കൊച്ചി: ലൈഫ് മിഷൻ വടക്കാഞ്ചേരി ഭവനനിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി വിജിലൻസ് കേസെടുത്തു. സ്വർണക്കടത്ത് കേസിൽ കസ്റ്റഡിയിലുല്ള സ്വപ്ന സുരേഷ്, പി.എസ് സരിത്ത്, സന്ദീപ് നായർ എന്നിവരും ലൈഫ് മിഷൻ കേസിന്‍റെ പ്രതിപട്ടികയിലുണ്ട്.
ലൈഫ് മിഷൻ കേസിൽ സ്വപ്ന സുരേഷിനെ വിജിലൻസ് സംഘം ചോദ്യം ചെയ്യുന്നുണ്ട്. ഇതാദ്യമായാണ് സ്വപ്നയെ വിജിലൻസ് ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷൻ പദ്ധതിയിലെ കമ്മീഷനെക്കുറിച്ചും എം. ശിവശങ്കറിന്‍റെ പങ്കിനെക്കുറിച്ചും വിജിലൻസ് ചോദിച്ചറിയും.
കേസിൽ ആറാം പ്രതിയാണ് സ്വപ്‌നാ സുരേഷ്. സരിത്ത് സന്ദീപ് എന്നിവർ യഥാക്രമം ഏഴ്, എട്ട് പ്രതികളാണ്. പ്രതികളുടെ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. കമ്മീഷനായി സർക്കാർ ഉദ്യോഗസ്ഥർ ഫോൺ വാങ്ങുന്നത് കോഴയായി കണക്കാക്കാമെന്നാണ് വിജിലൻസിന്റെ നിലപാട്. ഇതനുസരിച്ചാണ് ശിവശങ്കറിനെ വിജിലൻസ് പ്രതിചേർത്തത്. കമ്മീഷനായി നൽകിയ ഫോണുകളുടെ വിവരവും വിജിലൻസ് സ്വപ്നയോട് ചോദിച്ച് അറിയുന്നുണ്ട്.
ലൈഫ് മിഷൻ സിഇഒ യു വി ജോസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യാൻ തിരുമാനിച്ചിട്ടുണ്ട്. ഇതു രണ്ടാംതവണയാണ് യു വി ജോസിനെ ഇഡി ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിൽ യൂണിടാക്കിന് കരാർ നൽകാൻ സമ്മർദം ചെലുത്തിയത് ശിവശങ്കറെന്ന് സൂചന ലഭിച്ച സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. യു വി ജോസിന്റെ സാന്നിധ്യത്തിൽ ശിവശങ്കറിനെയും ചോദ്യം ചെയ്യും. നേരത്തെ വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സിബിഐയും യു വി ജോസിനെ ചോദ്യം ചെയ്തിരുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.