തിരുവനന്തപുരം: നിയമസഭയിലെ പ്രതിഷേധങ്ങളെ കുറിച്ച് ഇപി ജയരാജന്റെ സ്റ്റഡി ക്ലാസ് അത്ഭുതമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇ പി ജയരാജൻ തല്ലിതകർത്ത നിയമസഭയിലെ കസേര പാലായിലെ ഗോഡൗണിലാണ്. മുഖ്യമന്ത്രിയെ വരികൾക്കിടയിൽ പരിഹസിക്കുകയാണ് ഇ പി ജയരാജനെന്നും സതീശൻ വിമർശിച്ചു.
നിയമസഭയിൽ എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് ഇപിയെ പോലെയുള്ള ഒരാൾ പ്രതിപക്ഷത്തിന് ക്ലാസെടുക്കുന്ന വിചിത്രമായ കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് ഓർത്തിട്ട് തനിക്ക് അത്ഭുതം തോന്നുന്നു. പക്ഷേ, കാര്യങ്ങൾ കൗശലത്തോടെ കാണുന്ന പുതിയ ജയരാജനാണോ ഇതെന്ന് സംശയിക്കുന്നുണ്ടെന്നും സതീശൻ പരിഹസിച്ചു.
“എംഎൽഎ ആയിരിക്കുമ്പോൾ അദ്ദേഹം തല്ലിത്തകർത്ത സ്‌പീക്കറുടെ കസേര എവിടെയെന്ന് ഞാൻ അന്വേഷിച്ചു. പാലായിലെ ഒരു ഗോഡൗണിൽ കിടക്കുന്നുണ്ടെന്നാണ് വിവരം. ഇക്കാര്യം വിനയപൂർവം ഇപിയെ ഓർമിപ്പിക്കുകയാണ്.” എന്നായിരുന്നു സതീശന്റെ മറുപടി.
Also Read- ബിജെപിയെ സ്വാഗതം ചെയ്ത തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന വൈകാരികം: വിഡി സതീശൻ
ശരിക്കും മുഖ്യമന്ത്രിയെ വരികൾക്കിടയിൽ പരിഹസിക്കുകയാണ് അദ്ദേഹം. പ്രതിപക്ഷ നേതാക്കളുടെ വാക്ക് ഔട്ട് പ്രസംഗങ്ങളാണ് ഭരണകക്ഷിയെ പ്രകോപിപ്പിക്കുന്നതെന്നാണ് അദ്ദേഹം പറയാതെ പറയുന്നതെന്നും സതീശൻ.
കേരളത്തിന്‍റെ വികസനപ്രവര്‍ത്തനങ്ങള്‍ സഹിക്കാതെ, നിയമസഭയെ അടക്കം അക്രമത്തിന്‍റെ കേന്ദ്രമാക്കി മാറ്റാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നായിരുന്നു ഇപി ജയരാജൻ പറഞ്ഞത്. ജനതാത്പര്യങ്ങൾ സംരക്ഷിക്കുന്ന നേതാവാകണം പ്രതിപക്ഷ നേതാവ്. അക്രമങ്ങളുടെ നേതാവാകരുത്. ആസൂത്രിതമായാണ് പ്രതിപക്ഷം തുടര്‍ച്ചയായി നിയമസഭാ ചട്ടങ്ങളുടെ ലംഘനം നടത്തുന്നതെന്നും ഇപി ജയരാജൻ കണ്ണൂരിൽ പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.