ജോലി പാൽവില്‍പ്പന; ക്ഷീരകര്‍ഷകയുടെ പ്രതിവര്‍ഷവരുമാനം 33 ലക്ഷം രൂപ
- Published by:ASHLI
- news18-malayalam
Last Updated:
ജനുവരി 11ന് ബംഗളൂരുവില്‍ നടന്ന ഒരു പരിപാടിക്കിടെ കര്‍ണാടകയിലെ ഏറ്റവും മികച്ച ക്ഷീരകര്‍ഷകയ്ക്കുള്ള പുരസ്‌കാരം അവര്‍ക്ക് സമ്മാനിച്ചിരുന്നു
പശുവളര്‍ത്തലിലൂടെയും പാല്‍വില്‍പ്പനയിലൂടെയും കര്‍ണാടക സ്വദേശിയായ ക്ഷീര കര്‍ഷക പ്രതിവര്‍ഷം നേടുന്നത് 33 ലക്ഷം രൂപയുടെ വരുമാനം. 47 കാരിയായ മംഗളമ്മ ഔപചാരിക വിദ്യാഭ്യാസമൊന്നും നേടിയിട്ടില്ല. എങ്കിലും അവരുടെ വിജയകഥ എല്ലാവര്‍ക്കും മാതൃകയാണ്. മാണ്ഡ്യ ജില്ലയിലെ പാണ്ഡവപുര താലൂക്കിലെ ഡിങ്ക ഗ്രാമത്തിലെ ക്ഷീരകര്‍ഷകയാണ് മംഗളമ്മ. അഭിമാനകരമായ നേട്ടം സ്വന്തമാക്കിയ അവരുടെ വിജയഗാഥ എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണ്.
ജനുവരി 11ന് ബംഗളൂരുവില്‍ നടന്ന ഒരു പരിപാടിക്കിടെ കര്‍ണാടകയിലെ ഏറ്റവും മികച്ച ക്ഷീരകര്‍ഷകയ്ക്കുള്ള പുരസ്‌കാരം അവര്‍ക്ക് സമ്മാനിച്ചിരുന്നു. ഇന്ത്യന്‍ ഡയറി അസോസിയേഷന്‍ സംഘടിപ്പിച്ച ഡയറി സമ്മിറ്റ് 2025നിടെയാണ് മംഗളമ്മയ്ക്ക് പുരസ്‌കാരം നല്‍കിയത്. വിദ്യാഭ്യാസമൊന്നും നേടിയിട്ടില്ലെങ്കിലും പശുവളര്‍ത്തലിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ച അവരുടെ നേട്ടങ്ങളെ ഉദ്യോഗസ്ഥര്‍ ചടങ്ങിനിടെ പ്രശംസിച്ചു.
മംഗളമ്മയുടെ ഫാമില്‍ 30ല്‍ പരം കറവ പശുക്കളാണ് ഉള്ളത്. അവയില്‍ നിന്നെല്ലാമായി 1,01,915 ലിറ്റര്‍ പാലാണ് കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തത്. ഇതിലൂടെയാണ് അവര്‍ 33 ലക്ഷം രൂപ വരുമാനം നേടിയത്. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം ലിറ്റര്‍ പാല്‍ വിതരണം ചെയ്ത അവരെ ചടങ്ങില്‍ വെച്ച് ആദരിക്കുകയും 20,000 രൂപയുടെ ചെക്ക് കൈമാറുകയും ചെയ്തു.
advertisement
''20 വര്‍ഷം മുമ്പ് വെറും രണ്ടുപശുക്കളുമായി ചെറിയൊരു സ്ഥലത്താണ് ഞാന്‍ ഫാം ആരംഭിച്ചത്. മികച്ച ഉത്പാദനം ലക്ഷ്യമിട്ട് ഞങ്ങള്‍ വിവിധ സെമിനാറുകളില്‍ പങ്കെടുക്കുകയും കൂടുതല്‍ വിവരങ്ങള്‍ നേടാന്‍ ശ്രമിക്കുകയും ചെയ്തു. തുടക്കകാലത്ത് പണം കണ്ടെത്താന്‍ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തികച്ചും ശാസ്ത്രീയമായ രീതിയിലുള്ള പശുവളര്‍ത്തലാണ് നടത്തുന്നത്. പശുക്കള്‍ക്ക് നല്ല ഭക്ഷണം നല്‍കുന്നതിലൂടെ ഞങ്ങള്‍ നല്ല വരുമാനം നേടുന്നു. ഇപ്പോള്‍ ഞങ്ങള്‍ എല്ലാ ദിവസവും 300 ലിറ്റര്‍ പാലാണ് ഉത്പാദിപ്പിക്കുന്നത്,'' അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Karnataka
First Published :
January 15, 2025 3:25 PM IST