'നിയമസഭയിൽ ചീഫ് മാർഷലിനെ മർദിച്ചു'; മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ

Last Updated:

സഭാ മര്യാദകളുടെ ലംഘനം നടത്തിയെന്ന് പ്രമേയത്തിൽ എം ബി രാജേഷ് പറയുന്നു. മര്‍ദനത്തില്‍ ചീഫ് മാർഷലിന് പരിക്കേറ്റു. അദ്ദേഹത്തിന് ശസ്ത്രക്രിയ വേണ്ടിവന്നു

നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം
നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം
തിരുവനന്തപുരം: നിയമസഭയിൽ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. സമ്മേളനത്തിനിടെ വാച്ച് ആൻഡ് വാർഡിനെ മർദിച്ചതിലും ചീഫ് മാര്‍ഷലിനെ പരിക്കേൽപ്പിച്ചതിനുമാണ് നടപടി. എം വിൻസന്റ്, റോജി എം ജോൺ, സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മന്ത്രി എം ബി രാജേഷാണ് ഇതു സംബന്ധിച്ച് പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത്.
സഭാ മര്യാദകളുടെ ലംഘനം നടത്തിയെന്ന് പ്രമേയത്തിൽ എം ബി രാജേഷ് പറയുന്നു. മര്‍ദനത്തില്‍ ചീഫ് മാർഷലിന് പരിക്കേറ്റു. അദ്ദേഹത്തിന് ശസ്ത്രക്രിയ വേണ്ടിവന്നു. തിങ്കളാഴ്ച മുതല്‍ പ്രതിപക്ഷം സഭാ മര്യാദകൾ ലംഘിക്കുന്നതാണ് കണ്ടത്. സഭയ്ക്കകത്താകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വനിതകൾ അടക്കമുള്ള സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു. ശാരീരികമായി ഉപദ്രവിച്ചു. സഭയുടെ അന്തസ്സിന് നിരക്കാത്ത പ്രകോപന മുദ്രാവാക്യങ്ങൾ മുഴക്കി. മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തു. ആക്ഷേപ ആംഗ്യങ്ങൾ കാണിച്ചുവെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.
advertisement
മന്ത്രി അവതരിപ്പിച്ച പ്രമേയത്തിന്റെ പൂർണരൂപം 
''2025 ഒക്ടോബർ 6 ന് സഭാ സമ്മേളനം പുനരാരംഭിച്ചതുമുതൽ പ്രതിപക്ഷാംഗങ്ങൾ സഭാനടപടികൾ തടസ്സപ്പെടുത്തുകയും സഭാമര്യാദകൾ നിരന്തരം ലംഘിക്കുകയും ചെയ്തുകൊണ്ട് സഭയ്ക്കകത്താകെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്. സഭാനടപടികൾ സുഗമമായി നടത്തിക്കൊണ്ടുപോകാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനായി ബഹുമാനപ്പെട്ട സ്പീക്കർ വിളിച്ച യോഗം പോലും ബഹിഷ്കരിക്കുന്ന അസാധാരണ സമീപനമാണ് പ്രതിപക്ഷം സ്വീകരിച്ചത്. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വനിതകൾ അടങ്ങുന്ന സുരക്ഷാ ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുകയുണ്ടായി.
advertisement
സഭയുടെ സുഗമമായ നടത്തിപ്പിന് തുടർച്ചയായി തടസ്സം സൃഷ്ടിക്കുകയും ചെയറിന്റെ മുഖം മറയ്ക്കുന്ന തരത്തിൽ ബാനറുകൾ പ്രദർശിപ്പിക്കുകയും ചെയറിന്റെ നിർദ്ദേശങ്ങൾ അവഗണിച്ചുകൊണ്ട് സഭയുടെ അന്തസ്സിനു നിരക്കാത്തതും പ്രകോപനപരമായതുമായ മുദ്രാവാക്യങ്ങൾ മുഴക്കുകയും ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കുനേരെ പാഞ്ഞടുക്കുകയും ചെയ്തു.
ഒന്നാകെ തുടർച്ചയായി നടത്തി വന്നിരുന്ന അക്രമ പരമ്പരയുടെ ഭാഗമായി ഇന്ന് സഭാ നടപടികൾ ആരംഭിച്ചതു മുതൽ പ്രതിപക്ഷാംഗങ്ങൾ കൂടുതൽ പ്രകോപിതരായി ചെയറിനു നേരെ ആക്ഷേപ ആംഗ്യങ്ങൾ കാണിക്കുകയും സഭയെ പരിഹസിക്കുകയും ചട്ടപ്രകാരം മാത്രം സഭയിൽ പ്രവർത്തിപ്പിക്കേണ്ട ബെൽ പലതവണ അനധികൃതമായി പ്രവർത്തിപ്പിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തതിനു ശേഷം ചെയറിൻ്റെ ഡയസ്സിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുകയും അത് തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരെ ശാരീരികമായി ആക്രമിക്കുകയും ചെയ്തിരിക്കുന്നു. തത്ഫലമായി നിയമസഭാ ചീഫ് മാർഷൽ ശ്രീ. ഷിബുവിൻ്റെ വലതുകൈയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരിക്കുകയാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. പ്രതിപക്ഷാംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത അച്ചടക്ക ലംഘനത്തെ ഈ സഭ ശക്തമായി അപലപിക്കുന്നു.
advertisement
ഇപ്രകാരം സഭാചട്ടങ്ങളും നടപടിക്രമങ്ങളും കീഴ്വഴക്കവും ചെയറിന്റെ നിർദ്ദേശങ്ങളും ലംഘിച്ചുകൊണ്ട് സഭയുടെ സുരക്ഷാ ചുമതലയുള്ള ചീഫ് മാർഷലിനെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തതുമൂലം ശ്രീ. റോജി എം. ജോൺ, ശ്രീ. എം. വിൻസെന്റ്, ശ്രീ. സനീഷ്‌കുമാർ ജോസഫ് എന്നീ നിയമസഭാംഗങ്ങൾ സഭയുടെയും സഭാധ്യക്ഷന്റെയും പ്രത്യേക അവകാശങ്ങൾ ലംഘിച്ചതായി ഈ സഭ വിലയിരുത്തുന്നു.
ഈ സാഹചര്യത്തിൽ ശ്രീ. റോജി എം. ജോൺ, ശ്രീ. എം. വിൻസെന്റ്, ശ്രീ. സനീഷ്കുമാർ ജോസഫ് എന്നീ നിയമസഭാംഗങ്ങളെ കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളിൽ അനുബന്ധം II ആയി ചേർത്തിട്ടുള്ള പെരുമാറ്റചട്ടങ്ങളിലെ 2150 53( നടപ്പുസമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിൽ സഭാംഗത്വത്തിൽനിന്നും സസ്പെന്റ് ചെയ്യാൻ അവതരിപ്പിക്കുന്നു. സഭതീരുമാനിക്കുന്നു പ്രകാരം സഭയുടെ എന്ന പ്രമേയം ഞാൻ അവതരിപ്പിക്കുന്നു.''
advertisement
Summary: Three Opposition MLAs have been suspended from the Legislative Assembly. The disciplinary action was taken for allegedly assaulting the Watch and Ward staff and injuring the Chief Marshal during the session. The suspended MLAs are M. Vincent, Roji M. John, and Saneesh Kumar Joseph. The resolution regarding the suspension was presented in the Assembly by Minister M. B. Rajesh.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നിയമസഭയിൽ ചീഫ് മാർഷലിനെ മർദിച്ചു'; മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ
Next Article
advertisement
'നിയമസഭയിൽ ചീഫ് മാർഷലിനെ മർദിച്ചു'; മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ
'നിയമസഭയിൽ ചീഫ് മാർഷലിനെ മർദിച്ചു'; മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ
  • മൂന്ന് പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു.

  • വാച്ച് ആൻഡ് വാർഡിനെ മർദിച്ചതിനും ചീഫ് മാർഷലിനെ പരിക്കേൽപ്പിച്ചതിനുമാണ് നടപടി.

  • സസ്പെൻഡ് ചെയ്ത എംഎൽഎമാർ: എം വിൻസന്റ്, റോജി എം ജോൺ, സനീഷ് കുമാർ ജോസഫ്.

View All
advertisement