VS Achuthanandan@ 98 | ജനഹൃദയങ്ങളിൽ കൊത്തിവെച്ച രണ്ടക്ഷരം 'VS'; സമാനതകളില്ലാത്ത കമ്മ്യൂണിസ്റ്റ് വിപ്ലവ നായകന് ഇന്ന് പിറന്നാൾ
- Published by:Rajesh V
- news18-malayalam
Last Updated:
V S Achuthanandan| കേരള രാഷ്ട്രീയം ഇന്ന് ഏറെ മിസ് ചെയ്യുന്നത് വിഎസിന്റെ രാഷ്ട്രീയ വിഷയങ്ങളിലെ സജീവമായ ഇടപെടലുകളാണ്. അഴിമിതിക്കും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കുമെതിരെ എന്നും ജനങ്ങൾക്കൊപ്പം ചേർന്നുനിന്ന് ശബ്ദമുയർത്താൻ വി എസ് ഉണ്ടായിരുന്നു. ഓരോ രാഷ്ട്രീയ സംഭവവികാസങ്ങളിലും അളന്നുമുറിച്ചുള്ള വി എസിന്റെ നിലപാടുകൾക്കായി കേരളം കാത്തിരിക്കുമായിരുന്നു, അടുത്തകാലംവരെ.
തിരുവനന്തപുരം: കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ജനമനസ്സുകളിൽ ഇടംനേടിയ പ്രിയ സഖാവിന് ഇന്ന് 97 വയസ് പൂർത്തിയാകുന്നു. ജീവിച്ചിരിക്കുന്ന ഏറ്റവും ജനകീയനായ കമ്മ്യൂണിസ്റ്റ് നേതാവ്, വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദന് ആയുരാരോഗ്യം നേർന്ന് നിരവധി ഫോൺകോളുകളാണ് തിരുവനന്തപുരത്തെ 'കവടിയാർ' ഹൗസിലേക്ക് എത്തുന്നത്. കവടിയാർ ഹൗസിൽ ഇന്നു കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന ചെറിയ ആഘോഷത്തിലൊതുങ്ങും വിഎസിന്റെ പിറന്നാൾ.
ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷന്റെ ഔദ്യോഗിക വസതിയിൽ നിന്ന് വിഎസ് പുറത്തേക്ക് ഇറങ്ങിയിട്ട് ഏതാണ്ട് ഒരു വർഷമാകുന്നു. കോവിഡ് നിയന്ത്രണങ്ങളും പ്രായാധിക്യവും കാരണം വസതിയിൽ തന്നെയാണ് മുഴുവൻ സമയവും. ഏത് പ്രതിസന്ധിയിലും തന്നിൽ ഊർജം നിറയ്ക്കുന്ന ജനങ്ങളെ കാണാതെ, അവരോട് സംവദിക്കാതെ വിഎസ് കഴിയുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇതാദ്യമായിട്ടാകാം...
advertisement
കഴിഞ്ഞ ഒക്ടോബറിൽ തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് വിഎസിന് ആശുപത്രിയിൽ കഴിയേണ്ടി വന്നിരുന്നു. ഇതിനുശേഷം പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സന്ദർശകരെ സ്വീകരിക്കുന്നില്ല. ചിട്ടയായ ജീവിത രീതികൾ കൊണ്ട് പതിവ് ജീവിതത്തിലേക്ക് അദ്ദേഹം ഏറെക്കുറെ മടങ്ങിവന്നെങ്കിലും നടക്കുന്നതിന് പരസഹായം വേണ്ടിവരുന്നു. പത്രങ്ങൾ വായിച്ചുകേൾക്കും. രാഷ്ട്രീയരംഗത്തെ ഓരോ ചലനങ്ങളും അറിയാൻ ശ്രമിക്കുന്നു. എങ്കിലും കേരള രാഷ്ട്രീയത്തെ മാറ്റിമറിയ്ക്കുന്ന ഇടപെടലുകൾ മാത്രം ഇപ്പോൾ ഇല്ല.
1964ൽ ഇന്ത്യൻ കമ്മ്യണിസ്റ്റ് പാർട്ടിയിൽ നിന്ന് ഇറങ്ങി വന്ന് മാർക്സിസ്റ്റ് പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിന് നേതൃത്വം വഹിച്ച 32 പേരിൽ ജീവിച്ചിരിക്കുന്ന ഒരേയൊരാളാണ് വി എസ്. രാഷ്ട്രീയ രംഗത്തും പാർലമെന്‍ററി രംഗത്തും ഇത്രയേറെ സ്വീകാര്യനായ കമ്മ്യൂണിസ്റ്റ് നേതാവ് രാജ്യത്ത് തന്നെ വേറെയില്ല. കേരള രാഷ്ട്രീയം ഇന്ന് ഏറെ മിസ് ചെയ്യുന്നത് വിഎസിന്റെ രാഷ്ട്രീയ വിഷയങ്ങളിലെ സജീവമായ ഇടപെടലുകളാണ്. അഴിമിതിക്കും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കുമെതിരെ എന്നും ജനങ്ങൾക്കൊപ്പം ചേർന്നുനിന്ന് ശബ്ദമുയർത്താൻ വി എസ് ഉണ്ടായിരുന്നു. ഓരോ രാഷ്ട്രീയ സംഭവവികാസങ്ങളിലും അളന്നുമുറിച്ചുള്ള വി എസിന്റെ നിലപാടുകൾക്കായി കേരളം കാത്തിരിക്കുമായിരുന്നു, അടുത്തകാലംവരെ.
advertisement

ജനനേതാവിന്റെ ജനനം
1923 ഒക്ടോബർ 20ന് പുന്നപ്രയിൽ ജനനം. കഷ്ടതകൾ നിറഞ്ഞ കുട്ടിക്കാലം. അച്ഛന്‍റെയും അമ്മയുടെയും മരണത്തിന് പിന്നാലെ ഏഴാം ക്ലാസിൽവെച്ച് ഔദ്യോഗിക വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് തയ്യൽ തൊഴിലാളിയായും കയർ ഫാക്ടറിയിലെ തൊഴിലാളിയുമായി മുന്നോട്ട്. 17ാം വയസിൽ പി കൃഷ്ണപ്പിള്ള തെളിച്ച വഴിയിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ. പിന്നീട് പടിപടിയായി വളർന്ന് സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിലേക്ക്.
advertisement
സമരനേതാവ്
1946ലെ ഐതിഹാസികമായ പുന്നപ്ര വയലാർ സമരത്തിന്‍റെ പ്രധാന നേതാക്കളിൽ ഒരാളാണ് വി എസ് അച്യുതാനന്ദൻ. സമരത്തിന്‍റെ പേരിൽ അറസ്റ്റിലാവുകയും ക്രൂരമർദ്ദനത്തിന് ഇരയാവുകയും ചെയ്തിരുന്നു. പാർട്ടി രഹസ്യങ്ങൾ വെളിപ്പെടുത്താത്തതിന്‍റെ പേരിൽ ലോക്കപ്പ് മുറിയിൽ കടുത്ത മർദ്ദനമുറകൾ നേരിടേണ്ടിവന്നു. 1957ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തുമ്പോഴേക്കും പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് വളർന്ന അച്യുതാനന്ദൻ അന്നത്തെ ഒൻപതംഗ സംസ്ഥാനസമിതിയിൽ അംഗവുമായി. ഇന്ന് സിപിഎം കേന്ദ്രകമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാണ്.
advertisement
മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും
വി എസിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ തുടക്കം തോൽവിയോടെയായിരുന്നു. 1965 ൽ സ്വന്തം മണ്ഡലമായ അമ്പലപ്പുഴയിൽ കോൺഗ്രസിലെ കെ എസ് കൃഷ്ണക്കുറുപ്പിനോടായിരുന്നു ആദ്യത്തെ മത്സരവും പരാജയവും. പിന്നീട് 1967 ൽ കോൺഗ്രസിന്‍റെ എ അച്യുതനെ പരാജയപ്പെടുത്തി നിയമസഭയിൽ. പിന്നീട് പരാജയം അറിയേണ്ടി വന്നത് രണ്ട് തവണ മാത്രം. 1977ലും 1996ലും.
1996 ൽ ഇടതുശക്തികേന്ദ്രമായ മാരാരിക്കുളത്ത് വി എസിന് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് പാർട്ടിയിലെ വിഭാഗീയതയുടെ ഫലമായായിട്ടായിരുന്നു. അന്ന് മുഖ്യമന്ത്രിയാകുമെന്ന് കരുതിയിരുന്ന വിഎസിന്‍റെ തോൽവിയെക്കുറിച്ച് പാർട്ടി അന്വേഷണം നടത്തുകയും ചെയ്തിരുന്നു. മൂന്ന് തവണ കേരളത്തിന്‍റെ പ്രതിപക്ഷ നേതാവായിരുന്നു. 1992 മുതല്‍ 1996 വരേയും 2001 മുതല്‍ 2006 വരേയും 2011 മുതല്‍ 2016 വരേയുമായിരുന്നു ഇത്. പ്രതിപക്ഷ നേതാവെന്ന രീതിയിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധപിടിച്ചുപറ്റി.
advertisement

മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത് 2006ൽ. പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നതകൾ പാർട്ടിയും വി എസും രണ്ട് വഴിക്കെന്ന പ്രതീതിവരെ ജനിപ്പിച്ചിരുന്നു. 2011 ൽ അധികാര തുടർച്ച നേടാൻ കഴിഞ്ഞില്ലെങ്കിലും വി എസിന്‍റെ നേതൃത്വത്തിൽ മികച്ച വിജയമായിരുന്നു ഇടതുമുന്നണി സംസ്ഥാനത്ത് സ്വന്തമാക്കിയത്.
advertisement
പോളിറ്റ്ബ്യൂറോ അംഗം, കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ്, കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി, എല്‍ഡിഎഫ് കണ്‍വീനര്‍, സംസ്ഥാന ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷൻ അങ്ങനെ പദവികളുടെ നീണ്ടനിര തന്നെ വി എസിനെ തേടിയെത്തി.
വിവാദങ്ങളും അച്ചടക്ക നടപടിയും
2006ൽ മുഖ്യമന്ത്രിയായിരുന്ന വി എസും പാർട്ടി സെക്രട്ടറി പിണറായി വിജയനും തമ്മിലുള്ള അഭിപ്രായ ഭിന്നത പലതവണ മറനീക്കി പുറത്തുവന്നു. കടുത്ത ഭിന്നതകൾക്കൊടുവിൽ 2007 മേയ് 26ന് വി എസിനെ പോളിറ്റ്ബ്യൂറോയിൽ നിന്ന് താൽക്കാലികമായി പുറത്താക്കി. പിന്നീട് വിഎസിനെ കേന്ദ്രകമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. പോളിറ്റ്ബ്യൂറോ അംഗമായിരുന്ന പിണറായിക്കെതിരെയും നടപടി ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ പിന്നീട് പി ബിയിലേക്ക് തിരിച്ചെടുത്തു. തരംതാഴ്ത്തലിന് പുറമെ പാർട്ടിയുടെ പരസ്യശാസനയ്ക്കും വി എസ് വിധേയനാകേണ്ടി വന്നിട്ടുണ്ട്.

ടി പി ചന്ദ്രശേഖരൻ വധത്തെതുടർന്ന് പാർട്ടി പ്രതിരോധത്തിലായ സമയത്ത് വിഎസ് നടത്തിയ ചടുലനീക്കങ്ങൾ പാർട്ടിയെ പ്രതിസന്ധിയിലാക്കി. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് നടന്ന ദിവസം ടിപിയുടെ വീട്ടിലെത്തിയ വിഎസ് കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചു. രാഷ്ട്രീയ ഭേദമന്യേ പൊതുസമൂഹത്തിൽ വി എസിന് കൂടുതൽ സ്വീകാര്യത ലഭിക്കുന്നതിന് ഇത്തരം നീക്കങ്ങൾ കാരണമായി. വിഎസാണ് ശരിയെന്ന് സാധാരണക്കാർ പോലും പറഞ്ഞുനടന്ന കാലം.....
98ാം വയസ്സിലേക്ക് കടക്കുമ്പോൾ, പൊതുരംഗത്ത് പഴയതുപോലെ സജീവമല്ലെങ്കിലും വി എസ് എന്ന രണ്ടക്ഷരം ജനമനസ്സുകളിൽ ഇന്നും മിന്നിത്തിളങ്ങുകയാണ്, സുവര്‍ണശോഭയോടെ...
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 20, 2020 8:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
VS Achuthanandan@ 98 | ജനഹൃദയങ്ങളിൽ കൊത്തിവെച്ച രണ്ടക്ഷരം 'VS'; സമാനതകളില്ലാത്ത കമ്മ്യൂണിസ്റ്റ് വിപ്ലവ നായകന് ഇന്ന് പിറന്നാൾ