കൊല്ലാൻ ശ്രമിച്ചിട്ടും സമനില വിടാതെ പൊലീസ്; സേനയുടെ നിലപാടിന് പിന്നിൽ കരുനാഗപ്പള്ളി സസ്പെന്‍ഷനോ?
- Published by:Arun krishna
- news18-malayalam
Last Updated:
കണ്‍മുന്നില്‍ അക്രമങ്ങള്‍ അരങ്ങേറുമ്പോഴും പോലീസ് ഇതേ നിസംഗത തുടര്‍ന്നാല്‍ ജീവനും സ്വത്തിനും ആരാണ് കാവല്‍ എന്ന ചോദ്യമാണ് സാധാരണക്കാർക്ക്.
സംസ്ഥാനത്ത് അടുത്ത കാലത്ത് നടന്നതില്‍ വെച്ച് ഏറ്റവുമധികം അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഹര്‍ത്താലാണ് വെളളിയാഴ്ച നടന്നത്. ദേശീയ, സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തതിലും ഓഫീസുകൾ റെയ്ഡ് ചെയ്തതിലും പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കേരളത്തില്‍ പരക്കെ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മിന്നല്‍ ഹര്‍ത്താലുകള്‍ നിയമവിരുദ്ധമാണെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കവെയാണ് ഈ അതിക്രമങ്ങള്‍ നടന്നതെന്നത് ശ്രദ്ധേയമാണ്. ഈ വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തതും ആദ്യം.
വിവിധ ജില്ലകളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേരളാ പോലീസ് അറിയിച്ചിരുന്നു. ജനജീവിതം സ്തംഭിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവിയും അക്രമ സംഭവങ്ങള്‍ ഉണ്ടാകാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാരും ആവര്‍ത്തിച്ചിട്ടും കേരളത്തില്‍ ഹര്‍ത്താലിന്‍റെ മറവില്‍ അക്രമങ്ങള്‍ ഉണ്ടായി. നിയമം നടപ്പാക്കേണ്ട, ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട പോലീസ് സേന അക്ഷരാര്‍ത്ഥത്തില്‍ നിസംഗരാകുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്.
advertisement

advertisement
ഹര്‍ത്താലിന് കടയടപ്പിക്കാനെത്തിയെ സമരക്കാരെ നാട്ടുകാര്‍ കൈയ്യേറ്റം ചെയ്യുന്ന സ്ഥിതിവരെ കണ്ണൂര്‍ പയ്യന്നൂരിലുണ്ടായി. സിനിമകളില്‍ കാണാറുള്ളത് പോലെ നായകനും വില്ലനും തമ്മിലുള്ള സംഘട്ടനത്തിന് ശേഷം സംഭവസ്ഥലത്ത് എത്തുന്നത് പോലെയായിരുന്നു പലയിടത്തും വെള്ളിയാഴ്ച പോലീസ് ഇടപ്പെട്ടതെന്നും ആക്ഷേപമുണ്ട്.
സ്വകാര്യ വാഹനങ്ങളടക്കം ഇരുന്നൂറിലെറെ വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടു. കെഎസ്ആര്‍ടിസിയുടെ എഴുപതോളം ബസുകളാണ് സമരാനുകൂലികള്‍ അടിച്ചു തകര്‍ത്തത്. കൊല്ലം പള്ളിമുക്കിൽ ഹർത്താല്‍ അനുകൂലികൾ പോലീസിനെ ബൈക്ക് കൊണ്ട് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം ഏവരെയും ഞെട്ടിച്ചു. കൊല്ലം ഇരവിപുരം പോലീസ് സ്റ്റേഷനിലെ സിപിഒ ആന്റണി, കൊല്ലം എ.ആർ.ക്യാമ്പിലെ കോൺസ്റ്റബിൾ നിഖിൽ എന്നിവർക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഹര്‍ത്താല്‍ ദിനത്തിലെ പ്രകടനത്തിനിടെ ഉണ്ടായ കല്ലേറില്‍ നിരവധി പോലീസുകാരുടെ കണ്ണിന് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
advertisement

ഇത്രയൊക്കെ സംഭവിച്ചിട്ടും പോലീസ് എന്തുകൊണ്ട് തങ്ങളുടെ നിസംഗത തുടര്‍ന്നു. സംസ്ഥാനത്ത് ഇത്രയധികം അക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടും പോലീസ് സേനയുടെ ഭാഗത്ത് നിന്ന് കേസ് രജിസ്റ്റര്‍ ചെയ്തതല്ലാതെ കാര്യമായ പ്രതിരോധങ്ങള്‍ ഒന്നും കണ്ടില്ല എന്നതും ശ്രദ്ധേയമാണ്.
advertisement
- 5 വര്‍ഷത്തിനിടെ കേരളത്തില്‍ നടന്ന ശക്തമായ പോലീസ് ഇടപെടലുകള്‍
- 2017 ജൂൺ കൊച്ചി പുതുവൈപ്പ് ഐഒസി പ്ലാന്‍റിനെതിരെ തെരുവിലറങ്ങിയ സമരക്കാര്‍ക്ക് നേരെ ഉണ്ടായ ലാത്തിചാര്‍ജ് പോലീസിനെ പ്രതിക്കൂട്ടിലാക്കി. നടുറോഡില്‍ സമരക്കാരെ മൃഗീയമായി മര്‍ദിച്ച പോലീസ് നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത് എത്തിയിരുന്നു. ലാത്തിചാര്‍ജിന് നേതൃത്വം നല്‍കിയ അന്നത്തെ കൊച്ചി ഡിസിപി യതീഷ് ചന്ദ്രക്കെതിരെ നടപടി ആവശ്യപ്പെട്ട് വന്‍ പ്രതിഷേധം ഉയര്‍ന്നു.
- 2018 ഒക്ടോബർ മുതൽ സുപ്രീംകോടതിയുടെ ശബരിമല യുവതി പ്രവേശന വിധിയെ തുടര്‍ന്ന് സംഘപരിവാര്‍, ഹിന്ദു സംഘടനകള്‍, യുഡിഎഫ് എന്നിവർ നടത്തിയ സമര പരമ്പരയില്‍ പോലീസ് അതിക്രമം ഉണ്ടായതായി ആരോപണം ഉയര്‍ന്നു. സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയും കടുത്ത കുറ്റങ്ങളിൽ കേസെടുത്തതും വിവാദമായി.
- 2020 മാർച്ച് 23 മുതല്‍ കോവിഡ് ലോക്ഡൌണിൽ പഴം വാങ്ങാന്‍ പോയതിനും മരുന്ന് വാങ്ങാന്‍ പോയതിനും വരെ പോലീസ് കേസെടുക്കുകയും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ആരോപിച്ച് മര്‍ദിക്കുകയും ചെയ്തത് ചര്‍ച്ചയായി. പൊതുമധ്യത്തില്‍ വയോധികനെ ഏത്തമിടീച്ച സംഭവവും പോലീസിനെ പ്രതിക്കൂട്ടിലാക്കി.
- 2020 ജുലൈ മുതൽ തിരുവനന്തപുരം വിമാനത്താവളം വഴി യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് നടന്ന സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ആരോപിച്ച് നടന്ന യൂത്ത് കോണ്‍ഗ്രസ് യുവമോർച്ചാ സമരത്തിന് നേരെ ഉണ്ടായ ലാത്തി ചാര്‍ജ് പലയിടത്തും അക്രമാസക്തമായി. സമരക്കാരില്‍ പലര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
- 2022 ഫെബ്രുവരി മുതല്‍ കെ റെയില്‍ പദ്ധതിയ്ക്ക് കല്ലിടുന്നതിന് എതിരായി രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തിലും അല്ലാതെയും നടന്ന സമരപരമ്പരകളില്‍ പോലീസ് നടത്തിയ ഇടപെടല്‍ വിവാദമായി. കുട്ടികളുടെ മുന്‍പില്‍ വെച്ച് മാതാപിതാക്കളെ വലിച്ചിഴച്ച് കൊണ്ടുപോയതും മര്‍ദ്ദിച്ചതും ചോദ്യം ചെയ്യപ്പെട്ടു. സമരക്കാര്‍ക്കെതിരെ കേസെടുത്ത നടപടിക്കെതിരെ പ്രതിപക്ഷം നിയസഭയില്‍ പ്രതിഷേധം ഉയര്‍ത്തി.
- 2022 ജൂണില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഉയര്‍ന്ന പ്രതിപക്ഷ സമരത്തിന് നേരെ പോലീസ് പലയിടത്തും ലാത്തിവീശി, ടിയര്‍ ഗ്യാസും ജലപീരങ്കിയും ഉപയോഗിച്ച് സമരക്കാരെ നേരിട്ട പോലീസിനെതിരെ പ്രതിപക്ഷ നേതാക്കള്‍ രംഗത്തുവന്നു.
advertisement
എന്നാൽ വെളളിയാഴ്ച കൊല്ലത്ത് രണ്ടു പോലീസുകാരെ ബൈക്ക് കയറ്റി കൊല്ലാന്‍ ശ്രമിച്ചിട്ടും സേനയില്‍ നിന്ന് കാര്യമായ നടപടികള്‍ ഉണ്ടായില്ല. കരുനാഗപ്പള്ളിയില്‍ മദ്യലഹരിയില്‍ അക്രമാസക്തനായ അഭിഭാഷകനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ 4 പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത സംഭവമാണ് പോലീസിന്‍റെ ഈ നിസംഗതയ്ക്ക് പിന്നിലെന്നാണ് സൂചന.

കൊല്ലത്തെ പോലീസ് - അഭിഭാഷക തർക്കത്തിൽ കരുനാഗപ്പള്ളി എസ്. എച്ച്.ഒ. ഉൾപ്പെടെ നാല് പോലീസുകാര്‍ക്ക് നേരെയാണ് നടപടിയുണ്ടായത്. പോലീസിന്‍റെ ആത്മവീര്യം തകര്‍ക്കുന്ന തരത്തിലുള്ള നടപടിയാകുമെന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍റെ അഭിപ്രായം മറികടന്നാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തതെന്നാണ് സൂചന.
advertisement
ഇനി സംഘടിതമായ പ്രതിഷേധത്തിലുടെ പോലീസിനെ നേരിടുമ്പോള്‍ അത് വ്യക്തിപരമായി തങ്ങളെ ബാധിക്കുമെന്ന ചിന്തയും പോലീസിന്റെ നിസംഗ മനോഭാവത്തിലുണ്ടാകാം.
എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ ഉണ്ടായ തണുപ്പന്‍ നയം വര്‍ഗീയ കാഴ്ചപ്പാടുകളിലൂടെ വിലയിരുത്തപ്പെടുത്തുന്നു എന്നത് തിരിച്ചടിയാകും.
ഈ ആരോപണങ്ങള്‍ക്ക് മറുപടിയെന്നോണം പോലീസ് വീണ്ടും പഴയ രൂപത്തിലേക്ക് മടങ്ങി വന്നാല്‍ അതിന്‍റെ പ്രത്യാഘാതം അനുഭവിക്കാന്‍ പോകുന്നത് കേരളത്തിലെ പൊതുപ്രവര്‍ത്തകരാകും.
കണ്‍മുന്നില്‍ അക്രമങ്ങള്‍ അരങ്ങേറുമ്പോഴും പോലീസ് ഇതേ നിസംഗത തുടര്‍ന്നാല്‍ ജീവനും സ്വത്തിനും ആരാണ് കാവല്‍ എന്ന ചോദ്യമാണ് സാധാരണക്കാർക്ക്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 24, 2022 3:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലാൻ ശ്രമിച്ചിട്ടും സമനില വിടാതെ പൊലീസ്; സേനയുടെ നിലപാടിന് പിന്നിൽ കരുനാഗപ്പള്ളി സസ്പെന്‍ഷനോ?


