മുംബൈ: പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രണയ ബന്ധം തകരുകയോ വിവാഹം നടക്കാതിരിക്കുകയോ ചെയ്താല്‍ പങ്കാളിക്കെതിരെ ബലാത്സംഗക്കുറ്റം ആരോപിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. 2016-ല്‍ സബര്‍ബന്‍ വെര്‍സോവ പോലീസ് സ്റ്റേഷനില്‍ കാമുകനെതിരെ യുവതി നല്‍കിയ ബലാത്സംഗക്കേസില്‍ വിധി പറയവെയാണ് ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ പരാമര്‍ശം. കേസില്‍ യുവാവിനെ വെറുതെ വിടുകയും ചെയ്തു. മാര്‍ച്ച് 29 നാണ് വിധി പുറപ്പെടുവിച്ചത്.
‘പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ ലൈംഗിക ബന്ധത്തിലേർപ്പെടുകയും, പിന്നീട് ആ ബന്ധം തകരുകയും വിവാഹത്തിലേയ്ക്ക് എത്താതെയിരിക്കുകയും ചെയ്താൽ പങ്കാളിയ്ക്കെതിരെ ബലാത്സംഗ കുറ്റം ആരോപിക്കാനാകില്ല’ കോടതി വ്യക്തമാക്കി.
സോഷ്യല്‍ മീഡിയ വഴിയാണ് യുവാവിനെ പരിചയപ്പെട്ടതെന്നും വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി താനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടെന്നും 26 കാരിയായ യുവതി പരാതിയില്‍ പറയുന്നു. എന്നാല്‍ കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ കോടതിയെ സമീപിച്ചു. യുവതിയും യുവാവും തമ്മില്‍ എട്ടുവര്‍ഷത്തെ ബന്ധമുണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
‘ഇരുവരും തമ്മില്‍ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടപ്പോൾ യുവതിക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. സ്വന്തം പ്രവൃത്തികളുടെ അനന്തരഫലങ്ങള്‍ മനസിലാക്കാന്‍ മതിയായ പക്വത യുവതിക്ക് ഉണ്ടായിരുന്നു. ചില അവസരങ്ങളില്‍ ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നു. എന്നാല്‍ ചിലപ്പോള്‍ അത് നിര്‍ബന്ധിതമായിരുന്നു. മാത്രമല്ല ഈ ബന്ധം വളരെക്കാലം തുടര്‍ന്നു. എല്ലാ അവസരങ്ങളിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വിവാഹ വാഗ്ദാനത്തില്‍ മാത്രമാണെന്ന നിഗമനത്തിലേക്ക് എത്താനാകില്ലെന്നും’ കോടതി പറഞ്ഞു.
ബന്ധം വഷളായെന്ന് കരുതി ഇവര്‍ക്കിടെയിലെ ശാരീരിക ബന്ധം എല്ലാ അവസരങ്ങളിലും യുവതിയുടെ ഇഷ്ടത്തിന് വിരുദ്ധമായിരുന്നുവെന്ന് അനുമാനിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ഡാംഗ്രെ പറഞ്ഞു. യുവതിയുടെ മൊഴിയനുസരിച്ച്, യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലല്ല ശാരീരിക ബന്ധത്തിന് സമ്മതം നല്‍കിയതെന്നും കോടതി നിരീക്ഷിച്ചു.
വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ശേഷം വാഗ്ദാനം പാലിച്ചില്ലെന്ന കാരണത്താൽ ബലാത്സംഗക്കുറ്റം ചുമത്തി ശിക്ഷിക്കാനാവില്ലെന്ന് അടുത്തിടെ സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു. ചില സാഹചര്യത്തില്‍ ഒരു വ്യക്തിക്ക് വാഗ്ദാനം പാലിക്കാനാകാതെ വരാം. വിവാഹ വാഗ്ദാനം പാലിച്ചില്ലെന്ന പേരിൽ ഒരാളെ ബലാത്സംഗ കുറ്റം ചുമത്തി ശിക്ഷിക്കുന്നത് മണ്ടത്തരമാണെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ബലാത്സംഗക്കേസില്‍ വിചാരണ കോടതി പത്തു വര്‍ഷം ശിക്ഷിച്ച പുനലൂര്‍ സ്വദേശിയെ വെറുതെ വിട്ടുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമാണ് കേസിലെ പരാതിക്കാരി. പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ബലാത്സംഗ കേസെടുക്കാനാവില്ലെന്ന കേരളാ ഹൈക്കോടതി വിധിക്കെതിരേ നല്‍കിയ അപ്പീലാണ് സുപ്രീം കോടതിയും തള്ളിയത്. വ്യാജ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചാൽ മാത്രമേ ബലാത്സംഗമായി കണക്കാക്കാൻ കഴിയൂവെന്ന് ഇതേ പരാതിക്കാരിയുടെ ഹർജി തള്ളിക്കൊണ്ട് കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.