'മുഖ്യമന്ത്രിക്ക് വാര്‍ത്താക്കുറിപ്പ് എഴുതി നല്‍കിയത് സാമാന്യ വിവരം ഇല്ലാത്തയാൾ'; കേന്ദ്ര മന്ത്രി വി മുരളീധരൻ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
"വിനോദിനി ബാലകൃഷ്ണനെ വി. മുരളീധരന്‍ വേട്ടയാടുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞില്ലല്ലോയെന്ന ആശ്വാസമുണ്ട്. അതിൽ സത്യസന്ധത പുലര്‍ത്തിയതിന് മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നു"
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിനെതിരായ വിമർശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. വിദേശത്തുനിന്നുള്ള കള്ളക്കടത്ത് നിരീക്ഷിക്കലാണ് വിദേശകാര്യ വകുപ്പിന്റെ ജോലി എന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രി ധരിച്ചിരിക്കുന്നത്. ഇതെല്ലാം ധനകാര്യ വകുപ്പിന്റെ കീഴില്‍ വരുന്ന കസ്റ്റംസിന്റെ ചുമതലയാണ്. തന്‍റെ വകുപ്പ് എന്താണെന്ന് മുഖ്യമന്ത്രിക്ക് അറിയില്ല. കേന്ദ്രപദവി വാഹിക്കാത്തത് കൊണ്ടാവാം അറിയാത്തതെന്നും മുരളീധരന്‍ പറഞ്ഞു. മുരളീധരന്‍ കേന്ദ്രമന്ത്രിയായതിന് ശേഷമാണ് നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് തുടങ്ങിയതെന്ന് മുഖ്യമന്ത്രി ഇന്നലെ വിമർശിച്ചിരുന്നു.
ഹൈക്കോടതിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ മറുപടി നൽകുക എന്നത് സ്വാഭാവിക നടപടി മാത്രമാണെന്നും മുരളീധരന്‍ പറഞ്ഞു. കേസിൽ എതിർകക്ഷി പോലുമല്ലാത്ത കസ്റ്റംസ് കമ്മീഷണർ ഇത്തരത്തിൽ പ്രസ്താവന നൽകുന്നത് കേട്ടുകേൾവി ഇല്ലാത്തതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
മുഖ്യമന്ത്രിക്ക് വാര്‍ത്താക്കുറിപ്പ് എഴുതി നല്‍കിയത് സാമാന്യ വിവരം ഇല്ലാത്തയാളാണ്. മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞത് വിവരക്കേടാണ്. മുഖ്യമന്ത്രിയെക്കൊണ്ട് വിഡ്ഢിത്തരങ്ങള്‍ പറയിച്ചെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.
ഇച്ഛാശക്തിയുള്ള ധനകാര്യ മന്ത്രിയും ധനകാര്യ വകുപ്പും കേന്ദ്രത്തിലുള്ളതുകൊണ്ടാണ് വിദേശ പൗരന്മാരുമായി ചേര്‍ന്ന് പിണറായി വിജയന്‍ നടത്തിയ കള്ളക്കടത്ത് കൈയോടെ പിടിച്ചത്. വിനോദിനി ബാലകൃഷ്ണനെ വി. മുരളീധരന്‍ വേട്ടയാടുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞില്ലല്ലോയെന്ന ആശ്വാസമുണ്ട്. അതിൽ സത്യസന്ധത പുലര്‍ത്തിയതിന് മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.
advertisement
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞത്
നിയമസഭാ തെരഞ്ഞെടുപ്പ് കസ്റ്റംസാണ് പ്രചരണ പദ്ധതികൾ നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനുള്ള തെളിവാണ് മന്ത്രിസഭയിലെ അംഗങ്ങൾക്കും സ്പീക്കർക്കുമെതിരെ സത്യവാങ്മൂലം നൽകിയത്. കൃത്യമായ ചില കളികൾ നടക്കുന്നുണ്ടെന്നും കണ്ണടച്ച് പാലുകുടിച്ചാൽ ആരും അറിയില്ലെന്നു വിചാരിക്കുന്നത് പൂച്ചക്കൾക്കേ ചേരൂ. വിവിധ ഏജന്‍സികളുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന സ്വപ്ന സുരേഷ് ഒരു ഏജന്‍സിക്ക് മുമ്പാകെയും പറയാത്ത മഹാകാര്യം കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വന്നപ്പോള്‍ പറഞ്ഞോയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ ചോദിച്ചു.
advertisement
കഴിഞ്ഞ നവംബറില്‍ ഒരു പ്രതി ക്രിമിനല്‍ നിയമത്തിന്റെ 164 വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയ പ്രസ്താവനയിലെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ചാണ് കസ്റ്റംസ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കേസില്‍ സത്യവാങ്മൂലം കൊടുത്ത കസ്റ്റംസ് കമ്മീഷണര്‍ എതിര്‍ കക്ഷി പോലുമല്ല. സ്വപ്‌ന സുരേഷും കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥരുമാണ് എതിര്‍ കക്ഷികള്‍. എതിര്‍ കക്ഷിയല്ലാത്ത ഒരാള്‍ കോടതിയില്‍ ഇത്തരം സത്യവാങ്മൂലം നല്‍കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്.
‘ഒരു കേന്ദ്ര സഹമന്ത്രി ചില കാര്യങ്ങൾ പറഞ്ഞു. അദ്ദേഹം മന്ത്രിയായശേഷം എത്ര സ്വർണക്കടത്തു നടന്നു എന്നതിനു കണക്കുണ്ടോ? അദ്ദേഹം വന്നശേഷമാണ് നയതന്ത്രതലത്തിൽ സ്വർണക്കടത്തു തുടങ്ങിയത്. സ്വർണം കടത്തിയത് നയതന്ത്ര ബാഗിലല്ലെന്നു പറയാൻ പ്രതിയുമായി കേന്ദ്ര സഹമന്ത്രിക്കു ബന്ധമുണ്ടോ? നയതന്ത്ര ബാഗിലാണ് സ്വർണം കടത്തിയതെന്നു ധനസഹമന്ത്രി പറഞ്ഞപ്പോൾ അതിനു വിരുദ്ധമായി ഈ മന്ത്രി നിലപാടെടുത്തു.
advertisement
Also Read 'ഒരു രാഷ്ട്രീയ പാര്‍ട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നു; അത് വിലപ്പോവില്ല': കസ്റ്റംസ് കമ്മിഷണർ
സ്വർണക്കടത്തു പ്രതിയെ വിദേശത്തുനിന്നു വിട്ടുകിട്ടാത്തത് എന്താണെന്നു ചോദിച്ചപ്പോള്‍ വിദേശകാര്യ വക്താവിനോട് ചേദിക്കണമെന്നാണ് മന്ത്രി പറഞ്ഞത്. അതേ മന്ത്രിയാണ് ഇപ്പോൾ കസ്റ്റംസ് എന്ന വാളും ചുഴറ്റി ഇറങ്ങുന്നത്. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കേന്ദ്ര ഏജൻസികളുടെ ആക്രമണോത്സുകത കൂടി. അതിന്റെ ഒടുവിലത്തെ നീക്കമാണ് കിഫ്ബിക്കെതിരെ നടത്തിയത്.
Also Read ഐഫോണുകളിൽ ഒന്ന് കൈവശം വെച്ച കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും
advertisement
പിന്നാലെ, മന്ത്രിസഭയിലെ അംഗങ്ങൾക്കും സ്പീക്കർക്കുമെതിരെ ഹൈക്കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. കിഫ്ബിയെ കുഴിച്ചുമൂടാനാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും മനോനില കടമെടുത്ത് കേന്ദ്ര ഏജൻസി ഇറങ്ങിയിരിക്കുന്നത്. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ജുഡിഷ്യൽ മജിസ്ട്രേറ്റിനു നൽകിയ മൊഴിയിലെ ചില ഭാഗങ്ങൾ ഉദ്ധരിച്ചാണ് കസ്റ്റംസ് കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്.
സത്യവാങ്മൂലം കൊടുത്ത കസ്റ്റംസ് കമ്മിഷണർ കേസിൽ എതിർകക്ഷി പോലുമല്ല. അങ്ങനെയൊരാൾ ഇത്തരം പ്രസ്താവന നൽകുന്നത് കേട്ടുകേൾവിയില്ല. ജൂലൈ മുതൽ സ്വപ്ന വിവിധ ഏജൻസികളുടെ കസ്റ്റഡിയിലാണ്. ഒരു ഏജൻസിക്കു മുന്നിലും പറയാത്ത മഹാകാര്യം കസ്റ്റംസിന്റെ കസ്റ്റഡിയിൽ പറഞ്ഞിട്ടുണ്ടെങ്കിൽ കാരണം എന്തായിരിക്കും. കസ്റ്റംസും അതിനു പിന്നിൽ പ്രവർത്തിച്ചവരും അതു പുറത്തു പറയാൻ തയാറാകാണം.
advertisement
വകുപ്പ് 164 പ്രകാരം മജിസ്ട്രേറ്റിനു മുന്നിൽ നൽകുന്ന പ്രസ്താവന അന്വേഷണ ഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനു മാത്രമേ ലഭിക്കൂ. 164 പ്രകാരം വ്യക്തി നൽകുന്ന പ്രസ്താവന അന്വേഷണ ഏജൻസി വെളിപ്പെടുത്തരുതെന്നു ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. നിയമവശം ഇങ്ങനെയായിരിക്കെ കസ്റ്റംസ് കമ്മിഷണർ മന്ത്രിസഭാ അംഗങ്ങളെ മോശപ്പെടുത്തുക എന്ന തിരഞ്ഞെടുപ്പ് ലക്ഷ്യത്തോടെയാണ് ഇറങ്ങിയിരിക്കുന്നത്.
കേന്ദ്രത്തിലെ ഭരണകക്ഷിയുടെ സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ പ്രതിയുടെ മാനസിക ചാഞ്ചല്യം മുതലെടുക്കുന്നു. തെളിവുകളില്ലാതെ ഏജൻസിക്കു മുന്നോട്ടു പോകാൻ കഴിയില്ല. അതെല്ലാം മറന്നു രാഷ്ട്രീയ പ്രസ്താവന നൽകുന്ന രീതിയാണ് ഏജൻസി അവലംബിച്ചത്. ഇത് പ്രതിപക്ഷത്തിനും ബിജെപിക്കും ഒരുപോലെ പ്രയോജനമുണ്ടാക്കാനുള്ള വിടുവേലയാണ്.
advertisement
2020 നവംബറില്‍ തന്നെ രഹസ്യമൊഴിയില്‍ എന്തുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നിമിഷങ്ങള്‍ക്കുള്ളില്‍ അതേറ്റുപിടിച്ച് പ്രതിപക്ഷ നേതാവും പ്രസ്താവന ഇറക്കിയിരുന്നു. അവര്‍ ഒരേ സ്വരത്തിലാണത് പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Pinarayi vijayan, V Muraleedharan, Dollar Smuggling, Gold smuggling, Kodiyeri Balakrishnan, Vinodini, iPhone, Customs
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 07, 2021 1:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുഖ്യമന്ത്രിക്ക് വാര്‍ത്താക്കുറിപ്പ് എഴുതി നല്‍കിയത് സാമാന്യ വിവരം ഇല്ലാത്തയാൾ'; കേന്ദ്ര മന്ത്രി വി മുരളീധരൻ