കൊല്ലം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ(Food Safety Department) പരിശോേധന തുടരുന്നു. കൊല്ലത്ത്(Kollam) ചന്തയില്‍ നിന്ന് പുഴുവരിച്ച ഉണക്കമീന്‍ പിടിച്ചെടുത്തു. ജില്ലയില്‍ ഇന്ന് മൂന്നു ഹോട്ടലുകളും ഏഴ് ബേക്കറികളും പൂട്ടിച്ചു. വൃത്തിഹീനമായ സാഹചര്യത്തിലും രേഖകളില്ലാതെ പ്രവര്‍ത്തിച്ച ഹോട്ടലുകളും ബേക്കറികളുമാണ് അടപ്പിച്ചത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന കര്‍ശനമാക്കിയിരുന്നു.
കണ്ണൂര്‍ കോര്പറേഷന് പരിധിയില്‍ കോര്പറേഷന് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ രണ്ടു ഹോട്ടലുകള്‍ക്കു നോട്ടിസ് നല്കി. ഹോട്ടല്‍ സാഗര്‍, ഹോട്ടല്‍ ബ്ലൂ നെയില്‍ എന്നീ ഹോട്ടലുകള്‍ക്കാണ് നോട്ടിസ് നല്‍കിയത്.
ഹരിപ്പാട് 25 കിലോ പഴകിയ മത്തി പിടികൂടി. നാഗപട്ടണത്തുനിന്നു കൊണ്ടുവന്ന ഉടന്‍ പിടിക്കുകയായിരുന്നു. ഹരിപ്പാട് ഒരു ഹോട്ടലും ആലപ്പുഴ കൈചൂണ്ടി ജങ്ഷനില്‍ തട്ടുകടയും അടപ്പിച്ചു. കല്പറ്റ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ നഗരത്തിലെ ആറു ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തത്. കൊല്ലത്ത് മൂന്നു സ്ക്വാഡുകള്‍ ആയി നടത്തിയ പരിശോധനയില്‍ പത്തോളം കടകള്‍ പൂട്ടി. എട്ടു ദിവസത്തിനിടെ 150ലേറെ സ്ഥാപനങ്ങളാണ് പൂട്ടിയത്.
കോട്ടയം ജില്ലയിലെ പാലായില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് 10 സ്ഥലങ്ങളില്‍ പരിശോധന നടത്തി. രണ്ടു സ്ഥാപനങ്ങള്‍ക്ക് പിഴ അടക്കാന്‍ നോട്ടീസ് നല്കി. ജില്ലയില്‍ പരിശോധന തുടരുകയാണ്.
നെയ്യാറ്റിന്‍കര കാരകോണത്ത് 60 കിലോ ഓളം പഴകിയ മത്സ്യവും, പഴവര്‍ഗങ്ങളും പിടികൂടി. കൂനംപന ജംഗ്ഷനില്‍ വില്‍പ്പന നടത്തുകയായിരുന്ന മത്സ്യം കുന്നത്തുകാല്‍ ഹെല്‍ത്ത് അധികൃതരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. തുടര്‍ന്ന് പിടിച്ചെടുത്ത മീനും പഴങ്ങളും നശിപ്പിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.