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ രക്ഷിച്ചത്. പരിക്കേറ്റ കുട്ടിയെ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട് തെക്കെ കുന്നത്തുവിളാകം വീട്ടിൽ ഗണേഷിന്റെ മകൾ അനാമിക (10) യുടെ കാലാണ് സ്ലാബിനിടയില്‍ കുടുങ്ങിയത്. ഇന്നലെ വൈകുന്നേരം ഏഴോടെ ബീച്ചിന് സമീപം ലൈറ്റ് ഹൗസ് റോഡിലായിരുന്നു സംഭവം. എതിരെ വന്ന വാഹനം കടന്നുപോകാൻ പുറകിലേക്ക് മാറിയ കുട്ടിയുടെ വലതു കാൽ ഓടയുടെ സ്ലാബിനിടയിലേക്ക് താഴ്ന്ന് കുടുങ്ങുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ കാൽ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അഗ്നിരക്ഷാ സേനയുടെ കൺട്രോൾ റൂമിൽ വിവരമറിയിച്ചു. അവിടെ നിന്നുള്ള നിർദ്ദേശപ്രകാരം വിഴിഞ്ഞം യൂണിറ്റിലെ അസി. സ്റ്റേഷൻ ഓഫീസർ ഏംഗൽസ്, ഫയർമാൻമാരായ അനീഷ് എസ്.ബി, സന്തോഷ് കുമാർ, ഷിജു, ഷിബി, പ്രദീപ്, ഹോംഗാർഡ് സദാശിവൻ, ഡ്രൈവർ ബൈജു എന്നിവർ സ്ഥലത്തെത്തി.
തുടര്‍ന്ന് ഹൈഡ്രോളിക് കട്ടർ, കമ്പിപ്പാര എന്നിവയുടെ സഹായത്തോടെ സ്ലാബ് ഇളക്കി മാറ്റി. സ്ലാബുകളെ ടാറിട്ട് ഉറപ്പിച്ചിരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നുവെന്ന് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ അറിയിച്ചു. അവധി ആഘോഷിക്കാൻ വിഴിഞ്ഞത്തെ ബന്ധു വീട്ടിൽ എത്തിയശേഷം കോവളം ബീച്ച് കാണാൻ വരുന്നതിനിടയിലാണ് കുട്ടി അപകടത്തില്‍പ്പെട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fire force, Girl, Kovalam Beach