#JusticeForPonnu | വനപാലകർ കസ്റ്റഡിയിലെടുത്ത യുവാവിന്റെ മൃതദേഹം കിണറ്റിൽ; സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം
Last Updated:
സംഭവത്തെക്കുറിച്ച് ഉന്നത പൊലീസ് സംഘമോ അല്ലെങ്കിൽ ക്രൈംബ്രാഞ്ചോ സിബിഐയോ അന്വേഷിക്കണമെന്ന ആവശ്യവും ഉയർന്നു കഴിഞ്ഞു.
പത്തനംതിട്ട: വനപാലകർ കസ്റ്റഡിയിൽ എടുത്ത യുവാവിന്റെ മൃതദേഹം വീട്ടുവളപ്പിലെ കിണറ്റിൽ. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്നു കഴിഞ്ഞു. കുടപ്പനയിൽ വനംവകുപ്പ് സ്ഥാപിച്ച ക്യാമറ കേടുവരുത്തിയെന്ന് ആരോപിച്ച് കഴിഞ്ഞദിവസമായിരുന്നു ചിറ്റാർ കുടപ്പന പടിഞ്ഞാറെചരുവിൽ പരേതനായ പാപ്പിയുടെ മകൻ 40കാരനായ ടി.ടി.മത്തായിയെന്ന പൊന്നുമോനെ വനംവകുപ്പ് അറസ്റ്റ് ചെയ്തത്. സെർച്ച് വാറണ്ട് ഇല്ലാതെയായിരുന്നു അറസ്റ്റെന്നും ആരോപണം ഉയർന്നുകഴിഞ്ഞിട്ടുണ്ട്.
മത്തായിയെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുമ്പോൾ കൂടുതൽ കാര്യങ്ങൾ അറിയണമെങ്കിൽ സ്റ്റേഷനിലേക്ക് വരാൻ ആയിരുന്നു ബന്ധുക്കൾക്ക് വനപാലകർ നൽകിയ നിർദ്ദേശം. ഇത് അനുസരിച്ച് ബന്ധുക്കൾ സ്റ്റേഷനിലെത്തിയപ്പോൾ തെളിവെടുപ്പിനായി വീട്ടിലേക്ക് കൊണ്ടുപോയെന്ന് പറഞ്ഞു. എന്നാൽ, പിന്നീട് പൊന്നുമോൻ മരിച്ചെന്നുള്ള വിവരമാണ് പുറത്തുവന്നത്. തെളിവെടുപ്പിനായി ഏഴംഗ വനപാലകസംഘം വീട്ടിൽ എത്തിയപ്പോൾ പൊന്നുമോൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെന്നും അപ്പോൾ കിണറ്റിൽ വീണ് മരിക്കുകയായിരുന്നു എന്നുമാണ് വനപാലകർ പറയുന്നത്.
സംഭവം നടന്ന് ഏറെ സമയം കഴിഞ്ഞ ശേഷമാണ് വനപാലകർ അയൽപക്കകാരെ പോലും ഇക്കാര്യം അറിയിക്കുന്നത്. വനപാലകർ അറിയിച്ചത് അനുസരിച്ച് നാട്ടുകാർ എത്തിയപ്പോൾ മത്തായിയുടെ മൃതദേഹമാണ് കണ്ടത്. തുടർന്ന് സംഘടിച്ച നാട്ടുകാർ വനപാലകരുടെ വാഹനം തടഞ്ഞുവെയ്ക്കുകയും ചെയ്തു. സന്ധ്യയായപ്പോൾ വാഹനം ഉപേക്ഷിച്ച് വനപാലകർ രക്ഷപ്പെടുകയായിരുന്നു.
advertisement
You may also like:ബെന്നി ബെഹ്നാന്റെ കത്ത് പരിഗണിച്ച് നരേന്ദ്ര മോദി തൂക്കുമരം വിധിച്ചാൽ അതേറ്റുവാങ്ങാൻ ആയിരംവട്ടം ഒരുക്കം [NEWS]സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി കുടിശിക നൽകാൻ കഴിയുന്ന അവസ്ഥയല്ല: കേന്ദ്ര ധനകാര്യ സെക്രട്ടറി [NEWS] കോവിഡ് വ്യാജ വാർത്തകൾ: സമൂഹമാധ്യമങ്ങൾ 24 മണിക്കൂറും നിരീക്ഷിക്കും [NEWS]
മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുക്കാൻ സീതത്തോട്ടിൽ നിന്ന് അഗ്നിരക്ഷാസേനയുടെ യൂണിറ്റ് എത്തിയെങ്കിലും ഉന്നത ഉദ്യോഗസ്ഥർ എത്തിയതിനു ശേഷം മൃതദേഹം പുറത്തെടുത്താൽ മതി എന്ന നിലപാടിൽ ആയിരുന്നു നാട്ടുകാർ. കെ.യു.ജനീഷ്കുമാർ എംഎൽഎയും പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. അതേസമയം, സംഭവത്തെക്കുറിച്ച് ഉന്നത പൊലീസ് സംഘമോ അല്ലെങ്കിൽ ക്രൈംബ്രാഞ്ചോ സിബിഐയോ അന്വേഷിക്കണമെന്ന ആവശ്യവും ഉയർന്നു കഴിഞ്ഞു.
advertisement
മണിയാർ ഹൈസ്കൂൾ ജീവനക്കാരി ഷീബയാണ് ഭാര്യ. സോന, ഡോണ എന്നിവരാണ് മക്കൾ. കുടപ്പനയിൽ കടുവ നിരീക്ഷണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ക്യാമറയിലെ മെമ്മറി കാർഡ് പൊന്നുമോൻ എടുത്തതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിൽ എടുത്തതെന്നാണ് റാന്നി ഡിഎഫ്ഒ എം. ഉണ്ണിക്കൃഷ്ണൻ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 29, 2020 11:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
#JusticeForPonnu | വനപാലകർ കസ്റ്റഡിയിലെടുത്ത യുവാവിന്റെ മൃതദേഹം കിണറ്റിൽ; സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം