കൊച്ചി: യാത്രകള്‍ ഒരുപാട് ചെയ്തിട്ടുണ്ട് നിധി കുര്യന്. രാജ്യത്തിനകത്തും പുറത്തും. എന്നാല്‍ ബാക്ക് പാക്ക് മുറുക്കിയുള്ള ഇത്തവണത്തെ യാത്രയ്ക്കൊരു പ്രത്യേകതയുണ്ട്. യാത്രയിലുടനീളം നിധി ഒറ്റയ്ക്കായിരിക്കും. അക്ഷരാര്‍ത്ഥത്തില്‍ ഏകാന്തപഥിക. കടലിനെ ചുംബിച്ച് നില്ക്കുന്ന കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന യാത്ര തീരദേശങ്ങളിലെ മണല്‍ക്കാറ്റേറ്റ്കാശ്മീരിലെ കാര്‍ഗില്‍ ഗിരിശ്യംഖങ്ങള്‍ കീഴടക്കി സമതലങ്ങളും പീഠഭൂമിയും താണ്ടി കന്യാകുമാരിയില്‍ സമാപിയ്ക്കും.
'ദി ഗ്രേറ്റ് ഇന്ത്യന്‍ സോളോ ട്രിപ്പ്' എന്നാണ് യാത്രയുടെ പേര്. കേരള ടൂറിസത്തിന്റെ പിന്തുണയുണ്ട്. ഒരു മാസം മുമ്പ് വാങ്ങിയ റെനോ ക്വിഡ് ആണ് യാത്രാ വാഹനം നിധിയുടെ യാത്രയുടെ വിശേഷങ്ങളിങ്ങനെ
കോവിഡ് കാലം
സാധാരണഗതിയില്‍ ഒച്ചയും ബഹളവും ആരവങ്ങളുമൊക്കെയുള്ള പിക്ക്നിക്ക് യാത്രകളാണ് പതിവ്. എന്നാല്‍ ആലോചനാഘട്ടം മുതല്‍ ഇത്തവണത്തേത് ഏകാന്തയാത്രയാണ്. പുലരും മുതല്‍ സായാഹ്നം വരെയാകും യാത്ര.കോവിഡ് കാലമായതിനാല്‍ പ്രോട്ടോകോള്‍ ക്യത്യമായി പാലിക്കും.
ഭക്ഷണത്തിനും മറ്റും ഹോട്ടലുകളെ കാര്യമായി ആശ്രയിക്കില്ല. ഭക്ഷണമുണ്ടാക്കാനുള്ള സൗകര്യങ്ങള്‍ കാറില്‍ ക്രമീകരിച്ചിട്ടുണ്ട്. മാറിമാറിയുള്ള രുചിഭേദങ്ങള്‍ രണ്ടുമാസം നീളുന്ന യാത്രയെ ബാധിക്കാതിരിക്കാനാണ്ഈ മുന്‍കരുതല്‍. മനപൂര്‍വ്വം പ്രശ്നങ്ങളിലേക്ക് വണ്ടിയോടിച്ച് കയറാതിരിക്കുന്നതിനാണ് രാത്രിയാത്ര ഒഴിവാക്കുന്നത്.എന്നാല്‍ സഞ്ചാരം പുരോഗമിക്കുമ്പോള്‍ എല്ലാം പോകുംവഴിയെ തീരുമാനിക്കും.
താമസം
സഞ്ചാരപഥങ്ങളില്‍ പലയിടങ്ങളിലും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയുണ്ട്. ദീര്‍ഘനാളുകളായി ആസൂത്രണം ചെയ്ത യാത്രയായതു കൊണ്ടുതന്നെ യാത്രയ്ക്ക് ദിവസങ്ങള്‍ക്കു മുമ്പുതന്നെ മിക്കയിടങ്ങളിലും വിളിച്ച് താമസം ഉറപ്പുവരുത്തിയിട്ടുണ്ട്. സൗഹൃദ താമസം ഇല്ലാത്തയിടങ്ങളില്‍ ഹോസ്റ്റലുകളും സര്‍ക്കാര്‍ സംവിധാനത്തിലുള്ള താമസ സൗകര്യങ്ങളുമുണ്ട്. ഒന്നുമില്ലാത്തയിടങ്ങളില്‍ കിടന്നുറങ്ങാന്‍ ടെന്റുകളടക്കമുള്ള സൗകര്യങ്ങളും കാറിനുള്ളിലുണ്ട്.
ഒറ്റയ്ക്കുള്ള യാത്ര
യാത്രയുടെ ആസൂത്രണം ആരംഭിച്ച സമയം മുതല്‍ ആരംഭിച്ച ചോദ്യമാണ് ഒറ്റയ്ക്കോ.. ഒരു വനിത തനിച്ച് യാത്രയെന്നല്ല എന്ത് ആസൂത്രണം ചെയ്താലും ഉയരുന്ന ചോദ്യമാവും 'തനിച്ചോ' അതിനുള്ള ഉത്തരം കൂടിയാണ് യാത്രയെന്ന് നിധി പറയുന്നു. ആദ്യ ഘട്ടത്തില്‍ ഒറ്റയ്ക്ക് എന്നത് വലിയ സംഭവമായി തോന്നിയില്ല. എല്ലാവരും ചോദ്യം ആവര്‍ത്തിച്ചതോടെ ചെറിയ സംഘര്‍ഷം ഉണ്ടായതായി നിധി മറച്ചുവെയ്ക്കുന്നില്ല. യാത്രയുടെ തലേന്നാള്‍ അമ്മ ചോദിച്ചു. പോകണമെന്നുണ്ടോ... ഉറച്ച മറുപടി ഉണ്ടെന്നായിരുന്നു.
യാത്രകളുമായി ബന്ധപ്പെട്ട് രണ്ടു പുസ്തകങ്ങളും ഹൈക്കു കവിതയും നിധിയുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. യൂ ട്യൂബില്‍ ട്രാവല്‍ എഫ്.എം എന്ന പേരില്‍ യാത്രാനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന ചാനലും ഫേസ് ബുക്ക് പേജുമുണ്ട്. ഇവയിലൂടെ യാത്രാനുഭവങ്ങള്‍ പങ്കുവെയ്ക്കാനാണ് നിധിയുടെ പദ്ധതി.
കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിനു സമീപത്തുനിന്നും നിധി യാത്രയാരംഭിച്ചു. ചായക്കടയില്‍ നിന്നും സമ്പാദിയ്ക്കുന്ന വരുമാനത്തില്‍ നിന്നും സഞ്ചാരത്തിന് പണം കണ്ടെത്തുന്ന ബാലാജി -മോഹന ദമ്പതികള്‍ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. നിധിയുടെ സുഹൃത്തുക്കള്‍ അടക്കം നിരവധി പേര് യാത്രയ്ക്ക് ആശംസ നേരാനെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.