ഇന്ത്യയിലെ 70% സ്ത്രീകളും നിക്ഷേപ തീരുമാനങ്ങൾ സ്വതന്ത്രമായി എടുക്കുന്നവരെന്ന് പഠനം
- Published by:Vishnupriya S
- news18-malayalam
Last Updated:
രാജ്യത്തെ പ്രധാനപ്പെട്ട 30 നഗരങ്ങളിലുള്ള സ്ത്രീകളിലാണ് ഇത്തരത്തിലുള്ള മാറ്റം സംഭവിച്ചിരിക്കുന്നത്
ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ജീവിക്കുന്ന സ്ത്രീകളിൽ 70% പേരും നിക്ഷേപ തീരുമാനങ്ങൾ സ്വതന്ത്രമായി എടുക്കുന്നവരെന്ന് പഠനം. രാജ്യത്തെ പ്രധാനപ്പെട്ട 30 നഗരങ്ങളിലുള്ള സ്ത്രീകളിലാണ് ഇത്തരത്തിലുള്ള മാറ്റം സംഭവിച്ചിരിക്കുന്നത്. സ്ത്രീ നിക്ഷേപകർ മ്യൂച്ച്വൽ ഫണ്ട്, സ്റ്റോക്കുകൾ തുടങ്ങി സ്റ്റാർട്ടപ്പുകളിൽ വരെ നിക്ഷേപം നടത്താറുണ്ട്.
നഗരങ്ങൾക്ക് പുറത്ത് ജീവിക്കുന്ന സ്ത്രീകൾ നിക്ഷേപത്തിന് സാമ്പ്രദായിക രീതികൾ തന്നെയാണ് ഇപ്പോഴും പിന്തുടരുന്നത്. സ്ഥിരനിക്ഷേപങ്ങളും സ്വർണവുമൊക്കെയാണ് ഇവരുടെ പ്രധാന നിക്ഷേപങ്ങൾ. ഇന്ത്യയിലെ സ്ത്രീകളുടെ നിക്ഷേപ താൽപര്യങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ആക്സിസ് മ്യൂച്ച്വൽ ഫണ്ട് 2024 പഠനറിപ്പോർട്ടാണ് വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.
“മ്യൂച്ച്വൽ ഫണ്ട് മേഖലയിൽ വലിയ മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക നയതന്ത്രത്തിൻെറ ഭാഗമായി കൂടുതൽ ആളുകൾ, പ്രത്യേകിച്ച് സ്ത്രീകൾ മ്യൂച്ച്വൽ ഫണ്ട് നിക്ഷേപം നടത്തുന്നു. നിക്ഷേപകരിൽ ആക്സിസ് മ്യൂച്ച്വൽ ഫണ്ട് നടത്തിയ പഠനത്തിൽ 30 ശതമാനം പേരും സ്ത്രീകളാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്,” ആക്സിസ് എഎംസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ ബി ഗോപകുമാർ പറഞ്ഞു.
advertisement
നിക്ഷേപകർക്ക് വേണ്ടി ഒരു വ്യക്തിയോ സ്ഥാപനമോ കൈകാര്യം ചെയ്യുന്ന നിക്ഷേപങ്ങളുടെ മൊത്തം വിപണി മൂല്യമാണ് എയുഎം (അസറ്റ്സ് അണ്ടർ മാനേജ്മെൻറ്) എന്ന് അറിയപ്പെടുന്നത്. ആക്സിസ് മ്യൂച്ച്വൽ ഫണ്ട് എയുഎമ്മിൻെറ 35 ശതമാനവും സ്ത്രീകളാണെന്നും ഗോപകുമാർ കൂട്ടിച്ചേർത്തു. സ്ത്രീകളിലെ നിക്ഷേപ താൽപര്യങ്ങളിൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ നടന്ന മാറ്റങ്ങളെക്കുറിച്ച് പഠനം വിശദമായി പറയുന്നുണ്ട്.
ദീർഘകാല നിക്ഷേപങ്ങളിൽ സ്ത്രീകൾ ഇപ്പോൾ കൂടുതലായി താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. അതിൻെറ വക്താക്കളായി തന്നെ വനിതാ നിക്ഷേകരിൽ വലിയൊരു വിഭാഗം മാറുന്നുവെന്നും പഠനം പറയുന്നു. ദീർഘകാല സമ്പത്ത് കെട്ടിപ്പടുക്കുന്നതിന് വേണ്ടിയുള്ള ഈ ശ്രമവും പ്രയത്നവും കേവലം വ്യക്തികൾക്കും അവരുടെ കുടുംബങ്ങൾക്കും മാത്രമല്ല ഗുണം ചെയ്യുക. സമ്പദ് വ്യവസ്ഥയ്ക്ക് മൊത്തത്തിൽ സുരക്ഷയും സ്ഥിരതയുമാണ് ദീർഘകാല നിക്ഷേപങ്ങളിലൂടെ ലഭിക്കാൻ പോവുന്നത്.
advertisement
സ്ത്രീ നിക്ഷേപകർ നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതുമായി ബന്ധപ്പെട്ട സാമ്പ്രദായിക ചിന്തകളെയെല്ലാം മാറ്റിമറിക്കുന്ന കാര്യങ്ങളാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. 71.9 ശതമാനം സ്ത്രീകളും സ്വതന്ത്രമായാണ് നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നത്. യുവതികളിലാണ് ഈ രീതി കൂടുതലായി ഉള്ളത്. 25-34 വയസ്സിനിടയിൽ ഉള്ള 75 ശതമാനം സ്ത്രീകളും 35-44 പ്രായമുള്ള 70 ശതമാനം സ്ത്രീകളും തങ്ങളുടെ സാമ്പത്തിക ഭാവി എന്താണെന്ന് സ്വയം തീരുമാനിച്ച് ഉറപ്പിക്കുന്നവരാണ്.
നിക്ഷേപ തീരുമാനങ്ങളും ഇവർ സ്വതന്ത്രമായി തന്നെയാണ് എടുക്കുന്നത്. രാജ്യത്തെ എല്ലാ മേഖലകളിലുമുള്ള സ്ത്രീകളും നിക്ഷേപ തീരുമാനങ്ങൾ സ്വയം എടുക്കുന്നതിനും സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനും വേണ്ടി പരിശ്രമിക്കുന്നുണ്ടെന്ന് പഠനം പറയുന്നു. ഇത് എല്ലാവരെയും ഉൾക്കൊള്ളുന്നതും സാമ്പ്രദായിക രീതികളിൽ നിന്ന് മാറിയതുമായ ഒരു സാമ്പത്തിക അന്തരീക്ഷം രൂപം കൊള്ളുന്നതിന് കാരണമാവുമെന്നും പഠനം വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 03, 2024 12:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ഇന്ത്യയിലെ 70% സ്ത്രീകളും നിക്ഷേപ തീരുമാനങ്ങൾ സ്വതന്ത്രമായി എടുക്കുന്നവരെന്ന് പഠനം