കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാം. കേസില്‍ ഇബ്രാഹിം കുഞ്ഞ് നല്കിയ അപ്പീലില്‍ ഇഡി അന്വേഷണം സ്റ്റേ ചെയ്ത് കൊണ്ടുള്ള ഡിവിഷന് ബെഞ്ച് ഉത്തരവ് ഹൈക്കോടതി നീക്കി.
പാലാരിവട്ടം മേല്‍പാലം അഴിമതിയിലൂടെ ലഭിച്ച പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്ന കേസില്‍ ഇബ്രാഹിംകുഞ്ഞ് നല്കിയ അപ്പീലിലാണ് ഡിവിഷന് ബെഞ്ച് സ്റ്റേ അനുവദിച്ചത്. ഇ ഡി അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്. ഈ സ്റ്റേ നീക്കി ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണവുമായി മുന്നോട്ടുപോകാനാണ് ഇഡിക്ക് ഹൈക്കോടതി അനുമതി നല്‍കിയത്.
Also Read- മന്ത്രി ആർ ബിന്ദുവിനെതിരായ തെരഞ്ഞെടുപ്പ് ഹർജി ഹൈക്കോടതി തള്ളി
പാര്‍ട്ടി മുഖപത്രത്തിന്റെ അക്കൗണ്ടിലേയ്ക്ക് 2016ല്‍ ഇബ്രാഹിംകുഞ്ഞ് 10 കോടി രൂപ നിക്ഷേപിച്ചെന്നും ഇതു പാലാരിവട്ടം മേല്‍പാലം നിര്‍മാണ ഇടപാടില്‍ ലഭിച്ച കോഴപ്പണമാണെന്നും ആരോപിച്ച് കളമശേരി സ്വദേശി ഗിരീഷ് ബാബു നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇഡി അന്വേഷണത്തിന് ഉത്തരവിട്ടത്. ചന്ദ്രികയുടെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്നും തന്റെ വാദം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് എന്നും ചൂണ്ടിക്കാണിച്ചാണ് ഇബ്രാഹിംകുഞ്ഞ് ഡിവിഷന് ബെഞ്ചിനെ സമീപിച്ച് സ്റ്റേ വാങ്ങിയത്. കേസില്‍ ഇബ്രാഹിംകുഞ്ഞിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Enforcement Directorate, Kerala high court, Money laundering case, Palarivattam flyover, V K Ibrahimkunju