തിരുവനന്തപുരം: വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പ്രതികളായ പൊലീസുകാരെ സര്‍വീസില്‍ തിരിച്ചെടുത്തു. സിഐ ക്രിസ്പിന്‍ സാം, എസ്ഐ ദീപക്, എഎസ്ഐ ജനാര്‍ദ്ദനന്‍, ഗ്രേഡ് എഎസ്ഐ സുധീര്‍, സീനിയര്‍ സിപിഒ സന്തോഷ് ബേബി, സിപിഒ ശ്രീരാജ്, സുനില്‍കുമാര്‍ എന്നിവരെയാണ് തിരിച്ചെടുത്തത്.
ക്രൈംബ്രാഞ്ചാണ് പ്രതികളെ സർവീസിൽ തിരിച്ചെടുക്കാൻ ശുപാർശ നൽകിയത്. ഇതിൽ ക്രിസ്പിന്‍ സാം ഒഴികെയുള്ള പൊലീസുകാര്‍ക്ക് എറണാകുളം റൂറലിലാണ് നിയമനം. ഇവര്‍ ജില്ലാ പൊലീസ് മേധാവിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യണം. ക്രിസ്പിന്‍ സാമിനോട് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് അന്വേഷണം അവസാനിച്ചതിനാലാണ് ഇവരെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതെന്ന് ഐജി വിജയ് സാക്കറെയുടെ ഉത്തരവില്‍ പറയുന്നു.
വരാപ്പുഴ കേസില്‍ മുന്‍ റൂറല്‍ എസ്പി എ.വി. ജോര്‍ജ് ഉള്‍പ്പെടെ 11 പൊലീസ് ഉദ്യോഗസ്ഥരെ വകുപ്പുതല നടപടികളുടെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്യുകയും 9 പേരെ പ്രതി ചേര്‍ക്കുകയും ചെയ്തിരുന്നു. വരാപ്പുഴ സ്വദേശി വാസുദേവന്റെ വീടാക്രമിച്ച കേസില്‍ 2018 ഏപ്രില്‍ 6ന് രാത്രി 10.30ന് പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് പൊലീസിന്റെ ക്രൂരമര്‍ദനത്തില്‍ മരിച്ചെന്നാണ് ആരോപണം.
അറസ്റ്റ് രേഖപ്പെടുത്തിയത് പിറ്റേന്നു രാത്രി 9.15നാണ്. മജിസ്‌ട്രേട്ട് മുന്‍പാകെ ഹാജരാക്കാതെ ആശുപത്രിയിലാക്കി. ഏഴിനാണ് അറസ്റ്റ് എന്നു വരുത്തിത്തീര്‍ക്കാന്‍ ആറാംപ്രതിയായ ഇന്‍സ്‌പെക്ടര്‍ വ്യാജരേഖയുണ്ടാക്കിയെന്നും കേസുണ്ടായിരുന്നു. ലോക്കപ്പില്‍ ശ്രീജിത്തിന് മര്‍ദനമേറ്റിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കുറ്റപത്രം സമർപ്പിക്കുംമുൻപ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തത് ശരിയായില്ലെന്ന് ശ്രീജിത്തിന്റെ അമ്മ
വരാപ്പുഴ കേസിൽ കുറ്റപത്രം സമർപ്പിക്കും മുൻപ് ഉദ്യോഗസ്ഥരെ
തിരിച്ചെടുത്ത നടപടി ശരിയായില്ലെന്ന ശ്രീജിത്തിന്റെ അമ്മ ശ്യാമള . ഇത് കേസിനെ ബാധിക്കും. നീതി ലഭിക്കുന്നവരെ പോരാടും. ഉദ്യോഗസ്ഥരെ തിരിച്ചെടുത്തതിനെതിരെ കോടതിയെ സമീപിക്കുമെന്നും ശ്രീജിത്തിന്റെ അമ്മ ശ്യാമള പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.