ജോസ് കെ മാണി നാളെ ഇടതു മുന്നണി പ്രവേശനം പ്രഖ്യാപിക്കുമോ? കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവ ചർച്ച
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മുന്നണി പ്രവേശനം സംബന്ധിച്ച അവ്യക്തത ഇപ്പോഴും തുടരുന്നതായി ചില മുതിർന്ന നേതാക്കൾ ന്യൂസ് 18 നോട് പറഞ്ഞു.
കോട്ടയം: കേരള കോൺഗ്രസ് ജന്മദിനം നാളെ നടക്കാനിരിക്കെ ജോസ് കെ. മാണിയുടെ ഇടത് മുന്നണി പ്രവേശനം വീണ്ടും ചർച്ചയാകുന്നു. പാർട്ടി നേതാക്കളുമായി ജോസ് കെ മാണി നാളെ ഓൺലൈനിലൂടെ ആശയവിനിമയം നടത്തുന്നുണ്ട്. ഇതിനുശേഷം മുന്നണി പ്രവേശനം സംബന്ധിച്ച സൂചനകൾ ലഭിക്കുമെന്നാണ് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
യു.ഡി.എഫുമായി ബന്ധമില്ലെന്ന് ഞായറാഴ്ച ജോസ് കെ മാണി പ്രഖ്യാപിക്കുമെന്നും നേതാക്കൾ പറയുന്നു. ഇതോടെ ഇടതുമുന്നണി ജോസിനെ സ്വാഗതം ചെയ്യും. അങ്ങനെ ഔദ്യോഗിക ചർച്ചകളിലേക്ക് കടക്കുമെന്നുമാണ് നേതാക്കളുടെ പ്രതീക്ഷ. അതേസമയം മുന്നണി പ്രവേശനം സംബന്ധിച്ച അവ്യക്തത ഇപ്പോഴും തുടരുന്നതായി ചില മുതിർന്ന നേതാക്കൾ ന്യൂസ് 18 നോട് പറഞ്ഞു.
സീറ്റുകളുടെ കാര്യത്തിൽ ഇനിയും തീരുമാനം ഉണ്ടാകേണ്ടതുണ്ട്. പാലാ കുട്ടനാട് സീറ്റുകൾ വിട്ടു നൽകില്ലെന്ന് എൻസിപി നേതാവ് മാണി സി കാപ്പൻ ന്യൂസ് 18 നോട് നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യസഭാ സീറ്റ് പകരം വാങ്ങിയുള്ള ഒത്തുതീർപ്പിനില്ലെന്നും കാപ്പൻ പറഞ്ഞിരുന്നു. പാലയിൽ ൽ നിന്നു തന്നെ വീണ്ടും മത്സരിക്കുമെന്ന നിലപാടിലാണ് മാണി സി കാപ്പൻ. ഇതാണ് ജോസ് കെ. മാണിക്ക് മുന്നിലെ പ്രധാന വെല്ലുവിളി.
advertisement
ജോസിന്റെ മുന്നണി പ്രവേശന ഉപാധികളോട് സി.പി.ഐയ്ക്കും പൂർണ്ണമായും അനുകൂല നിലപാടില്ല. രണ്ട് എംഎൽഎമാർ മാത്രമുള്ള പാർട്ടിയാണ് ജോസ് കെ. മാണിയുടേതെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കിയത്. സിപിഐ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് നൽകാൻ ഇപ്പോഴും അവർ തയ്യാറായിട്ടില്ലെന്നാണ് സൂചന.
advertisement
അവ്യക്തതകൾ തുടരുമ്പോഴും ജോസ് കെ മാണി ഇടതുപാളയത്തിലേക്ക് എത്തുമെന്നാണ് വ്യക്തമാക്കുന്നത്. കോട്ടയം ജില്ലയിലെ മൂന്ന് സഹകരണസംഘങ്ങൾ സി. പി.എമ്മുമായി ചേർന്ന് ജോസ് കെ മാണി പക്ഷം കഴിഞ്ഞ ദിവസങ്ങളിൽ പിടിച്ചെടുത്തിരുന്നു. തദ്ദേശസ്ഥാപനങ്ങളിലെ സീറ്റുകൾ സംബന്ധിച്ചും താഴെതട്ടിൽ ചർച്ച തുടരുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ സഹകരിച്ച മത്സരിച്ച ശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് യുഡിഎഫിലേക്ക് തന്നെ മടങ്ങി പോകുമോയെന്ന് ചില എൽഡിഎഫ് ഘടകകക്ഷി നേതാക്കൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
advertisement
പാർട്ടിയുടെ ചിഹ്നം സംബന്ധിച്ച തർക്കത്തിൽ ഹൈക്കോടതി വിധി വന്നാലും സുപ്രീം കോടതിയെ സമീപിക്കാനാണ് ഇരുവിഭാഗവും കരുക്കൾ നീക്കിയിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസിന് ചിഹ്നം ലഭിക്കാൻ പാടില്ലാത്ത നീക്കമാണ് ജോസഫ് കോടതിയിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ കേരള കോൺഗ്രസിലെ രാഷ്ട്രീയ നീക്കങ്ങളും കൂടുതൽ സജീവമാകും. കൂടുതൽ നേതാക്കൾ ഇരുവശത്തേക്കും കളംമാറാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. നിലവിൽ കൂടുതൽ നേതാക്കളും ജോസഫ് പക്ഷത്താണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതെ വന്നാൽ ജോസഫ് പക്ഷത്ത് കൊഴിഞ്ഞുപോക്ക് ഉണ്ടായേക്കുമെന്നാണ് മറുപക്ഷത്തിന്റെ കണക്ക് കൂട്ടൽ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 08, 2020 8:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജോസ് കെ മാണി നാളെ ഇടതു മുന്നണി പ്രവേശനം പ്രഖ്യാപിക്കുമോ? കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവ ചർച്ച