പാലക്കാട്: സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. യുവതി മരണം ചികിത്സാ പിഴവാണെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. പാലക്കാട് ധോണി സ്വദേശിനി വിനീഷയാണ് പ്രസവത്തെ തുടർന്ന് മരിച്ചത്.
പാലക്കാട് പോളിക്ലിനിക്ക് ആശുപത്രിയിലായിരുന്നു വിനീഷയുടെ പ്രസവം. പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും ഗുരുതരാവസ്ഥയിലായി. വിനീഷയെ പാലക്കാട് തങ്കം ആശുപത്രിയിലേക്കും കുഞ്ഞിനെ പാലന ആശുപത്രിയിലേക്കും മാറ്റി. എന്നാൽ വിനീഷയുടെ രക്തസമ്മർദ്ദം താഴ്ന്നതോടെ ജീവൻ രക്ഷിക്കാനായില്ല. പോളി ക്ലിനിക്കിൽ ഉണ്ടായ ചികിത്സാ പിഴവാണ് മരണകാരണമെന്നും നടപടി വേണമെന്നുമാവശ്യപ്പെട്ട് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകി.
Also Read- സംസ്ഥാനത്ത് 46 പേർക്ക് H1N1 സ്ഥിരീകരിച്ചു; വയറിളക്കവും ചിക്കൻപോക്സും വ്യാപിക്കുന്നു
സംഭവത്തിൽ പിന്നീട് പ്രതികരിക്കാമെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. ഷാർജയിൽ ഐ ടി എഞ്ചിനീയറായ വിനീഷ പ്രസവത്തിനായാണ് നാട്ടിലെത്തിയത്. ഭർത്താവ് ചാലക്കുടി സ്വദേശി സിജിലും ഷാർജയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.